ADVERTISEMENT

ചെന്നൈ∙ ഭാര്യയും മക്കളും ഉൾപ്പെടെയുള്ള പ്രിയപ്പെട്ടവർ ഗാലറിയിലിരുന്ന് തന്നെതന്നെ സാകൂതം വീക്ഷിക്കുമ്പോൾ, ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ എന്തെങ്കിലും തരത്തിലുള്ള പിഴവ് രവിചന്ദ്രൻ അശ്വിനെ സംബന്ധിച്ചിടത്തോളം അചിന്ത്യമായിരുന്നു. എന്നും ഏറ്റവും മികച്ചവ മാത്രം ഉന്നമിട്ട് വീഴ്ത്തി ശീലമുള്ള അശ്വിൻ ഇത്തവണയും പതിവു തെറ്റിച്ചില്ല. ഫലമോ, പാക്കിസ്ഥാനെതിരെ സ്വന്തം മണ്ണിൽ ചരിത്രവിജയം സ്വന്തമാക്കിയതിന്റെ തിളപ്പിലെത്തിയ ബംഗ്ലദേശിനെ ദിവസങ്ങൾക്കുള്ളിൽ മണ്ണിലിറക്കി ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഒന്നാം ഇന്നിങ്സിൽ മിന്നുന്ന സെഞ്ചറിയുമായി ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായ അശ്വിൻ, രണ്ടാം ഇന്നിങ്സിൽ ബംഗ്ലദേശിന്റെ ആറു വിക്കറ്റുകളും പിഴുതാണ് ചെപ്പോക്കിൽ ഇന്ത്യയുടെ വിജയശിൽപിയായത്. അശ്വിൻ തന്നെ കളിയിലെ കേമനും.

ഒന്നാം ഇന്നിങ്സിൽ സൂപ്പർതാരങ്ങളും ഭാവിവാഗ്ദാനങ്ങളുമെല്ലാം ഒരുപോലെ നിരാശപ്പെടുത്തിയപ്പോൾ ബാറ്റുകൊണ്ട് ഇന്ത്യയെ താങ്ങിനിർത്തിയത് അശ്വിനായിരുന്നു. ഒരു ഘട്ടത്തിൽ ആറിന് 144 റൺസ് എന്ന നിലയിൽ തകർന്നുപോയ ഇന്ത്യയെ, പ്രിയപ്പെട്ട കൂട്ടാളിയായ രവീന്ദ്ര ജഡേജയ്ക്കൊപ്പം ഇരട്ടസെഞ്ചറിയുടെ വക്കിലെത്തിയ കൂട്ടുകെട്ടിലൂടെയാണ് അശ്വിൻ കരകയറ്റിയത്. ഇതിനിടെ കരിയറിലെ ആറാമത്തെ ടെസ്റ്റ് സെഞ്ചറിയും സ്വന്തം പേരിലാക്കി. 133 പന്തിൽ 11 ഫോറും രണ്ടു സിക്സും സഹിതം 113 റൺസായിരുന്നു അശ്വിന്റെ സമ്പാദ്യം. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ കുറിച്ച 376 റൺസിൽ നിർണായകമായത് ഈ പ്രകടനം തന്നെ.

ഇതിനു പിന്നാലെ ടെസ്റ്റിൽ ധോണിയേക്കാൾ കേമനാണ് അശ്വിനെന്ന തരത്തിൽ ചില ചർച്ചകളും സമൂഹമാധ്യമങ്ങളിൽ ഉടലെടുത്തു. ടെസ്റ്റ് കരിയറിൽ ധോണിക്കും ആറു സെഞ്ചറികളാണുള്ളത്.

ബോളർമാർക്ക് കാര്യമായ സഹായം ലഭിക്കാതെ പോയ പിച്ചിൽ ഒന്നാം ഇന്നിങ്സിൽ 13 ഓവർ ബോൾ ചെയ്ത അശ്വിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. നാലു വിക്കറ്റുമായി ബുമ്ര പടനയിച്ചപ്പോൾ, ശേഷിക്കുന്ന ആറു വിക്കറ്റുകൾ മുഹമ്മദ് സിറാജ്, ആകാശ്ദീപ്, രവീന്ദ്ര ജഡേജ എന്നിവർ പങ്കിട്ടു. രണ്ടാം ഇന്നിങ്സിൽ ഋഷഭ് പന്ത്, ശുഭ്മൻ ഗിൽ എന്നിവർ സെഞ്ചറികളുമായി തിളങ്ങിയതോടെ ബാറ്റുകൊണ്ടും അശ്വിന്റെ സേവനം വേണ്ടിവന്നില്ല.

info-card

പിന്നീട് രണ്ടാം ഇന്നിങ്സിൽ, 515 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ തളരാതെ പൊരുതാൻ ബംഗ്ലദേശ് ശ്രമിക്കുന്ന ഘട്ടത്തിൽ ഒരിക്കൽക്കൂടി അശ്വിൻ ഇന്ത്യയുടെ രക്ഷകനായി. ഇത്തവണ ബംഗ്ലദേശിന്റെ പോരാട്ടവീര്യം തകർത്ത് അശ്വിൻ വീഴ്ത്തിയത് ആറു വിക്കറ്റ്. 21 ഓവറിൽ 88 റൺസ് വഴങ്ങിയാണ് താരം ആറു വിക്കറ്റ് സ്വന്തമാക്കിയത്. 

ഇതോടെ, ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടങ്ങളുടെ എണ്ണത്തിൽ സാക്ഷാൽ ഷെയ്ൻ വോണിന്റെ റെക്കോർഡിന് ഒപ്പമെത്താനും അശ്വിനായി. 145 ടെസ്റ്റുകളിൽനിന്ന് 37 അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ വോണിന് ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 101 ടെസ്റ്റുകൾ മാത്രം. ഇനി മുന്നിലുള്ളത് 133 ടെസ്റ്റുകളിൽനിന്ന് 67 അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇതിഹാസതാരം മുത്തയ്യ മുരളീധരൻ. റിച്ചാർഡ് ഹാഡ്‌ലി (86 ടെസ്റ്റുകളിൽനിന്ന് 36 അഞ്ച് വിക്കറ്റ് നേട്ടം), അനിൽ കുംബ്ലെ (132 ടെസ്റ്റുകളിൽനിന്ന് 35 അഞ്ച് വിക്കറ്റ് നേട്ടം) എന്നിവരെല്ലാം അശ്വിനു പിന്നിലായി.

ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ ഒരേ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടവും സെഞ്ചറിയും സ്വന്തമാക്കിയ താരങ്ങളിൽ ഒന്നാമതുള്ള ഇംഗ്ലിഷ് ഇതിഹാസം ഇയാൻ ബോതമിന്റെ റെക്കോർഡിന് തൊട്ടടുത്തെത്താനും അശ്വിനായി. അഞ്ച് തവണയാണ് ബോതം ഈ നേട്ടം കൈവരിച്ചതെങ്കിൽ‌, അശ്വിന്റെ പേരിൽ ഈ നേട്ടം നാലായി. ഗാരി സോബേഴ്സ്, മുഷ്താഖ് മുഹമ്മദ്, ജാക്വസ് കാലിസ്, ഷാക്കിബ് അൽ ഹസൻ, രവീന്ദ്ര ജഡേജ തുടങ്ങിയവരെല്ലാം 2 തവണ വീതം ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ ഒരേ വേദിയിൽ ഈ നേട്ടം കൈവരിച്ച ഒരേയൊരു താരം അശ്വിനാണ്. ഇതിനു മുൻപ് 2021ൽ ഇംഗ്ലണ്ടിനെതിരെയും ചെപ്പോക്കിൽ അശ്വിൻ സെഞ്ചറിയും (106) അഞ്ച് വിക്കറ്റ് നേട്ടവും (5/43) കൈവരിച്ചിരുന്നു.

നാലാം ഇന്നിങ്സിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടങ്ങളെന്ന റെക്കോർഡിന്റെ കാര്യത്തിൽ ഇതിഹാസ താരങ്ങളായ മുത്തയ്യ മുരളീധരൻ, ഷെയ്ൻ വോൺ എന്നിവർക്കൊപ്പം രണ്ടാം സ്ഥാനത്താണ് അശ്വിൻ. ഏഴു തവണയാണ് ഇവർ നാലാം ഇന്നിങ്സിൽ 5 വിക്കറ്റ് നേട്ടം കൈവരിച്ചത്. മുന്നിലുള്ളത് ശ്രീലങ്കൻ താരം രംഗണ ഹെറാത്ത്. 12 തവണ നാലാം ഇന്നിങ്സിൽ 5 വിക്കറ്റ് നേട്ടം കൈവരിക്കാൻ ഹെറാത്തിനായി. 

English Summary:

R Ashwin Scripts History With Century And 6 Wickets Against Bangladesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com