ADVERTISEMENT

മുംബൈ∙ ബംഗ്ലദേശിനെതിരായ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറാകും. ഋഷഭ് പന്തിന് വിശ്രമം അനുവദിക്കുമെന്ന് ഉറപ്പായതോടെയാണ് സഞ്ജു ഒന്നാം നമ്പർ കീപ്പറാകുമെന്ന് ഉറപ്പായത്. ഇഷാൻ കിഷനു പകരം ജിതേഷ് ശർമയാകും മറ്റൊരു വിക്കറ്റ് കീപ്പറെന്നാണ് സൂചന. ഇതോടെ, ഇഷാൻ കിഷന്റെ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വൈകുമെന്ന് ഉറപ്പായി.

ഈ ആഴ്ച അവസാനത്തോടെ ബംഗ്ലദേശ് പരമ്പരയ്ക്കുള്ള ട്വന്റി20 ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഒക്ടോബർ ആറിന് ഗ്വാളിയോറിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഒക്ടോബർ ഒൻപതിന് ഡൽഹിയിലും 12ന് ഹൈദരാബാദിലുമാണ് രണ്ടും മൂന്നും ട്വന്റി20 മത്സരങ്ങൾ.

ഈ സീസണിൽ പത്തോളം ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന സാഹചര്യത്തിലാണ് പന്തിന് വിശ്രമം നൽകാനുള്ള നീക്കം. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പര ഒക്ടോബർ 16ന് ആരംഭിക്കുന്നതിനാൽ പന്തിനു പുറമേ ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുമ്ര തുടങ്ങിയവർക്കും വിശ്രമം അനുവദിച്ചേക്കും. ഇവർക്കു പുറമേ ഇറാനി ട്രോഫിയിൽ കളിക്കുന്ന ചില താരങ്ങളും ട്വന്റി20 പരമ്പരയ്ക്ക് ഉണ്ടാകില്ല.

ഫലത്തിൽ, ട്വന്റി20 ലോകകപ്പിനു പിന്നാലെ സിംബാബ്‍വെയിൽ പര്യടനം നടത്തിയ ട്വന്റി20 ടീമിലെ അംഗങ്ങളിൽ കൂടുതൽ പേർക്ക് ബംഗ്ലദേശ് പരമ്പരയിൽ അവസരം ലഭിക്കാനാണ് സാധ്യത. ഗില്ലിന് വിശ്രമം അനുവദിക്കുന്നതോടെ അഭിഷേക് ശർമ തിരിച്ചെത്തും. ജയ്‌സ്വാളിനും വിശ്രമം അനുവദിച്ചാൽ അഭിഷേകിനൊപ്പം ആരാകും ഓപ്പണറാകുക എന്ന ആകാംക്ഷയുമുണ്ട്.

ഇറാനി ട്രോഫിയിൽ റെസ്റ്റ് ഓഫ് ഇന്ത്യയെ നയിക്കുന്ന ഋതുരാജ് ഗെയ്‌ക്‌വാദിന് ആദ്യ മത്സരത്തിൽ കളിക്കാനാകില്ലെന്ന് തീർച്ചയാണ്. ഒക്ടോബർ ഒന്നു മുതൽ അഞ്ച് വരെയാണ് ഇറാനി ട്രോഫി നടക്കുന്നത്. ആറാം തിയതിയാണ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. ഒന്നാം ട്വന്റി20യിൽ ജയ്സ്വാളിനെ കളിപ്പിച്ച്, രണ്ടും മൂന്നും മത്സരങ്ങൾക്കായി ഗെയ്‌ക്‌വാദിനെ തിരിച്ചുകൊണ്ടുവരുന്നതും പരിഗണനയിലുണ്ട്.

രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്ന ഹാർദിക് പാണ്ഡ്യയും ബംഗ്ലദേശ് പരമ്പരയിലൂടെ തിരിച്ചെത്തിയേക്കും. ശിവം ദുബെയും ഓൾറൗണ്ടർ റോളിലെത്തും. റിങ്കു സിങ്, റിയാൻ പരാഗ്, വാഷിങ്ടൻ സുന്ദർ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, തുഷാർ ദേശ്പാണ്ഡെ, രവി ബിഷ്ണോയ് തുടങ്ങിയവരും തിരിച്ചെത്തും. ഹർഷിത് റാണയെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നും സൂചനകളുണ്ട്.

English Summary:

India squad for Bangladesh T20Is soon: No Rishabh Pant and Shubman Gill, Samson first choice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com