ADVERTISEMENT

മുംബൈ∙ അടുത്ത ഐപിഎൽ സീസണിലേക്ക് നിലവിലെ ടീമിലുള്ള ആറു താരങ്ങളെ നിലനിർത്താൻ‍ അനുമതി നൽകി ബിസിസിഐ. താരങ്ങളെ നിലനിർത്തുകയോ, അല്ലെങ്കിൽ ആർടിഎം (റൈറ്റ് ടു മാച്ച്) ഉപയോഗിക്കുകയോ ചെയ്യാം. അവസാനം നടന്ന മെഗാലേലത്തിനു മുൻപ് നാലു താരങ്ങളെ മാത്രം നിലനിർത്താനാണ് ബിസിസിഐ ടീമുകൾക്ക് അനുമതി നൽകിയിരുന്നത്. ശനിയാഴ്ച ബെംഗളൂരുവിൽ ചേർന്ന ഐപിഎൽ ഗവേണിങ് കൗൺസിലാണു നിലനിർത്താവുന്ന താരങ്ങളുടെ എണ്ണം ആറാക്കി ഉയർത്തിയത്.

നിലവിൽ ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്ത ഒരു ഇന്ത്യൻ താരത്തെ ടീമിനൊപ്പം നിർത്തണമെന്നും നിബന്ധനയുണ്ട്. ഐപിഎലിന്റെ ചരിത്രത്തിൽ ആദ്യമായി മാച്ച് ഫീസ് സംവിധാനവും അടുത്ത സീസൺ മുതൽ കൊണ്ടുവരും. ഇംപാക്ട് പ്ലേയര്‍ ഉള്‍പ്പടെ ടീമിലുള്ള എല്ലാ താരങ്ങൾക്കും 7.5 ലക്ഷം രൂപ വീതമാണ് ഓരോ മത്സരങ്ങൾക്കും ലഭിക്കുക. കരാർ തുകയ്ക്കു പുറമേയാണിത്.

മെഗാ ലേലത്തിൽ വിദേശ താരങ്ങളെല്ലാം റജിസ്റ്റർ ചെയ്തിരിക്കണം. ഇനി മെഗാലേലത്തിൽ റജിസ്റ്റർ ചെയ്യാതിരുന്നാൽ തൊട്ടടുത്ത വർഷത്തെ ലേലത്തിൽ പങ്കെടുക്കാനും വിലക്കുവരും. ഏതെങ്കിലും ഒരു താരം ലേലത്തിൽ വിറ്റുപോയ ശേഷം, മതിയായ കാരണങ്ങളില്ലാതെ കളിക്കാൻ വന്നില്ലെങ്കിൽ ആ താരത്തിന് അടുത്ത രണ്ടു സീസണുകളിൽ‍ ഐപിഎലിലോ, ലേലത്തിലോ പങ്കെടുക്കാൻ സാധിക്കില്ല.

2025 മുതൽ 2027 വരെയുള്ള ഐപിഎലില്‍ ഇംപാക്ട് പ്ലേയർ നിയമം തുടരുകയും ചെയ്യും. അൺകാപ്ഡ് പ്ലേയർ നിയമം ഐപിഎലിൽ തിരികെയെത്തും. രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച് അഞ്ചു വർഷം പിന്നിട്ട താരത്തെ ‘അൺകാപ്ഡ്’ ആയി കണക്കാക്കുന്ന രീതിയാണിത്. ഇന്ത്യൻ താരങ്ങൾക്കു മാത്രമാകും ഈ നിയമം ബാധകമാകുക. ഐപിഎൽ ഫ്രാഞ്ചൈസികളുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ്, ഐപിഎൽ ഗവേണിങ് കൗൺസിൽ അന്തിമ തീരുമാനത്തിലെത്തിയത്.

English Summary:

Indian Premier League Retention Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com