ADVERTISEMENT

മുംബൈ∙ ലേലത്തിൽ കുറഞ്ഞ തുകയാണു ലഭിക്കുന്നതെങ്കില്‍ ഐപിഎൽ കളിക്കാൻ മടിക്കുന്ന വിദേശതാരങ്ങള്‍ക്കു കടിഞ്ഞാണിടാൻ ഉറച്ച് ഐപിഎൽ. പുതിയ സീസണിനു വേണ്ടിയുള്ള റിട്ടെൻഷൻ പോളിസി ശനിയാഴ്ച രാത്രി പുറത്തുവിടും മുൻപു തന്നെ വിദേശ താരങ്ങളെ നിയന്ത്രിക്കാൻ ശ്രമങ്ങളുണ്ടാകുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ നിയമമനുസരിച്ച് താരലേലത്തിൽ ഒരു ടീം സ്വന്തമാക്കിയ ശേഷം, വിദേശ താരം ടീമിനൊപ്പം ചേരാതിരുന്നാൽ അടുത്ത രണ്ട് ഐപിഎല്ലിലോ, ലേലത്തിലോ പങ്കെടുക്കുന്നതിനു വിലക്കു ലഭിക്കും.

ബിസിസിഐയുമായി ഐപിഎൽ ടീമുകൾ ചർച്ച നടത്തിയപ്പോൾ ഉന്നയിച്ച പ്രധാന ആശങ്കയായിരുന്നു ഇത്. ഒരു താരത്തെ മനസ്സിൽവച്ച് ഉണ്ടാക്കിയ പ്ലാനുകളെല്ലാം, വിദേശ താരങ്ങളുടെ ഇത്തരം നടപടികളിലൂടെ ഉപേക്ഷിക്കേണ്ടിവരുന്നെന്നായിരുന്നു ഫ്രാഞ്ചൈസികളുടെ പരാതി. താരലേലത്തിൽ വിദേശ താരങ്ങളെ വാങ്ങിയ ശേഷം അവർ കളിക്കാൻ വരാതിരുന്നാൽ, ടീമിന്റെ ആകെ പ്രകടനത്തെതന്നെ ഇതു ബാധിക്കുന്നുവെന്നു ടീമുകൾ പരാതിപ്പെട്ടിരുന്നു.

കഴിഞ്ഞ ലേലത്തിൽ ശ്രീലങ്കൻ താരം വാനിന്ദു ഹസരംഗയെ കുറഞ്ഞ തുകയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയിരുന്നെങ്കിലും, ഐപിഎൽ കളിക്കാൻ താരം എത്തിയിരുന്നില്ല. ഹൈദരാബാദ് ഫ്രാഞ്ചൈസി ഉടമ കാവ്യ മാരൻ ഇക്കാര്യത്തിൽ പരാതി ഉന്നയിച്ചിരുന്നു. ജേസൺ റോയ്, അലക്സ് ഹെയ്ൽസ് തുടങ്ങിയ വിദേശതാരങ്ങളും കഴിഞ്ഞ ഐപിഎൽ കളിച്ചില്ല. മാനസിക സമ്മർദവും മറ്റും ചൂണ്ടിക്കാട്ടി വിദേശ താരങ്ങൾ പിൻവാങ്ങുന്ന രീതിക്കു തടയിടാനാണ് ഐപിഎൽ സംഘാടകരുടെ പുതിയ നീക്കം. മെഗാലേലത്തിൽ പങ്കെടുക്കാതെ മിനി ലേലങ്ങളുടെ മാത്രം ഭാഗമാകുന്ന രീതിയും ഇതോടെ മാറുമെന്നാണു പ്രതീക്ഷിക്കുന്നത്.

മെഗാലേലത്തിൽ വിദേശ താരങ്ങൾക്കു ലഭിക്കുന്ന തുകയേക്കാൾ മിനിലേലത്തിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചില താരങ്ങൾ വിട്ടുനിൽക്കുന്നതു ശീലമാക്കിയത്. മിനിലേലത്തിൽ താരങ്ങൾ കുറവായതുകൊണ്ടുതന്നെ ഫ്രാഞ്ചൈസികൾ കോടികൾ എറിയാൻ തയാറാകുമെന്നാണു വിദേശ താരങ്ങളുടെ കണക്കുകൂട്ടൽ. ഇനി മുതൽ ഒരു താരം മെഗാലേലത്തിൽ പങ്കെടുക്കാതിരുന്നാൽ, അടുത്ത രണ്ടു ലേലങ്ങളില്‍ റജിസ്റ്റർ ചെയ്യാനും അദ്ദേഹത്തിനു സാധിക്കില്ല.

English Summary:

BCCI planning to impose a 2-year ban on any player who withdraws after being picked at the auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com