ADVERTISEMENT

മുംബൈ∙ അടുത്ത ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ പ്രഥമ പരിഗണന ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ടീമിനൊപ്പം നിർത്തുന്നതായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മികച്ച ബാറ്റിങ്ങും നേതൃമികവും ഫ്രാഞ്ചൈസിക്കു വില മതിക്കാത്തതാണെന്നും ആകാശ് ചോപ്ര യുട്യൂബ് വി‍ഡിയോയില്‍ വ്യക്തമാക്കി. കഴിഞ്ഞ ഐപിഎല്ലിൽ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ ഏറെ പഴികേട്ട താരമാണ് രാഹുൽ. രാഹുല്‍ ലേലത്തിൽ പോകുകയാണെങ്കിൽ ഉറപ്പായും 18 കോടി രൂപ ലഭിക്കുമെന്നും ആകാശ് ചോപ്ര പ്രവചിച്ചു.

യുവപേസർ മയങ്ക് യാദവിനെയും ലക്നൗ നിലനിര്‍ത്താനാണു സാധ്യതയെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. ‘‘കെ.എൽ. രാഹുലാണ് ലക്നൗവിന്റെ ക്യാപ്റ്റൻ. അവരുടെ മുഖമാണ് അദ്ദേഹം. 18 കോടി എറിഞ്ഞാലും ചിലപ്പോൾ രാഹുലിനെ കിട്ടിയെന്നു വരില്ല. രാഹുൽ ലേലത്തിൽ പോയാൽ 18 കോടി ഉറപ്പാണ്. ക്യാപ്റ്റനെ എന്തൊക്കെ സംഭവിച്ചാലും നിങ്ങൾ ഒഴിവാക്കരുത്. രാഹുലിനെ നിലനിർത്തേണ്ടത് ഉറപ്പായും ലക്നൗവിന്റെ ആവശ്യമാണ്.’’

‘‘നിലനിർത്താൻ സാധിക്കുന്ന മൂന്നു താരങ്ങളാണ് ലക്നൗവിനുള്ളത്. നാലാമതുള്ളത് ഒരു അൺകാപ്ഡ് ഇന്ത്യൻ താരമാണ്. പക്ഷേ ഒക്ടോബർ 31ന് മുൻപേ അദ്ദേഹം ഇന്ത്യയ്ക്കായി കളിക്കും. മയങ്ക് യാദവിനെക്കുറിച്ചാണു ഞാൻ പറയുന്നത്. ലക്നൗവിന് അദ്ദേഹത്തെ നിലനിര്‍ത്താൻ താൽപര്യമുണ്ടാകും. പക്ഷേ അൺകാപ്ഡ് അല്ലെങ്കിൽ അതില്‍ കാര്യമുണ്ടാകില്ല. അതുകൊണ്ടുതന്നെ മയങ്കിനായി റൈറ്റ് ടു മാച്ച് സംവിധാനം ഉപയോഗിക്കുന്നതാകും നല്ലത്.’’– ആകാശ് ചോപ്ര വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ ലക്നൗവിന്റെ മോശം പ്രകടനത്തിനു പിന്നാലെ ടീം ഉടമ സഞ്ജീവ് ഗോയങ്ക രാഹുലിനെ ഗ്രൗണ്ടിൽവച്ച് ശകാരിച്ചത് വൻ വിവാദമായിരുന്നു. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിലേക്കു രാഹുൽ മടങ്ങിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അടുത്ത സീസണിലേക്ക് ആരെയൊക്കെ നിലനിർത്തണമെന്ന് ലക്നൗ ഇതുവരെ തീരുമാനിച്ചിട്ടില്ല.

English Summary:

You won't get him for 18 crores in any case: Akash Chopra predict KL Rahul's future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com