ADVERTISEMENT

ലക്നൗ∙ ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ടീമിലുണ്ടായിട്ടും അവസരം ലഭിക്കാതിരുന്നതിന്റെ വിഷമം ഇറാനി കപ്പിൽ തീർത്ത് സർഫറാസ് ഖാൻ. സർഫറാസിന്റെ ഇരട്ടസെഞ്ചറിക്ക്, ഇരട്ടസെഞ്ചറിയിലേക്ക് എത്തിയേക്കാവുന്ന സെഞ്ചറിയുമായി റെസ്റ്റ് ഓഫ് ഇന്ത്യ താരം അഭിമന്യു ഈശ്വരന്റെ മറുപടി. അടിയും തിരിച്ചടിയുമായി പുരോഗമിക്കുന്ന ഇറാനി കപ്പിന്റെ മൂന്നാം ദിനം കളി നിർത്തുമ്പോൾ റെസ്റ്റ് ഓഫ് ഇന്ത്യ ശക്തമായ നിലയിൽ. 74 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 289 റൺസ് എന്ന നിലയിലാണ് അവർ. ആറു വിക്കറ്റ് കയ്യിലിരിക്കെ മുംബൈയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 248 റൺസ് പിന്നിൽ.

ദുലീപ് ട്രോഫിയിലെ ഫോം അതേപടി ഇറാനി കപ്പിലും ആവർത്തിച്ച് സെഞ്ചറി നേടിയ അഭിമന്യു ഈശ്വരന്റെ പ്രകടനമാണ് റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് കരുത്തായത്. ഇതുവരെ 212 പന്തുകൾ നേരിട്ട അഭിമന്യു, 151 റൺസുമായി ക്രീസിലുണ്ട്. 12 ഫോറും ഒരു സിക്സും സഹിതമാണ് താരം 151 റൺസെടുത്തത്. 41 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 30 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലാണ് അഭിമന്യുവിനൊപ്പം ക്രീസിൽ. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും ഇതുവരെ 61 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് ചെറിയ സ്കോറിനു പുറത്തായെങ്കിലും പിന്നീടു വന്നവരെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതോടെയാണ് റെസ്റ്റ് ഓഫ് ഇന്ത്യ മികച്ച സ്കോറിലേക്ക് എത്തിയത്. ഗെയ്ക്‌വാദ് 27 പന്തിൽ ഒരു ഫോർ സഹിതം 9 റൺസെടുത്ത് പുറത്തായി. ബി.സായ്സുദർശൻ (79 പന്തിൽ 32), ദേവ്ദത്ത് പടിക്കൽ (31 പന്തിൽ 16), ഇഷാൻ കിഷൻ (60 പന്തിൽ 38) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി അഭിമന്യു – ജുറേൽ സഖ്യത്തിനു പുറമേ, രണ്ടാം വിക്കറ്റിൽ സായ്സുദർശൻ – അഭിമന്യു സഖ്യവും (130 പന്തിൽ 87), നാലാം വിക്കറ്റിൽ ഇഷാൻ കിഷൻ – അഭിമന്യു സഖ്യവും (107 പന്തിൽ 70) അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു. മുംബൈയ്ക്കായി മോഹിത് അവാസ്തി രണ്ടും ജുനൈദ് ഖാൻ, തനുഷ് കൊട്ടിയൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, ഒൻപതിന് 536 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച മുംബൈ, മൂന്ന് ഓവർ കൂടി ബാറ്റു ചെയ്ത് ഒരു റൺ കൂട്ടിച്ചേർത്ത് ഓൾഔട്ടായി. 11 പന്തു നേരിട്ട ജുനൈദ് ഖാനാണ് അക്കൗണ്ട് തുറക്കാതെ ഇന്നു രാവിലെ പുറത്തായത്. ഇതോടെ മുകേഷ് കുമാർ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. 30 ഓവറിൽ 110 റൺസ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. സർഫറാസ് ഖാൻ 286 പന്തിൽ 25 ഫോറും നാലു സിക്സും സഹിതം 222 റൺസുമായി പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഒരു ഘട്ടത്തിൽ 4ന് 139 എന്ന നിലയിലായിരുന്നു. അഞ്ചാം വിക്കറ്റിൽ 130 റൺസ് കൂട്ടിച്ചേർത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെ (97)– സർഫറാസ് സഖ്യമാണ് നിലവിലെ രഞ്ജി ട്രോഫി ചാംപ്യൻമാരെ മത്സരത്തിലേക്കു തിരികെക്കൊണ്ടുവന്നത്. ഇവർക്കു പുറമേ, ശ്രേയസ് അയ്യരും (57) മുംബൈയ്ക്കായി തിളങ്ങി.

English Summary:

Mumbai vs Rest of India, Irani Cup 2024, Day 3 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com