ADVERTISEMENT

തിരുവനന്തപുരം∙ മത്സരത്തിന്റെ കുറച്ചധികം സമയം കവർന്ന് തിമിർത്തു പെയ്ത മഴയ്ക്കും, സ്പിന്നർമാരുടെ പറുദീസയായി മാറിയ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലെ പിച്ചിനും കേരളത്തിന്റെ വിജയക്കുതിപ്പിന് തടയിടാനായില്ല. പഞ്ചാബിന്റെ സ്പിൻകെണിയിൽ കുരുങ്ങാതെ രണ്ടാം ഇന്നിങ്സിൽ വിദഗ്ധമായി ബാറ്റുചെയ്ത കേരളത്തിന്, രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ ആധികാരിക വിജയം. അന്ത്യത്തോടടുക്കുന്തോറും ആവേശകരമായി മാറിയ മത്സരത്തിൽ, എട്ടു വിക്കറ്റിനാണ് ആതിഥേയർ പഞ്ചാബിനെ തകർത്തത്. പഞ്ചാബ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം 36 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു.

പ്രധാന ടീമുകൾ അണിനിരക്കുന്ന എലൈറ്റ് ഗ്രൂപ്പിൽ ഈ വിജയം കേരളത്തിന് മികച്ച തുടക്കമായി. പ്രധാന താരം സഞ്ജു സാംസൺ ഇല്ലാതെയാണ് ഈ വിജയമെന്നതും ശ്രദ്ധേയം. കുറച്ചുകാലമായി കേരളത്തിനു കളിക്കുന്ന ജലജ് സക്സേനയ്ക്കു പുറമേ ഈ സീസണിൽ ടീമിലെത്തിയ അതിഥി താരങ്ങളായ ആദിത്യ സർവതെ, ബാബ അപരാജിത് എന്നിവരുടെ പ്രകടനവും നിർണായകമായി. പഞ്ചാബിന് രണ്ട് ഇന്നിങ്സിലുമായി നഷ്ടമായ 20 വിക്കറ്റും സ്വന്തമാക്കിയത് ഈ മൂന്ന് അതിഥി താരങ്ങൾ ചേർന്നാണ്.

ഓപ്പണറായെത്തി 114 പന്തിൽ 56 റൺസെടുത്തു പുറത്തായ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ നേതൃത്വത്തിലാണ് കേരളം പഞ്ചാബിനെതിരെ വിജയം പിടിച്ചെടുത്തത്. ട്വന്റി20 ശൈലിയിൽ ബാറ്റുവീശി കേരളത്തിനു മിന്നുന്ന തുടക്കം സമ്മാനിച്ച സഹ ഓപ്പണർ രോഹൻ എസ് കുന്നുമ്മലിന്റെ പ്രകടനവും നിർണായകമായി. 36 പന്തിൽ 48 റൺസാണ് രോഹൻ അടിച്ചെടുത്തത്. രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് വീഴ്ത്തിയ ബാബ അപരാജിത്, 61 പന്തിൽ 39 റൺസെടുത്തു ബാറ്റിങ്ങിലും തിളങ്ങി.

baba-aparajith-1248
ബാബ അപരാജിത് ബാറ്റിങ്ങിനിടെ. Photo: KCA

∙ പഞ്ചാബിനെ കറക്കിവീഴ്ത്തി കേരളം

നേരത്തെ, ഒന്നാം ഇന്നിങ്സിൽ 15 റൺസ് ലീഡ് വഴങ്ങിയ കേരളത്തിനു രണ്ടു സെഷൻ കളി ബാക്കിനിൽക്കെയാണ് പഞ്ചാബ് 158 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. രണ്ടാം ഇന്നിങ്സിൽ പഞ്ചാബ് 55.1 ഓവറിൽ 142 റൺസിനു പുറത്തായി. നാലു വിക്കറ്റ് വീതം വീഴ്ത്തിയ ആദിത്യ സർവതെ, ബാബ അപരാജിത്, രണ്ടു വിക്കറ്റ് വീഴ്ത്തി. ജലജ് സക്സേന എന്നിവർ ചേർന്നാണ് പഞ്ചാബിനെ 142 റൺസിൽ ഒതുക്കിയത്.

പഞ്ചാബ് ബാറ്റർമാരെല്ലാം വിറച്ചുനിന്ന പിച്ചിൽ തകർത്തടിച്ച് അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ പ്രഭ്സിമ്രൻ സിങ്ങാണ് അവരുടെ ടോപ് സ്കോറർ. പ്രഭ്സിമ്രൻ 49 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 51 റൺസെടുത്ത് പുറത്തായി. 122 പന്തിൽ 37 റൺസെടുത്ത അൻമോൽപ്രീത് സിങ്ങിന്റെ പ്രതിരോധവും നിർണായകമായി. അതേസമയം, പഞ്ചാബ് ഇന്നിങ്സിൽ പ്രഭ്സിമ്രൻ സിങ് നേടിയ ഏഴു ഫോറും ഒരു സിക്സും മാറ്റിനിർത്തിയാൽ ബാക്കി 9 പേരും ചേർന്ന് നേടിയത് ഒരേയൊരു ഫോർ മാത്രം. 30 പന്തിൽ 12 റൺസെടുത്ത ഓപ്പണർ അഭയ് ചൗധരിയാണ് ഈ ഫോർ നേടിയത്.

sachin-2
സച്ചിൻ ബേബിയുടെ ബാറ്റിങ്. Photo: KCA

ഇവർക്കു പുറമേ പഞ്ചാബ് നിരയിൽ രണ്ടക്കം കണ്ടത് 25 പന്തിൽ 12 റൺസെടുത്ത നേഹൽ വധേര മാത്രം. ഓപ്പണർ നമാൻ ധിർ (37 പന്തിൽ 7), സിദ്ധാർഥ് കൗൾ (0), കൃഷ് ഭഗത് (34 പന്തിൽ അഞ്ച്), മായങ്ക് മാർക്കണ്ഡെ (21 പന്തിൽ 9), രമൺദീപ് സിങ് (0), ഗുർനൂർ ബ്രാർ (ആറു പന്തിൽ ഒന്ന്), എന്നിവരെല്ലാം നിരാശപ്പെടുത്തി.

കേരളത്തിനായി ആദിത്യ സർവതെ 19 ഓവറിൽ 43 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്. ബാബ അപരാജിത് 15 ഓവറിൽ 35 റണ‍്സ് വഴങ്ങിയും നാലു വിക്കറ്റ് സ്വന്തമാക്കി. ജലജ് സക്സേന 18.1 ഓവറിൽ 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഇതോടെ, മത്സരത്തിൽ പഞ്ചാബിന്റെ 20 വിക്കറ്റുകളും കേരളത്തിനായി സ്വന്തമാക്കിയത് അതിഥി താരങ്ങളെന്ന അപൂർവതയുമായി. ഒന്നാം ഇന്നിങ്സിൽ ജലജ് സക്സേന, ആദിത്യ സർവതെ എന്നിവർ 5 വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

rohan-1248
രോഹൻ എസ്. കുന്നുമ്മലിന്റെ ബാറ്റിങ്. Photo: KCA

∙ തുമ്പയിൽ ‘സ്പിൻ കെണി’

നേരത്തെ, പഞ്ചാബിന്റെ ആദ്യ ഇന്നിങ്സ് 194 റൺസിനാണ് അവസാനിച്ചത്. ഇടംകൈ സ്പിന്നറായ ആദിത്യ സർവതേയും ഓഫ് സ്പിന്നറായ ജലജ് സക്സേനയും 5 വിക്കറ്റുകൾ വീതം പങ്കിട്ടെടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ ലീഡ് ലക്ഷ്യമാക്കിയിറങ്ങിയ കേരളവും പക്ഷേ സ്പിൻ കെണിയിൽ വീണു. 6 വിക്കറ്റുകളും പിഴുതത് ലെഗ് സ്പിന്നർ മായങ്ക് മാർക്കണ്ഡെ. സ്പിൻ സമ്മർദം മുതലാക്കി പേസർ ഗുർണൂർ ബ്രാറും 3 വിക്കറ്റ് വീഴ്ത്തി. 38 റൺസ് എടുത്ത മുഹമ്മദ് അസ്ഹറുദീനാണ് കേരളത്തിന്റെ ടോപ് സ്കോറർ. വൈകിട്ട് ചായക്ക് തൊട്ടുമുൻപ് കേരള ഇന്നിങ്സ് 179 റൺസിൽ അവസാനിച്ചു.

English Summary:

Kerala vs Punjab, Ranji Trophy 2024-25 Elite Group C Match, Day 4 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com