ADVERTISEMENT

സ്റ്റുഗർട്ട്∙ സ്വന്തം നാട്ടിൽ നടക്കുന്ന യൂറോകപ്പിൽ ജർമനിക്ക് ഇനി ഗാലറിയിലിരുന്നു കളി കാണാം. അധിക സമയത്തേക്കു നീണ്ട ക്വാര്‍ട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സ്പെയിൻ ജർമനിയെ വീഴ്ത്തി. അധികസമയത്ത് പകരക്കാരൻ മികേൽ മറീനോ നേടിയ ഹെഡർ ഗോളിലാണ് സ്പെയിൻ സെമിയിലേക്കു കുതിച്ചത്. 119–ാം മിനിറ്റിലായിരുന്നു സ്പെയിനിന്റെ വിജയ ഗോൾ. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

51–ാം മിനിറ്റിൽ ദാനി ഒൽമോയിലൂടെ സ്പെയിൻ മുന്നിലെത്തിയപ്പോൾ, 89–ാം മിനിറ്റിലായിരുന്നു ജർമനിയുടെ സമനില ഗോൾ. ഫ്ലോറിയൻ വിർട്സാണ് ജർമനിക്കായി ലക്ഷ്യം കണ്ടത്. ജർമൻ ഫോര്‍വേഡ് ജമാൽ മുസിയാലയെ കഴുത്തിനു പിടിച്ച് വീഴ്ത്തിയതിന് സ്പാനിഷ് താരം ദാനി കർവഹാൽ ചുവപ്പു കാര്‍ഡ് കണ്ടുപുറത്തായി. ജര്‍മൻ താരം ടോണി ക്രൂസിന്റെ അവസാന രാജ്യാന്തര മത്സരമാണിത്. യൂറോകപ്പിനു ശേഷം കളിക്കാനില്ലെന്ന് ടോണി ക്രൂസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

FBL-EURO-2024-MATCH45-ESP-GER
സ്പെയിൻ ക്യാപ്റ്റൻ റോഡ്രിയുടെ ആഹ്ലാദം. Photo: Kirill KUDRYAVTSEV / AFP

ഗോൾ രഹിതം ആദ്യ പകുതി

സ്പാനിഷ് ആക്രമണത്തോടെയാണ് മത്സരത്തിനു തുടക്കമായത്. ആദ്യ മിനിറ്റിൽ പെനൽറ്റി ഏരിയയ്ക്കു പുറത്തുനിന്ന് പെദ്രിയെടുത്ത ഷോട്ട് ജർമൻ ഗോള്‍ കീപ്പർ മാനുവൽ നൂയർ പ്രതിരോധിച്ചു. മത്സരം തുടങ്ങി അധികം വൈകും മുൻപേ മിഡ്ഫീൽഡർ പെദ്രിയെ നഷ്ടമായത് സ്പെയിന് തിരിച്ചടിയായി. ജർമൻ താരം ടോണി ക്രൂസിന്റെ ഫൗളിൽ പരുക്കേറ്റു ഗ്രൗണ്ടിൽവീണ പെദ്രി ഉടനെ കളം വിടുകയായിരുന്നു. പകരക്കാരനായി ഒൽമോ ഗ്രൗണ്ടിലിറങ്ങി. 14–ാം മിനിറ്റിൽ ഒൽമോയെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് അന്റോണിയോ റൂഡിഗർ മഞ്ഞക്കാർഡ് കണ്ടു. ലാമിൻ യമാൽ എടുത്ത ഫ്രീകിക്ക് ലോ ഷോട്ടായി ജർമൻ പോസ്റ്റിന് വലതു ഭാഗത്തുകൂടെ പുറത്തേക്കുപോയി.

22–ാം മിനിറ്റിൽ ലപോര്‍ട്ടെയെടുത്ത ഷോട്ടും ജർമൻ ഗോളിക്ക് കാര്യമായ ഭീഷണി ഉയർത്തിയില്ല. 35–ാം മിനിറ്റിൽ കായ് ഹാവെർട്സിന്റെ ലോ ഷോട്ട് സ്പാനിഷ് ഗോളി ഉനായ് സിമോൺ പിടിച്ചെടുത്തു. 39–ാം മിനിറ്റിൽ ഒൽമോയെടുത്ത നെടുനീളൻ ഷോട്ട് ജർമന്‍ ഗോളി പ്രതിരോധിച്ചു. റീബൗണ്ടിൽ ക്യാപ്റ്റൻ അൽവാരോ മൊറാട്ടയുടെ ശ്രമവും ഫലം കണ്ടില്ല. 45–ാം മിനിറ്റിൽ ലാമിൻ യമാലിന്റെ ശ്രമം ജർമൻ ഗോളി അനായാസം കൈപ്പിടിയില്ലാക്കി. രണ്ടു മിനിറ്റ് അധിക സമയവും അവസാനിച്ചതോടെ ആദ്യ പകുതി ഗോൾ രഹിതം.

FBL-EURO-2024-MATCH45-ESP-GER
ഗോൾ നേട്ടം ആഘോഷിക്കുന്ന ജർമൻ താരം ഫ്ലോറിയൻ വിർട്സ്. THOMAS KIENZLE / AFP

ഒൽമോ ഗോളിൽ സ്പെയിൻ, 89–ാം മിനിറ്റിൽ തിരിച്ചടി

രണ്ടാം പകുതി തുടങ്ങുമ്പോൾ തന്നെ സ്പെയിനും ജർമനിയും ടീമിൽ സബസ്റ്റിറ്റ്യൂഷനുകൾ കൊണ്ടുവന്നു. സ്പാനിഷ് ടീമിൽ റോബിൻ നോർമണ്ടിനെ പിന്‍വലിച്ച് നാച്ചോ ഇറങ്ങി. ജർമനിക്കായി റോബർട്ട് ആൻറിച്, ഫ്ലോറിയൻ വിച് എന്നിവരും കളിക്കാനിറങ്ങി. 48–ാം മിനിറ്റിൽ അൽവാരോ മൊറാട്ട ലമിൻ യമാലിൽനിന്നുള്ള പാസ് സ്വീകരിച്ച് നടത്തിയ ഗോൾ ശ്രമം ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. 51–ാം മിനിറ്റിൽ യമാലിന്റെ അസിസ്റ്റിൽ ഡാനി ഒൽമോ സ്പെയിനെ മുന്നിലെത്തിച്ചു. ഗോൾ വീണതിനു പിന്നാലെ ജർമൻ താരങ്ങൾ സ്പാനിഷ് ഗോൾ മുഖത്ത് ആക്രമണം കടുപ്പിച്ചെങ്കിലും സ്പെയിൻ പ്രതിരോധിച്ചുനിന്നു. 58–ാം മിനിറ്റിൽ സ്പാനിഷ് താരം ഒൽമോ പെനൽറ്റി ഏരിയയിൽ‌നിന്ന് വില്യംസിനെ ലക്ഷ്യമിട്ട് പാസ് നൽകിയെങ്കിലും റൂഡിഗർ ഈ നീക്കം പരാജയപ്പെടുത്തി.

spain-goal
സ്പെയിൻ താരം ദാനി ഒൽമോ ഗോൾ നേടുന്നു. Photo: X@EUROCup

68–ാം മിനിറ്റിൽ ഒൽമോയെ ഫൗൾ ചെയ്തതിന് ജർമൻ താരം ടോണി ക്രൂസിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. രണ്ടാം പകുതിയിൽ യമാലിനെ പിൻവലിച്ച് സ്പെയിൻ ടോറസിനെ ഇറക്കി. 80–ാം മിനിറ്റിലായിരുന്നു ജർമന്‍ താരം തോമസ് മുള്ളർ കളിക്കാനിറങ്ങിയത്. 81–ാം മിനിറ്റിൽ ജർമൻ താരം ജമാൽ മുസിയാളയുടെ ഗോൾ ശ്രമം സ്പെയിൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. 83–ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം ജർമൻ ഫോർവേഡ് കയ് ഹാവെർട്സ് പാഴാക്കി. സ്പാനിഷ് ഗോളിയുടെ ഗോൾ കിക്ക് പിടിച്ചെടുത്ത് ലക്ഷ്യം കാണാനുള്ള അവസരം താരത്തിനു ലഭിച്ചു. പക്ഷേ ഹാവെർട്സിന്റെ ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്കു പറന്നത് ജർമൻ ആരാധകരെ നിരാശയിലാക്കി.

lamin-yamal
സ്പാനിഷ് താരം ലാമിൻ യമാൽ മത്സരത്തിനിടെ. Photo: X@EUROCup

86–ാം മിനിറ്റിലെ ഫ്രീകിക്ക് അവസരവും മുതലാക്കാന്‍ ജർമനിക്കു സാധിച്ചില്ല. ടോണി ക്രൂസിന്റെ കിക്കിൽ തല വച്ച് ഹാവെർട്സ് ലക്ഷ്യം കാണാൻ ശ്രമിച്ചെങ്കിലും സ്പാനിഷ് ഗോളി പ്രതിരോധിച്ചു. തൊട്ടുപിന്നാലെ ലഭിച്ച കോർണറും ജർമനി പാഴാക്കി. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ജർമനി തുടര്‍ ആക്രമണങ്ങളാണ് സ്പാനിഷ് പോസ്റ്റിലേക്കു നയിച്ചത്. അതിന്റെ ഫലം കണ്ടത് 89–ാം മിനിറ്റിൽ. ഫ്ലോറിയൻ വിർട്സിന്റെ ഗോളിൽ ജർമനി സമനില പിടിച്ചു. ഇതോടെയാണ് മത്സരം അധിക സമയത്തേക്കു നീണ്ടത്.

English Summary:

EURO Cup Football, Spain vs Germany Quarter Final Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com