ADVERTISEMENT

ബർലിൻ ∙ ജന്മദിനത്തിന് എന്തു സമ്മാനം വേണം എന്നു ചോദിച്ച അമ്മയോട് പതിനേഴുകാരൻ ലമീൻ യമാൽ ഇന്നലെ പറഞ്ഞതിങ്ങനെയാണ്: ‘‘ഒന്നും വേണ്ട. ഇന്നു ഞങ്ങൾ കപ്പടിക്കുകയാണെങ്കിൽ ഇവി‌‌ടെ ടീമിനൊപ്പം ഞാൻ ആഘോഷിച്ചോളാം’’. സ്പാനിഷ് സ്പോർട്സ് ദിനപത്രമായ മാർകയ്ക്കു നൽകിയ അഭിമുഖത്തിൽ ലമീൻ ഇങ്ങനെ പറഞ്ഞതോടെ സ്പെയിൻ ടീമിന്റെ ലക്ഷ്യം തന്നെയായിരിക്കുന്നു യൂറോ ട്രോഫി സമ്മാനം നൽകി ലമീന്റെ ‘ബർത്ത്ഡേ പാർട്ടി’. ഇംഗ്ലണ്ടിന് ആ പാർട്ടി പൊളിക്കണമെന്ന ദുരുദ്ദേശ്യമൊന്നുമില്ല. പക്ഷേ 1966 ലോകകപ്പ് നേട്ടത്തിനു ശേഷം ഒരു ‘ട്രോഫി പാർട്ടി’ ആഘോഷിക്കാനുള്ള അവസരം അവർക്കുണ്ടായിട്ടില്ല. സ്വന്തം മൈതാനമായ വെംബ്ലിയിൽ കഴിഞ്ഞ യൂറോ ഫൈനലിൽ ഇറ്റലിയോടേറ്റ ഷൂട്ടൗട്ട് തോൽവി ഇപ്പോഴും ഇംഗ്ലിഷ് താരങ്ങളുടെയും ആരാധകരുട‌െയും മനസ്സിലുണ്ട്. ബർലിനിലെ ഒളിംപിയ സ്റ്റേ‍‍ഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് ഫൈനലിനു കിക്കോഫ്. സോണി ടെൻ ചാനലുകളിലും സോണി ലവ് ആപ്പിലും തൽസമയം കാണാം. 

ഇംഗ്ലണ്ട് 

ആർക്കും പരുക്കും വിലക്കുമില്ല. കീറൻ ‌‌ട്രിപ്പിയർക്കു പകരം ലൂക്ക് ഷായെ പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ് ആദ്യ ഇലവനിൽ ഇറക്കിയേക്കാം. സെമിഫൈനലിലേതു പോലെ സബ്സ്റ്റിറ്റ്യൂട്ടുകളെ സമർഥമായി ഉപയോഗിക്കുക എന്നതാണ് സൗത്ത്ഗേറ്റിന്റെ ഉദ്ദേശ്യം. നെതർലൻഡ‍്സിനെതിരെ വിജയശിൽപികളായ ഒലീ വാറ്റ്കിൻസും കോൾ പാമറും റിസർവ് ബെഞ്ചിൽ തന്നെയായിരിക്കും. 

‌സ്പെയിൻ 

ഫ്രാൻസിനെതിരെ സെമിഫൈനൽ വിജയത്തിനു ശേഷം സെക്യൂരിറ്റി ഗാർഡുമായി കൂട്ടിയിട‌ിച്ചു നേരിയ പരുക്കേറ്റ ക്യാപ്റ്റൻ അൽവാരോ മൊറാത്ത ഇന്നലെ പരിശീലനത്തിനിറങ്ങി. റൈറ്റ് ബാക്ക് ഡാനി കർവഹാൽ വിലക്കു മാറി തിരിച്ചെത്തുന്നതും സ്പെയിന് ആശ്വാസം. സെന്റർ ബായ്ക്ക് ആയി അയ്മെറിക് ലപോർട്ടിനൊപ്പം നാച്ചോയോ ലെ നോർമൻഡോ എന്നതാണ് സ്പാനിഷ് പരിശീലകൻ ലൂയിസ് ഡി ലെ ഫുവന്തെയ്ക്കു മുന്നിലുള്ള ചോദ്യം. 

യൂറോ  നിയന്ത്രിക്കാൻ ഫ്രാൻസ്വ ലെറ്റക്സിയെ 

ബർലിൻ ∙   യൂറോ  ഫൈനൽ മത്സരം നിയന്ത്രിക്കുന്നത് ഫ്രഞ്ച് റഫറി ഫ്രാൻസ്വ ലെറ്റക്സിയെ. മുപ്പത്തിയഞ്ചുകാരൻ ലെറ്റക്സിയെ ഈ യൂറോയിൽ 3 മത്സരങ്ങളിൽ റഫറിയായിരുന്നു. മാഞ്ചസ്റ്റർ സിറ്റി-സെവിയ്യ 2023 യുവേഫ സൂപ്പർ കപ്പ് മത്സരമാണ് ലെറ്റക്സിയെ  മുൻപ് നിയന്ത്രിച്ച പ്രധാന ഫൈനൽ.

English Summary:

Spain for fourth crown in Euro Cup football match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com