ADVERTISEMENT

കൊച്ചി ∙ 18 വയസ്സേയുള്ളൂ വൈപ്പിൻ ഞാറക്കൽ പെരുമ്പിള്ളി നിരഞ്ജൻ അനീഷിന്. കേരളത്തിലെ, ഒരു പക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അംഗീകൃത ഫുട്ബോൾ പരിശീലകൻ! അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പരിശീലകർക്കുള്ള ‘ഡി ലൈസൻസ്’ ചെറുപ്രായത്തിലേ സ്വന്തമാക്കാൻ നിരഞ്ജനു സാധിച്ചുവെന്നതാണ് പ്രത്യേകത.

‘6 മാസത്തിനുള്ളിൽ സി ലൈസൻസ് നേടണം. ഒരേ സമയം, കളിക്കാരനായും കോച്ചായും കളിക്കളത്തിൽ ഇറങ്ങാൻ പറ്റുമോയെന്നു നോക്കണം.’ –ബെംഗളൂരു സൂപ്പർ ഡിവിഷൻ ടീമുകളിൽ ഏതിലെങ്കിലും പ്രവേശനത്തിനായി ഈ മാസം ഒടുവിൽ ട്രയൽസിന് ഒരുങ്ങുകയാണു നിരഞ്ജൻ.

വൈപ്പിൻ സെവൻ ആരോസ് ഫുട്ബോൾ അക്കാദമിയിലാണു തുടക്കം. ബാച്ച് തുടങ്ങിയിരുന്നതിനാൽ ഒഴിവുണ്ടായിരുന്നതു ഗോൾ കീപ്പറുടെ കുപ്പായം! തയാറാണെങ്കിൽ ടീമിലെടുക്കാമെന്ന് കോച്ച് ശ്രീജിത്ത്. നിരഞ്ജൻ റെഡി. കോഴിക്കോട്ടു നടന്ന സെപ്റ്റ് ഫെസ്റ്റിൽ ടീം ചാപ്യൻമാരായി. മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടതു നിരഞ്ജനായിരുന്നു.

അണ്ടർ 12 വിഭാഗത്തിൽ മികച്ച ഗോൾകീപ്പറായി മാറിയതോടെ സ്പോർട്സ് കൗൺസിൽ ഉൾപ്പെടെ 5 റസിഡൻഷ്യൽ അക്കാദമികളിലേക്കു സിലക്‌ഷൻ കിട്ടി. മലപ്പുറം ചേലേമ്പ്ര എൻഎൻഎംഎച്ച്എസാണ് തിരഞ്ഞെടുത്തത്. പിന്നീടു ഗോകുലം കേരള അക്കാദമിയിലേക്കു മാറി. പഠനം എടത്തനാട്ടുകരയിലേക്കും.

ഇതിനിടെ, അച്ഛൻ അനീഷ് രാഘവന്റെ മരണം നിരഞ്ജനെ തളർത്തി. വിരലുകൾക്ക് പരുക്കേറ്റതോടെ ഗോൾകീപ്പർ ആയി തുടരാൻ പറ്റാതായി. അതോടെ, വിങ്ങറായി പരിശീലനം തേടിയാണു മിനർവ ഫുട്ബോൾ അക്കാദമിയിലെത്തിയത്. ചീഫ് കോച്ച് യാൻ ലോയാണു ‘ഡി’ ലൈസൻസ് കോഴ്സിനു ചേരാൻ നിർദേശിച്ചത്.  ‘‘ 2 അക്കാദമികൾ കോച്ചാകാൻ വിളിച്ചു. ഗ്രാസ് റൂട്ട് തലത്തിൽ പരിശീലനം നൽകാൻ ഡി ലൈസൻസ് മതി. പക്ഷേ, കളി തന്നെയാണു മനസ്സിൽ. എപ്പോൾ വേണമെങ്കിലും മിനർവയിലേക്കു തിരിച്ചുവരാമെന്ന് എംഡി: രഞ്ജിത്ത് ബജാജ് പറഞ്ഞിട്ടുമുണ്ട്.’’ 

അമ്മ എൻ.യു. രഹ്നയും 10 –ാം ക്ലാസുകാരനായ സഹോദരൻ ആദിശേഷൻ അനീഷും പിന്തുണയുമായുണ്ട്.

English Summary:

Niranjan shines as a coach and player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com