ADVERTISEMENT

സ്വപ്നങ്ങളുടെ പാലത്തിലായിരുന്നു എന്നും ആ പാലക്കാട്ടുകാരന്റെ സഞ്ചാരം. ആദ്യം കുമരനെല്ലൂരിൽനിന്നു മദ്രാസിലേക്ക്. അവിടെനിന്നു ഡൽഹിയിലേക്കും മുംബൈയിലേക്കും. 1967ൽ ആ സ്വപ്നം ആകാശച്ചിറകിൽ പറന്നുയർന്നു. ചെന്നിറങ്ങിയതു പാരിസിൽ. 57 വർഷമായി പാരിസിനൊപ്പമാണ് ആ മലയാളിയുടെ ഓരോ സ്പന്ദനവും. അതുല്യനായ ആ കലാകാരന്റെ പേര് അക്കിത്തം നാരായണൻ. ലോകത്തിന്റെ ചിത്രകലാ ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തിയ അനുപമ ചിത്രകാരൻ പാരിസിനെ വീടാക്കിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. 

പാരിസ് നഗരത്തിന്റെ തെക്കുവശത്ത് റൂറിക്കോ എന്ന തെരുവിലെ അപാർട്മെന്റിന്റെ 2–ാം നിലയിലാണ് അക്കിത്തം നാരായണന്റെ വീട്. ഫ്രഞ്ച് സർക്കാർ കലാകാരൻമാർക്കായി ഒരുക്കിയതാണ് ഈ അപാർട്മെന്റ്. 30ൽ അധികം കലാകാരൻമാർ അവിടെ താമസിക്കുന്നു. ഓരോ മാസവും ചെറിയ തുക വാടകയായി കൊടുക്കണം. തടിയിലാണു വീട്ടിനകത്തെ നിർമിതികൾ. ‘ഞാൻ തന്നെയാണു തടിപ്പണികളെല്ലാം ചെയ്തത്. എന്റെ ഇഷ്ടമനുസരിച്ച് വീടൊരുക്കി’ – അദ്ദേഹം പറഞ്ഞു. 

മുറിക്കു മുകളിൽ തട്ടടിച്ചാണ് സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത്; കലാകാരന്റെ പ്രതിഭ വിരിയുന്ന ഇടം. പൂർത്തിയാക്കിയതും പൂർത്തിയാക്കി കൊണ്ടിരിക്കുന്നതുമായ പെയിന്റിങ്ങുകൾക്കിടയിലിരുന്ന് അദ്ദേഹം സംസാരിച്ചു. ‘അന്നും ഇന്നും കലാകാരൻമാരെ അടുപ്പിച്ചു നിർത്തുന്ന നഗരമാണു പാരിസ്. പണ്ടു ഞാൻ സ്കോളർഷിപ് കിട്ടിയാണ് ഇവിടേക്കു വന്നത്. ഇവിടെ പഠിച്ചു. പിന്നീട് ഇവിടം താവളമാക്കി.’ 

നാടിനെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം വാചാലനായി: ‘എല്ലാ വർഷവും രണ്ടോ മൂന്നോ തവണ കേരളത്തിലേക്കു പോകും. ആ പതിവിനു മാറ്റമില്ല. ജ്യേഷ്ഠൻ അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ (കവി അക്കിത്തം) സ്മരണകൾ നിറയുന്ന വീടും പരിസരവുമൊക്കെ മായാത്ത മുദ്രകളായി ഒപ്പമുണ്ട്. വയസ്സ് 86 ആയി. യാത്രകൾ ഇനിയും തുടരും...’

ഭാര്യ ജപ്പാൻകാരി സാചികോ ഒപ്പമുണ്ട്. പിയാനിസ്റ്റായ സാചികോയും സ്കോളർഷിപ് നേടി പാരിസിലേക്കു പഠനത്തിനായി വന്നതാണ്. ഇരുവരും കണ്ടുമുട്ടി; ഒന്നിച്ചു. മകൻ അഗ്നിശർമൻ സൗണ്ട് എൻജിനീയറാണ്. കുടുംബസമേതം പാരിസിൽ താമസിക്കുന്നു. 

പുതുതലമുറ ചിത്രകാരൻമാരെപ്പറ്റി എന്താണ് അഭിപ്രായം? പോറലേതുമില്ലാതെ അക്കിത്തം നാരായണന്റെ മറുപടി വന്നു: ‘ഞാൻ നോക്കുമ്പോൾ അവരൊക്കെ അബ്നോർമലാണ്. കലയ്ക്കു പകരം കല എന്നതൊക്കെ പഴയ കാലം. എല്ലാമൊരു ബിസിനസായി. ഒരുപക്ഷേ, പുതിയ ആളുകൾ നോക്കുമ്പോൾ ഞാനൊക്കെ നോർമൽ അല്ലാത്തവരായിരിക്കും... എല്ലാം ഒരു കാലം...’

English Summary:

Fifty seven years since artist Akkitham Narayanan came to Paris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com