ADVERTISEMENT

കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഒളിംപിക്സ് മോഹങ്ങൾക്ക് പ്രായം ഒരു തടസ്സമേയല്ല. അതിന്റെ ഏറ്റവും മികച്ച തെളിവാണ് 58 വയസ്സുകാരി സങ് ജിയിങ്ങ്. ഒളിംപിക്സിൽ ചിലെയുടെ ടേബിൾ ടെന്നിസ് താരമായ ജിയിങ്ങിന്റെ അരങ്ങേറ്റമാണ് ഇത്തവണ. ടേബിൾ ടെന്നിസ് ഉപേക്ഷിച്ച് 35 വർഷം മുൻപ് ചൈനയിൽ നിന്നു ചിലെയിലെത്തിയ ജിയിങ്ങിന്റെ അത്ഭുത തിരിച്ചുവരവാണ് പാരിസിലെ ഒളിംപിക്സ് വേദിയിലെത്തി നിൽക്കുന്നത്. 

9–ാം വയസ്സിൽ ടേബിൾ ടെന്നിസിൽ മത്സരിച്ചു തുടങ്ങിയ ജിയിങ് 17–ാം വയസ്സിൽ ചൈനീസ് ദേശീയ ടീമിൽ ഇടംനേടിയതാണ്. മിന്നുംഫോമിൽ നിൽക്കെ ഇരുപതാം വയസ്സിൽ ടേബിൾ ടെന്നിസിൽ നിന്നു വിരമിച്ച് എല്ലാവരെയും ഞെട്ടിച്ചു. ടേബിൾ ടെന്നിസ് പരിശീലകയായി 1989ൽ ചിലെയിലെത്തിയ ജിയിങ് പിന്നീട് പരിശീലക വേഷവും അഴിച്ചുവച്ച് കുടുംബത്തിനൊപ്പം ബിസിനസിലേക്കു തിരിഞ്ഞു. 

ലോകത്തെ കായികമത്സരങ്ങളെയടക്കം സ്തംഭിപ്പിച്ച കോവിഡാണ് 3 വർഷം മുൻപ് ടേബിൾ ടെന്നിസിലേക്കുള്ള സങ് ജിയിങ്ങിന്റെ തിരിച്ചുവരവിന് കാരണമായത്. ലോക്ഡൗൺ കാലത്തു വീടിനുള്ളിൽ ഒറ്റപ്പെട്ട താരം ഏകാന്തത മാറ്റാൻ ഒരു ടേബിൾ ടെന്നിസ് ബോർ‍ഡ് വാങ്ങി ഒറ്റയ്ക്കു മത്സരിച്ചു തുടങ്ങി. മാസങ്ങളോളം നീണ്ട ഏകാന്ത പരിശീലനം മനസ്സിൽ ഒളിംപിക്സ് സ്വപ്നങ്ങളുടെ വിത്തുപാകി. 

ലോക്ഡൗണിനുശേഷം പ്രാദേശിക ടൂർണമെന്റുകളിൽ പങ്കെടുത്തു മത്സരക്കളത്തിലേക്കു തിരിച്ചെത്തിയ ജിയിങ് ഒരു വർഷത്തിനുള്ളിൽ ചിലെയിലെ ഒന്നാംനമ്പർ വനിതാ താരമായി. പാൻ അമേരിക്ക ചാംപ്യൻഷിപ്പ് അടക്കമുള്ള രാജ്യാന്തര മത്സരങ്ങളിലെ മികച്ച പ്രകടനത്തോടെ പാരിസ് ഒളിംപിക്സിന് യോഗ്യത നേടുകയും  ചെയ്തു.

English Summary:

Chile table tennis player to make Olympics debut at the age of 58

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com