ADVERTISEMENT

ന്യൂഡൽഹി∙ ഗുസ്തിയിലേക്കു തിരിച്ചുവരുമെന്ന സൂചനകൾ നൽകി ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട്. ഹരിയാനയിലെ സ്വന്തം ഗ്രാമത്തിലെത്തി ആളുകളോടു സംസാരിക്കുന്നതിനിടെയാണ് ഗുസ്തിയിലേക്കു മടങ്ങാൻ സാധിക്കുമെന്നു വിനേഷ് പ്രതികരിച്ചത്. ശനിയാഴ്ച ന്യൂഡൽഹിയിൽ വിമാനമിറങ്ങിയ വിനേഷിന് വൻ സ്വീകരണമാണു ലഭിച്ചത്. ഹരിയാനയിലേക്കു പോയ വിനേഷ് ഇന്നലെ മാത്രം ഇരുപതോളം സ്വീകരണ പരിപാടികളിലാണു പങ്കെടുത്തത്. സ്വന്തം നാടായ ചാർഖി ദാദ്രിയിലും രാത്രിയേറെ വൈകി നൂറു കണക്കിന് ആളുകൾ വിനേഷിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

നാട്ടിലെത്തിയപ്പോൾ ലഭിച്ച സ്നേഹം മുറിവ് ഉണക്കാൻ തന്നെ സഹായിക്കുമെന്ന് വിനേഷ് ഫോഗട്ട് ആളുകളോടു പറഞ്ഞു. ‘‘ഒളിംപിക്സ് മെ‍ഡൽ നഷ്ടമായത് ജീവിതത്തിലെ ഏറ്റവും വലിയ മുറിവാണ്. ഇത് മാറാൻ എത്ര സമയം വേണ്ടിവരുമെന്ന് എനിക്ക് അറിയില്ല. പക്ഷേ എന്റെ സഹതാരങ്ങൾ, നാട്ടുകാർ, കുടുംബാംഗങ്ങൾ എന്നിവരിൽനിന്നു ലഭിച്ച സ്നേഹം ഈ മുറിവ് ഉണക്കിക്കളയാൻ എനിക്കു ധൈര്യം നൽകും. ഒരുപക്ഷേ എനിക്കു ഗുസ്തിയിലേക്കു മടങ്ങാൻ സാധിക്കും. ഞാൻ വീണ്ടും ഗുസ്തിയിലേക്കു തിരിയുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല.’’

‘‘ഇപ്പോൾ ലഭിച്ച ഈയൊരു ധൈര്യം ശരിയായ ദിശയിൽ തന്നെ മുന്നോട്ടുകൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല. ഇതു തുടരുക തന്നെ ചെയ്യും.’’– സ്വീകരിക്കാനെത്തിയ ആളുകളോട് വിനേഷ് ഫോഗട്ട് പ്രതികരിച്ചു. ‘‘സ്ത്രീകളുടേയും ഈ ഗ്രാമത്തിന്റേയും അഭിമാനത്തിനായി ഞാൻ എപ്പോഴും പോരാടും. ഇവിടെ നിന്നുള്ള ആരെങ്കിലും എന്റെ പാരമ്പര്യം പിന്തുടരണം, എന്റെ പേരിലുള്ള റെക്കോർഡുകൾ തകർക്കണം. ഇവിടത്തെ വനിതാ ഗുസ്തി താരങ്ങളെ കഴിയുംവിധം പ്രോത്സാഹിപ്പിക്കാൻ സാധിച്ചാൽ അത് എന്റെ വലിയ നേട്ടമായിരിക്കും. ഈ അംഗീകാരങ്ങൾക്കുള്ള അർഹതയുണ്ടോ, ഇല്ലയോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.’’– വിനേഷ് ഫോഗട്ട് വ്യക്തമാക്കി.

പാരിസ് ഒളിംപിക്സില്‍ 50 കിലോഗ്രാം വനിതാ ഗുസ്തിയിൽ മത്സരിച്ച വിനേഷ് ഫോഗട്ടിനെ ഫൈനൽ മത്സരത്തിനു തൊട്ടുമുൻപ് അയോഗ്യയാക്കിയിരുന്നു. ശരീര ഭാരം 100 ഗ്രാം അധികമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിനെതിരായ നടപടി. തുടർന്ന് കരിയർ അവസാനിക്കുന്നതായി വിനേഷ് ഫോഗട്ട് സമൂഹമാധ്യമത്തിൽ പ്രഖ്യാപിച്ചു. വെള്ളി മെഡൽ അനുവദിക്കണമെന്ന ആവശ്യവുമായി വിനേഷ് ഫോഗട്ട്, രാജ്യാന്തര കായിക കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളിയിരുന്നു. വിനേഷിന് ഇനിയും അപ്പീൽ സമർപ്പിക്കാൻ സാധിക്കും.

English Summary:

May be i can return to wrestling: Vinesh Phogat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com