ADVERTISEMENT

‘അതിവേഗത്തിൽ കുതിക്കുന്നു. അദ്ഭുതമാണ് ഈ കാർ’– ഫോർമുല വൺ കാറോട്ട മത്സരത്തിലെ നിലവിലെ ചാംപ്യൻ റെഡ്ബുൾ റേസിങ് ടീമിന്റെ മാക്സ് വേർസ്റ്റപ്പൻ ഈ സീസണിലെ തന്റെ കാറായ ആർബി 20 ആദ്യമായി ഓടിച്ചതിനു ശേഷം പറഞ്ഞ വാക്കുകൾ. എന്നാൽ ഈ വാക്കുകൾ മാറ്റി പറയാൻ അധികകാലം വേണ്ടി വന്നില്ല. ഇക്കഴിഞ്ഞ മോൻസ ഗ്രാൻപ്രിയിൽ ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതിനു ശേഷം വേർസ്റ്റപ്പൻ പറഞ്ഞു: ഈ കാർ ഓടിക്കാനാവില്ല, ഇതൊരു ദുരന്തമാണ്!

കാർ ‘നശിപ്പിച്ചു’

മോൻസ ഗ്രാൻപ്രിയിൽ 6–ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടപ്പോൾ ക്ഷമ നശിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു വേർസ്റ്റപ്പൻ. മര്യാദയ്ക്ക് ഓടിക്കൊണ്ടിരുന്ന ഒരു കാർ പരിഷ്കരിച്ചു നിങ്ങൾ കുളമാക്കി. ഇതൊരു ദുരന്തമാണിപ്പോൾ. – ടീം റേഡിയോയിലൂടെ ഡച്ച് ഡ്രൈവർ നടത്തിയ രോഷപ്രകടനം അതോടെ ലോകമറിഞ്ഞു.  

എന്താണു പ്രശ്നം?

ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും മികച്ച കാറുകളിൽ ഒന്നാണ് കഴിഞ്ഞ സീസണിൽ റെഡ്ബുൾ കളത്തിലിറക്കിയ ആർബി 19. ഇതിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയാണ് ഈ സീസണിൽ ആർബി 20 എന്നേ പേരിൽ കാർ ഇറക്കിയത്. കൂളിങ് സിസ്റ്റം, ബ്രേക്കിങ് സിസ്റ്റം ഉൾപ്പെടെയുള്ളവയിൽ വലിയ മാറ്റം വരുത്തിയ കാറിന്റെ ഡിസൈനിങ് പാളിച്ചകളാണ് നിലവിലെ പ്രശ്നങ്ങൾക്കു കാരണം.

⏩ മുന്നിലും പിന്നിലുമുള്ള വിങ്ങുകൾ (സ്പോയ‌്‌ലർ) ഡിസൈൻ ചെയ്തതിലെ പാളിച്ച.  അതു മറ്റു പ്രശ്നങ്ങളിലേക്കു വഴി തിരിക്കുന്നു.

⏩ കാറിന്റെ മുൻഭാഗവും പിൻഭാഗവും തമ്മിൽ ഒത്തിണക്കമില്ല.

⏩ കാറ്റിന്റെ ശക്തി വേഗത്തെ ബാധിക്കാതിരിക്കാൻ വായുചലനശാസ്ത്ര (എയറോഡൈനാമിക്സ്) പ്രകാരം കാറിന്റെ ഇരുവശങ്ങളിലായി (സൈഡ്പോഡ്) വരുത്തിയ മാറ്റങ്ങൾ തിരിച്ചടിയായി.

⏩ അണ്ടർ സ്റ്റീയറിങ്. വളവ് തിരിയാൻ കൂടുതൽ ബലം കൊടുക്കേണ്ടി വരുന്നു. അതിനൊപ്പം വളവുകളിൽ സ്പീഡ് കുറയ്ക്കേണ്ട സ്ഥിതിയും പലതവണയായി വന്നു. ഇതു ടയർ തേയ്മാനം വർധിപ്പിക്കുന്നു.

വിമർശനം: ഡിസൈനർ ടീം വിട്ടു

ഫോർമുല വൺ കാറോട്ടമത്സരത്തിലെ ഏറ്റവും പ്രശസ്തനായ കാർ ഡിസൈനർ അഡ്രിയാൻ ന്യൂവേ റെഡ്ബുൾ വിട്ട് ആസ്റ്റൻ മാർട്ടിനിൽ ചേർന്നു. ഡ്രൈവർമാരെക്കാൾ പ്രശ്സതനായ ഡിസൈനർ എന്നറിയപ്പെടുന്ന അഡ്രിയാൻ അടുത്ത വർഷം മുതൽ ടീമിന്റെ മാനേജിങ് ടെക്നിക്കൽ പാർട്ണറാകുമെന്ന് ആസ്റ്റൻ മാർട്ടിൻ അറിയിച്ചു. ആർബി 20യുടെ ഡിസൈനിലെ പാളിച്ചകൾ പുറത്തുവന്നതിനു പിന്നാലെ അഡ്രിയാനെതിരെ വിമർശനങ്ങളുണ്ടായിരുന്നു.

English Summary:

Max Verstappen: To rise or fall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com