ADVERTISEMENT

ലണ്ടൻ ∙ വിമ്പിൾഡൻ കോർട്ടിൽ മുൻനിര വനിതാ താരങ്ങൾ വാഴുന്നില്ല! വനിതാ സിംഗിൾസിൽ രണ്ടാം സീഡ് കോക്കോ ഗോഫ് ആണ് ഇന്നലെ പുറത്തായ പ്രധാന താരം. ഒന്നാം സീഡ് ഇഗ സ്യാംതെക്, 5–ാം സീഡ് ജെസീക്ക പെഗുല, 6–ാം സീഡ് മാർക്കേറ്റ വാന്ദ്രസോവ, 9–ാം സീഡ് മരിയ സക്കാരി, 10–ാം സീഡ് ഒൻസ് ജാബർ എന്നിവർ മുൻപേ പുറത്തായിരുന്നു. 4–ാം സീഡ് എലേന റിബകീനയാണ് ഇപ്പോൾ ശേഷിക്കുന്നവരിൽ സീഡിങ്ങിൽ മുന്നിലുള്ള വനിതാ താരം.

എതിരാളി റഷ്യൻ താരം അന്ന കലിൻസ്കായ പരുക്കേറ്റ് മത്സരത്തിനിടെ പിൻമാറിയതോടെയാണ് മുൻ ചാംപ്യൻ റിബകീനയുടെ ക്വാർട്ടർ പ്രവേശം എളുപ്പമായത്. 6–3, 3–0 എന്ന നിലയിൽ റിബകീന മുന്നിൽ നിൽക്കവെയാണ് 17–ാം സീഡ് കലിൻസ്കായയുടെ പിൻമാറ്റം. 

12–ാം സീഡ് മാഡിസൻ കീസിനെ തോൽപിച്ച് 7–ാം സീഡ് യാസ്മിൻ പവോലീനിയും അവസാന എട്ടിലെത്തി. കിരീടപ്രതീക്ഷയുമായി ഇത്തവണ ലണ്ടനിലെത്തിയ കൊക്കോ ഗോഫിനെ 4–ാം റൗണ്ടിൽ തന്നെ മടക്കിയത് സഹ അമേരിക്കൻ താരം എമ്മ നവാരോ. സ്കോർ: 6–4,6–3. വൈൽഡ് കാർഡ് എൻട്രിയുമായി എത്തിയ മുൻ ചാംപ്യൻ എമ്മ റഡുകാനുവും പുറത്തായി.

യോഗ്യതാ റൗണ്ട് കടന്നെത്തിയ ന്യൂസീലൻഡ് താരം ലുലു സുൻ ആണ് ബ്രിട്ടിഷ് താരം റഡുകാനുവിനെ സ്വന്തം മണ്ണിൽ നിരാശയാക്കിയത് (6–2,5–7,6–2). പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് യാനിക് സിന്നർ, 3–ാം സീഡ് കാർലോസ് അൽകാരസ്, 5–ാം സീഡ് ഡാനിൽ മെദ്‍വദെവ്, 9–ാം സീഡ് അലക്സ് ഡി മിനോ, 12–ാം സീഡ് ടോമി പോൾ, 25–ാം സീഡ് ലൊറൻസോ മുസിറ്റെ എന്നിവർ ക്വാർട്ടറിലെത്തി. 

സിന്നർ–മെദ്‍വദെവ്, അൽകാരസ്–ടോമി പോൾ എന്നിങ്ങനെയാണ് ആദ്യ രണ്ട് ക്വാർട്ടർ ഫൈനലുകൾ.

English Summary:

Wimbledon tennis update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com