ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീർ എത്തുമെന്ന് ഉറപ്പായിരിക്കെ, അദ്ദേഹത്തിന്റെ നിയമന പ്രഖ്യാപനം വൈകുന്നതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. ട്വന്റി20 ലോകകപ്പ് വിജയത്തോടെ നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കാലാവധി പൂർത്തിയായിരുന്നു. ഇപ്പോൾ സിംബാബ്‌വെയിൽ പര്യടനം നടത്തുന്ന ടീമിന്റെ താൽക്കാലിക പരിശീലകൻ മുൻ താരം വി.വി.എസ്.ലക്ഷ്മണാണ്. ഈ സാഹചര്യത്തിൽ ഗംഭീറിന്റെ നിയമന പ്രഖ്യാപനം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വൈകിക്കുന്നതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.

ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകളിൽ തീരുമാനമാകാത്തതിനാലാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് സൂചന. ഗംഭീറിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകുന്നതോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.

കാലാവധി പൂർത്തിയാകുന്ന പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ വാർഷിക ശമ്പളം 12 കോടിയോളം രൂപയായിരുന്നു. ഗംഭീറിന്റെ വാർഷിക ശമ്പളം ഇതിലും കൂടുതലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ പരിശീലകനായി അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പിൽ, പരിചയസമ്പത്തിന് ആനുപാതികമായിട്ടായിരിക്കും ശമ്പളമെന്ന് പ്രത്യേകം വിശദീകരിച്ചിരുന്നു.

അതേസമയം, ഒരു ദേശീയ ടീമിനായി ഗംഭീർ പരിശീലക ജോലി ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്. ഇന്ത്യൻ പ്രിമിയർ ലീഗിൽ വിവിധ ടീമുകളുടെ പരിശീലകനായും മെന്ററായും പ്രവർത്തിച്ചുള്ള പരിചയം ഗംഭീറിനുണ്ട്. ഏതാനും സീസണുകളിൽ ലക്നൗ സൂപ്പർ ജയന്റ്സിനൊപ്പവും പിന്നീട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പവും ഗംഭീർ പ്രവർത്തിച്ചു. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ കൊൽക്കത്ത കിരീടം ചൂടിയത് ഗംഭീറിന്റെ നേതൃത്വത്തിലാണ്.

ഗംഭീറിന്റെ പ്രതിഫലക്കാര്യം തീരുമാനമാകുന്നതോടെ, അദ്ദേഹത്തിന്റെ പരിശീലക സംഘത്തിലേക്കുള്ള അംഗങ്ങൾക്കായും ബിസിസിഐ അപേക്ഷ ക്ഷണിക്കും. നിലവിലെ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡ്, ബോളിങ് പരിശീലകൻ പരസ് മാംബ്രെ, ഫീൽഡിങ് പരിശീലകൻ ടി.ദിലീപ് എന്നിവരുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ്. പുതിയ പരിശീലകരുടെ കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യ പരിശീലകനെന്ന നിലയിൽ ഗംഭീറിന്റേതായിരിക്കും.

English Summary:

Delay in Gautam Gambhir's Appointment as Indian Cricket Coach Over Remuneration Talks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com