ADVERTISEMENT

മുംബൈ∙ ട്വന്റി20 ലോകകപ്പ് ഇന്ത്യയ്ക്കു സമ്മാനിച്ച രോഹിത് ശർമയ്ക്കും സംഘത്തിനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയതിനു തൊട്ടുപിന്നാലെ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇന്ത്യൻ ടീമംഗങ്ങൾക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ചത്. ലോക കിരീടവുമായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെത്തിയ ടീമിന് ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി 125 കോടി രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു.

സത്യത്തിൽ ഈ 125 കോടി രൂപയുടെ വിഹിതം ആർക്കൊക്കെയാണ് ലഭിക്കുക? 15 അംഗ ടീമിൽ അംഗമായിരുന്ന മലയാളി താരം സഞ്ജു സാംസണിന് എത്ര രൂപ ഇതിൽനിന്ന് ലഭിക്കും? ഒരു മത്സരം പോലും കളിക്കാത്ത സഞ്ജു ഉൾപ്പെടെയുള്ള താരങ്ങൾക്ക്, സമ്മാനത്തുക വീതിക്കുമ്പോൾ അതിന്റെ പേരിൽ നഷ്ടമുണ്ടാകുമോ?

ഇതുമായി ബന്ധപ്പെട്ട് ആരാധകർക്കുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നു. ലോകകപ്പിനായി ഇത്തവണ പോയ ഇന്ത്യൻ സംഘത്തിൽ ആകെയുണ്ടായിരുന്നത് താരങ്ങൾ ഉൾപ്പെടെ 42 പേരാണ്. പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ലോകകപ്പിൽ കളിച്ച 15 അംഗ ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങൾക്കും അഞ്ച് കോടി രൂപ വീതം ലഭിക്കും! അതായത്, ഒരു മത്സരത്തിൽപ്പോലും കളത്തിലിറങ്ങിയില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണിനും മറ്റു താരങ്ങൾക്കു ലഭിക്കുന്നതുപോലെ അഞ്ച് കോടി രൂപ തന്നെ ലഭിക്കുമെന്നർഥം. യശസ്വി ജയ്സ്വാൾ, യുസ്‌വേന്ദ്ര ചെഹൽ എന്നിവരാണ് സഞ്ജുവിനെ കൂടാതെ ഒരു മത്സരത്തിൽപ്പോലും അവസരം ലഭിക്കാത്ത താരങ്ങൾ. ഇവർക്കെല്ലാം അഞ്ച് കോടി രൂപ വീതം ലഭിക്കും.

  • Also Read

ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനും താരങ്ങൾക്കു ലഭിക്കുന്ന അഞ്ച് കോടി രൂപ തന്നെ ലഭിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിലെ മറ്റ് അംഗങ്ങളായ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡ്, ഫീൽഡിങ് പരിശീലകൻ ടി.ദിലീപ്, ബോളിങ് പരിശീലകൻ പരസ് മാംബ്രെ എന്നിവർക്ക് 2.5 കോടി രൂപ വീതം ലഭിക്കും.

ടീമിന്റെ സപ്പോർട്ടിങ് സ്റ്റാഫ് അംഗങ്ങൾക്കും സമ്മാനത്തുകയുടെ നല്ലൊരു വിഹിതം ലഭിക്കുമെന്നാണ് വിവരം. മൂന്ന് ഫിസിയോ തെറപ്പിസ്റ്റുകൾ, മൂന്ന് ത്രോഡൗൺ സ്പെഷലിസ്റ്റുകൾ എന്നിവർക്ക് ഉൾപ്പെടെ രണ്ടു കോടി രൂപ വീതം ലഭിക്കും.

15 അംഗ ടീമിന്റെ ഭാഗമല്ലാതിരുന്ന, റിസർവ് താരങ്ങളെന്ന നിലയ്ക്ക് ടീമിനൊപ്പമുണ്ടായിരുന്ന ഖലീൽ അഹമ്മദ്, റിങ്കു സിങ്, ശുഭ്മൻ ഗിൽ, ആവേശ് ഖാൻ എന്നിവർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. ഇവർക്കു പുറമേ ലോകകപ്പ് നേടിയ ടീമിനെ തിരഞ്ഞെടുത്ത അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി അംഗങ്ങൾക്ക് ഓരോ കോടി രൂപ വീതം ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് പ്രകാരം 125 കോടി രൂപ വീതം വയ്ക്കുക ഇങ്ങനെ:

5 കോടി രൂപ വീതം: 15 അംഗ ടീമിനും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനും
2.5 കോടി രൂപ വീതം: ബാറ്റിങ്, ഫീൽഡിങ്, ബോളിങ് പരിശീലകർക്ക്
2 കോടി രൂപ വീതം: ഫിസിയോ തെറപ്പിസ്റ്റ്, ത്രോഡൗൺ സ്പെഷലിസ്റ്റ്, സ്ട്രെങ്ത് ആൻഡ് കണ്ടിഷനിങ് കോച്ച്
1 കോടി രൂപ വീതം: സിലക്ടർമാർക്കും റിസർവ് താരങ്ങൾക്കും.

ജയ് ഷാ ഉൾപ്പെടെയുള്ള ബിസിസിഐ ഭാരവാഹികൾക്ക് സമ്മാനത്തുകയുടെ പങ്കു ലഭിക്കില്ലെങ്കിലും, ടീമിലെ വിഡിയോ അനലിസ്റ്റ്, ടീമിനൊപ്പമുണ്ടായിരുന്ന ബിസിസിഐ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കും സമ്മാനത്തുകയുടെ ഒരു വിഹിതം ലഭിക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

2013ൽ മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിൽ ചാംപ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമംഗങ്ങൾക്ക് ബിസിസിഐ ഒരു കോടി രൂപ വീതം സമ്മാനം പ്രഖ്യാപിച്ചിരുന്നു. സപ്പോർട്ട് സ്റ്റാഫിലെ അംഗങ്ങൾക്ക് 30 ലക്ഷം രൂപ വീതവും സമ്മാനിച്ചു. 2011ൽ ധോണിയുടെ തന്നെ നേതൃത്വത്തിൽ ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങൾക്കും ആദ്യം ഒരു കോടി രൂപ വീതമാണ് സമ്മാനം പ്രഖ്യാപിച്ചത്. പിന്നീട് ഈ തുക രണ്ടു കോടി വീതമാക്കി ഉയർത്തി. അന്ന് സപ്പോർട്ട് സ്റ്റാഫിന് 50 ലക്ഷം രൂപ വീതവും സിലക്ടർമാർക്ക് 25 ലക്ഷം രൂപ വീതവും സമ്മാനം ലഭിച്ചു.

2007ൽ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് 12 കോടി രൂപയാണ് സമ്മാനം പ്രഖ്യാപിച്ചത്. ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയ 1983ൽ ആകട്ടെ, ടീമംഗങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിക്കാൻ ബിസിസിഐയുടെ പക്കൽ പണമുണ്ടായിരുന്നില്ല. അന്ന് ഇതിനായി ഫണ്ട് കണ്ടെത്തുന്നതിനായി സംഗീത നിശ സംഘടിപ്പിക്കാൻ ബിസിസിഐ വിഖ്യാത ഗായിക ലതാ മങ്കേഷ്കറിന്റെ സഹായം തേടിയിരുന്നു.

English Summary:

Who gets what from Rs 125 crore T20 World Cup prize money announced by BCCI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com