ADVERTISEMENT

കരിഷ്മയുടെയും കരീനയുടെയും ജീവിത വിജയത്തിൽ തനിക്ക് പങ്കില്ലെന്ന് പിതാവ് രൺധിർ കപൂർ. മക്കൾക്കു വേണ്ട പിന്തുണയൊന്നും നൽകിയിരുന്നില്ല. അതുകൊണ്ടു തന്നെ താനൊരു മോശം പിതാവാണെന്നാണ് സ്വയം വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പെൺമക്കളുടെ ജീവിത വിജയത്തിനു പിന്നിൽ അമ്മ ബബിത കപൂറും അവരുടെ കഠിനാധ്വാനവുമാണെന്നും താരം വ്യക്തമാക്കി. 

‘എന്റെ രണ്ടു പെൺമക്കളെയും ഓർത്ത് ഞാൻ അഭിമാനിക്കുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് അവർ ഇതുവരെ എത്തിയത്. ബബിതയായിരുന്നു അവരെ നയിച്ചത്. പെൺമക്കളുടെ വിജയത്തിനു പൂർണമായും ഞാൻ കടപ്പെട്ടിരിക്കുന്നത് അവരുടെ അമ്മ ബബിതയോടാണ്. കൂടാതെ അവരുടെ കഠിനാധ്വാനവും വിജയത്തിനു പിന്നിലുണ്ട്.’’– ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ രൺധിർ കപൂർ പറഞ്ഞു.  

കരിഷ്മയുടെയും കരീനയുടെയും ആക്ടിങ് കരിയറിൽ ബബിതയാണ് അവർക്ക് പൂർണ പിന്തുണ നൽകിയതെന്നും താൻ അത് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.‘‘ കുട്ടികളായിരുന്നപ്പോൾ ഇവർ വലിയ അഭിനേതാക്കളാകുമെന്നൊന്നും ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല. എന്റെ പിതാവ് രാജ് കപൂർ എനിക്കു നൽകിയ ഉപദേശം തന്നെയാണ് ഞാൻ അവർക്കും നല്‍കിയത്. നിങ്ങൾക്ക് അഭിനയം ഇഷ്ടമാണെങ്കിൽ ഉറപ്പായും അത് തിരഞ്ഞെടുക്കണം. എന്നാല്‍ അതൊരു മോശം പ്രൊഫഷനാണെന്നു തോന്നിയാൽ അവിടെ തുടരരുത്. ഞങ്ങളാണ് ഈ ജോലി ചെയ്യുന്നതെങ്കിൽ ഇത് ചെയ്യരുതെന്ന് നിങ്ങളോട് എങ്ങനെ പറയും? നിങ്ങൾ ചെയ്യുന്ന ജോലിയിൽ മികവു പുലർത്തുക. എന്റെ യാതൊരു പിന്തുണയുമില്ലാതെ സ്വന്തം കഠിനാധ്വാനത്തിലൂടെയാണ് അവർ ജീവിത വിജയം നേടിയത്.’’– രൺധിർ കപൂർ കൂട്ടിച്ചേർത്തു. 

‘‘എനിക്ക് അൽപം വട്ടുണ്ടെന്ന് എല്ലാവർക്കും അറിയാം. എനിക്ക് കൂടുതൽ ജോലി ചെയ്യാനൊന്നും ഇഷ്ടമല്ല. ഈ ജീവിതത്തിൽ എനിക്കു വേണ്ടത് ഞാൻ സമ്പാദിച്ചിട്ടുണ്ട്. ഇപ്പോൾ എന്റെ മക്കൾ എന്നെക്കാൾ കൂടുതൽ സമ്പാദിക്കുന്നുണ്ട്. എനിക്ക് ജീവിക്കാൻ ആവശ്യമായ ഭക്ഷണവും വസ്ത്രവും പാർപ്പിടവും ഉണ്ട്. പിന്നെ ഞാൻ ഇനി എന്തിന് അധ്വാനിക്കണം. ഈ പ്രായത്തിൽ രാവിലെ മുതൽ രാത്രിവരെ ജോലിചെയ്യേണ്ട കാര്യവും ഇല്ലല്ലോ.’’– രൺധിർ കപൂർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com