ADVERTISEMENT

പ്രായഭേദമന്യേ ചോക്ലേറ്റ് കൊടുത്ത് ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാം എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷേ ചോക്ലേറ്റ് വിഷയത്തിൽ ഒരടി നടന്നത് കണ്ടതോടു തീർന്നു ചോക്ലേറ്റ് വാങ്ങി പിണക്കം തീർക്കൽ. പതിവിനു വിപരീതമായി ഒരു ദിവസം ഉച്ചയ്ക്ക് കോളേജ് വിട്ടു. തൊട്ടപ്പുറത്തെ കടയിൽ നിന്ന് മിഠായി, അതും മൂന്ന് ഡയറി മിൽക്ക് വാങ്ങി. പോക്കറ്റിലിട്ട് ബസ്റ്റ് കയറി വീട്ടിൽ എത്തി. നോക്കുമ്പോൾ ആകെ ശാന്തത. മൊട്ടുസൂചി താഴെ വീണാൽ വരെ കേൾക്കും എന്ന അവസ്ഥ. ഇത് ഇവിടെ പതിവല്ലല്ലോ എന്ന് വിചാരിച്ച് നേരേ അമ്മയുടെ അടുത്ത് ചെന്നു. ഒരു ഡയറി മിൽക്ക് കൊടുത്തു.

എവ്‌ടെ? നെവർ മൈന്റ്റ് ഭാവം. അവിടുന്ന് നേരേ 'ഭാഷാപോഷിണി' വായിച്ചുകൊണ്ടിരുന്ന അച്ഛൻറെ അടുത്ത് ചെന്നു. 'അച്ചാ ഒരു ഡയറി മിൽക്ക് എടുക്കട്ടെ? വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല. ഏകദേശം സ്ഥിതി അപ്പോഴേക്കും എനിക്ക് മനസ്സിലായി എന്തോ ആഭ്യന്തര കലാപം കഴിഞ്ഞുള്ള ഇരിപ്പാണ്. അങ്ങനെ ഇരുവർ തമ്മിലുള്ള സമവായത്തിന് ഞാൻ ഇരുന്നു. പ്രശ്നം പറയാതെ കുറേ നേരം പോയി. 'മനുഷ്യനല്ലേ പുള്ളേ'. ക്ഷമയുടെ നെല്ലിപ്പലക കണ്ടു തുടങ്ങിയതു കൊണ്ടും. വിശന്നു വലഞ്ഞാണ് കോളേജിൽ നിന്ന് എത്തിയത് എന്നതു കൊണ്ടും ഇതിനിടയിൽ ഞാനൊരു ഡയറി മിൽക്ക് അകത്താക്കി. അപ്പോൾ അമ്മ 'ഇവിടെ വല്ല്യ ഒരു പ്രശ്നം നടക്കുമ്പൊ ഇരുന്ന് മിഠായി കഴിക്കാണോ ചെയ്യാ? വന്ന് വന്ന് സീരിയസ്സ്നസ്സ് ഇല്ല.' അപ്പോഴേക്കും അച്ഛൻ അകത്തു പോയി ഒരു കെട്ട് മിഠായി കൊണ്ടു വന്നു ടീപ്പോയിൽ വച്ചു. ഡയറി മിൽക്ക്, ഗ്യാലക്സി, മിൽക്കി ബാർ, മഞ്ച് എക്ട്രാ, പെർക്ക് ഇത്യാദികൾ. അതും ചിലത് മൂന്നെണ്ണം വരെയുണ്ട്. മിഠായിമഴ കണ്ടപ്പോൾ അറിയാതെ ഞാനും ഹായ് എന്ന് പറഞ്ഞ്, അതിൽ നിന്നും ഒരു ഗ്യാലക്സി എടുക്കാൻ പോയതും അച്ഛൻ 'തൊട്ടുപോകരുത്. ഈ സാധനങ്ങൾ കാരണാണ് ഇപ്പൊ ഇവിടെ വഴക്കുണ്ടായത്. ഞാനിത് കളയാൻ പോവാണ്.' 'അയ്യോ! അച്ഛാ വേണ്ട. ഞാൻ കഴിച്ചോളാം. നെവർ വേസ്റ്റ് ഫുഡ് എന്നാണ് പ്രമാണം.' എന്റെ കണ്ണ് വീണ്ടും ഗ്യാലക്സിയിലേക്ക് പതിഞ്ഞു. അമ്മ ഒരു തട്ടുതട്ടിക്കൊണ്ട് എന്നോട് 'നിനക്കറിയോ ഇതെനിക്ക് സമ്മാനം കിട്ടിയതാ പെൻഷനേർസ് യൂണിയൻ മത്‌സര പരിപാടിക്ക് പോയപ്പോൾ. രണ്ട് മിഠായി അച്ഛനും കിട്ടി. അതാ ഇപ്പൊ പ്രശ്നം." 'സൂപ്പർ. എന്താ കാര്യം എന്ന് വ്യക്തമായി പറയൂ അമ്മേ.' അച്ഛൻ തുടർന്നു 'എനിക്ക് കിട്ടിയ മിഠായി നിൻ്റമ്മയ്ക്ക് സമ്മാനം കിട്ടിയതാണത്രേ. രണ്ട് ചെറിയ ഡയറി മിൽക്ക് മാത്രം എനിക്ക് കിട്ടിയുള്ളൂ. എല്ലാ വല്ല്യ മിഠായികളും അമ്മയാണ് ജയിച്ചത് എന്ന് പറഞ്ഞ് വഴക്കായി. ഞാനും വിട്ടുകൊടുത്തില്ല. കഷ്ടപ്പെട്ട് ഉത്തരം പറഞ്ഞിട്ട് സമ്മാനത്തിൻറെ ക്രഡിറ്റ് അയാൾക്കും.'

'ആഹാ.... സൂപ്പർ. ൻ്റെ കടവുളേ ഈ പെൻഷൻ കുട്ടികളെ കാത്തോളണേ.' എന്നും പറഞ്ഞ് വീണ്ടും മിഠായികളിൽ നിന്ന് ഒരെണ്ണം എടുക്കാൻ പോയപ്പോഴേക്കും അമ്മ സകല മിഠായികളും എടുത്ത് തമ്മിൽ തമ്മിൽ ഭാഗിച്ച്, ഗജിനിയിൽ സൂര്യ തണ്ണിമത്തൻ കഴിക്കുമ്പോൾ ബാക്കി ഫ്രണ്ട്സിനോട് കാണിക്കുന്ന അതേ ഭാവത്തിൽ എന്നോട് സ്ഥലം കാലിയാക്കിക്കോളാൻ പറഞ്ഞു. ഈ മിഠായികളുടെ കൂടെ ഞാൻ കോളേജിൽ നിന്ന് കൊണ്ടു വന്ന ഡയറി മിൽക്കുകൾ എന്നെ നോക്കി പല്ലിളിച്ചു. ഒടുക്കം എന്തായി, പിണക്കം തീർക്കാൻ നിന്ന ഞാൻ ഔട്ടും ആയി, പൊട്ടനും പോയി, ബോട്ടും കിട്ടി എന്ന ലൈനിൽ ഇരുവരും ആ മിഠായികൾ ഇരുന്ന് കഴിച്ചുകൊണ്ട് വഴക്കും അവസാനിപ്പിച്ചു. ഡിയർ പെൻഷനേർസ് യൂണിയൻ ഇനീം ഇങ്ങനത്തെ പരിപാടികൾ ഉണ്ടെങ്കിൽ

ഇതുപോലത്തെ ഷുഗറന്മാരെ മുന്നിൽക്കണ്ട് മിഠായി തന്നെ കൊടുക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

English Summary:

Writing Memories of Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com