ADVERTISEMENT

അത്ര എളുപ്പമായിരുന്നില്ല, കൊല്ലം അഞ്ചൽ സ്വദേശിനി അഭിരാമി കൃഷ്ണന് ഫാഷൻ ലോകത്തേക്കുള്ള യാത്ര. നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ സമൂഹം മാറ്റിനിർത്തിയപ്പോൾ നഷ്ടമായ ആത്മവിശ്വാസം തിരികെ പിടിച്ച് അഭിരാമി നടന്നു കയറിയതിയത് മിസ് നാഷൻ സെക്കൻഡ് റണ്ണറപ്പ് പദവിയിലേക്കാണ്. ആർക്കിടെക്റ്റായ അഭിരാമി മിസ് മില്ലേനിയൽ കേരള 2021, മിസ് ടോപ് ഫാഷൻ മോഡൽ 2021 എന്നീ മത്സരങ്ങളിലും പങ്കെടുത്തിരുന്നു. മോഡലിങ്ങിനു പുറമേ അഭിനയത്തിലേക്കും ചുവടുവയ്ക്കാനൊരുങ്ങുന്ന അഭിരാമി തന്റെ സ്വപ്നങ്ങളെ കുറിച്ചും നേരിട്ട പ്രതിസന്ധികളെ കുറിച്ചും മനോരമ ഓൺലൈനോട് മനസ്സു തുറക്കുകയാണ്.

abhirami-sp2
Image Credit: aami_kris/Instagram
abhirami-sp2
Image Credit: aami_kris/Instagram

കുട്ടിക്കാലത്ത് നഷ്ടമായ ആത്മവിശ്വാസം, വർഷങ്ങളെടുത്ത് തിരിച്ചുവരവ്

ചെറുപ്പം മുതൽ മോഡലിങ് വളരെയധികം ഇഷ്ടമാണ്. പക്ഷേ, പലതരത്തിലുള്ള അവഗണനകൾ നേരിട്ടത് പിറകോട്ടടിച്ചു. ഒരിക്കലും ക്യാമറയുടെ മുൻപിൽ വരാൻ സാധിക്കുമെന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നില്ല ഞാൻ. പക്ഷേ, അഭിനയം ഇഷ്ടമായിരുന്നു. സ്ക്രീനിന്റെ മുന്നിലെത്തണം എന്നത് ഒരു ആഗ്രഹമായിരുന്നു. മോഡലിങ് എന്നത് ചിന്തയിലുണ്ടായിരുന്നില്ല. ഈ രംഗത്തേക്ക് വളരെ അപ്രതീക്ഷിതമായാണ് വന്നത്. ആക്ടിങ് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. ആക്ടിങ്ങിനു വേണ്ടി ഒരുപാട് പരിശ്രമിച്ചിരുന്ന സമയത്ത് മിസ് മില്ലേനിയൽ ഇന്ത്യ എന്നൊരു ഇവന്റിന് റജിസ്റ്റർ ചെയ്തു. അതില്‍ മിസ് മില്ലേനിയൽ കേരള എന്നൊരു പേജന്റിൽ വിജയിയായി. അങ്ങനെയാണ് മോഡലിങ്ങിലേക്ക് എത്തുന്നത്. പത്താംക്ലാസിൽ വച്ച് ഒരു ഫോട്ടോ എടുത്തപ്പോൾ പോലും അത് ആരെയും കാണിക്കരുതെന്നായിരുന്നു ഞാൻ പറഞ്ഞത്. ആത്മവിശ്വാസം വീണ്ടെടുക്കാൻ ഒരുപാട് സമയമെടുത്തു. എപ്പോഴൊക്കെയോ പതുക്കെ ഞാൻ എന്നെ തന്നെ ഇഷ്ടപ്പെടാൻ തുടങ്ങി. എന്റെ കുറവുകളെന്ന് മറ്റുള്ളവർ പറഞ്ഞതിനെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങി. അങ്ങനെയാണ് ഒരുപാട് വർഷങ്ങൾക്കു ശേഷം ഞാൻ ക്യാമറയെ അഭിമുഖീകരിക്കാനും അതിൽ സന്തോഷം കണ്ടെത്താനും പഠിച്ചത്.

കറുത്തു തടിച്ച കുട്ടിയെന്ന പരിഹാസം

കറുത്ത നിറമുള്ള ഒരു കുട്ടിയായിരുന്നു ഞാൻ. അതിന്റെ പേരിൽ ഒരുപാട് മാറ്റിനിർത്തപ്പെടലുകളുണ്ടായിട്ടുണ്ട്. കറുത്തുതടിച്ച കുട്ടി എന്നൊരു ലേബലും ഉണ്ടായിരുന്നു. ഒരുകാലം വരെ ആ ലേബൽ ചീത്തയാണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. അവഗണനകളായിരുന്നു ഏറ്റവും കൂടുതൽ കിട്ടിയത്. ഒരു ഗ്രൂപ്പ് പ്രോഗ്രാമിൽ മുന്നിൽ നിന്ന് പെർഫോം ചെയ്യാൻ കഴിവുണ്ടെന്നു നമ്മൾ തന്നെ വിശ്വസിക്കുകയും കുറേപേർ പറയുകയും ചെയ്തിട്ട് മുൻനിരയിൽ നിർത്താതെ നിറം എന്ന കാരണം കൊണ്ടുമാത്രം പിന്നിലേക്കു മാറ്റിനിർത്തിയ അനുഭവം ഉണ്ടായിട്ടുണ്ട്. ചെറിയക്ലാസുകളിൽ പഠിക്കുമ്പോൾ സഹപാഠികളായ കുട്ടികളൊക്കെ മാറ്റി നിർത്തിയിട്ടുണ്ട്. അത് അന്ന് അവരുടെ അറിവുകേടായിരുന്നിരിക്കാം. സമൂഹത്തിലെ ഇത്തരം സ്വാധീനം കൊണ്ടായിരുന്നിരിക്കാം അവരൊക്കെ അങ്ങനെ പെരുമാറിയത്. ഇപ്പോൾ ഇതിൽ നിന്നെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. എന്ത് തീരുമാനമെടുക്കുമ്പോഴും എനിക്കൊരു കുറവുണ്ട്. അതുകൊണ്ടു തന്നെ അതിനനുസരിച്ചായിരിക്കണം ഞാൻ എന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് എന്നൊരു അബോധമായ ചിന്ത എനിക്കുണ്ടായിരുന്നു. പിന്നെയാണ് അതൊന്നുമല്ല നമ്മളെ നിർണയിക്കുന്നതെന്നെ പക്വതയിലേക്ക് എത്തിയതും അതിന് ഇപ്പോൾ ആളുകളെ സഹായിക്കുന്നതും.

abhirami-sp5
Image Credit: aami_kris/Instagram
abhirami-sp5
Image Credit: aami_kris/Instagram

മോഡലിങ് രംഗത്തുമുണ്ട് വിവേചനം

നിറവും വണ്ണവുമെല്ലാം മോഡലിങ് രംഗത്തേക്ക് എത്തിയപ്പോഴും പ്രതികൂല സാഹചര്യങ്ങളായി മാറിയിട്ടുണ്ട്. നമ്മുടേത് എപ്പോഴും അത്തരത്തില്‍ പക്ഷപാതങ്ങളുള്ള സമൂഹമാണ്. നമ്മൾ നിർണയിക്കുന്ന സൗന്ദര്യ സങ്കൽപങ്ങൾ എപ്പോഴും പക്ഷപാതമുള്ളതാണല്ലോ. അതിൽ നിന്നുള്ള മാറ്റങ്ങൾ തുടങ്ങിയിട്ടേയുള്ളൂ. പല ഏജൻസികളും ഇപ്പോഴാണ് സീറോ സൈസിലുള്ള ആളുകളെ മാറ്റി മറ്റു സൈസിലുള്ളവരെ മോഡലിങ്ങിലേക്ക് തിരഞ്ഞെടുക്കുന്നത്. മിഡ് സൈസിൽ നിൽക്കുന്ന ആളുകളായിരിക്കും ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്. സീറോ സൈസോ, പ്ലസ് സൈസോ അല്ലാത്ത ആളുകൾക്ക് അവസരങ്ങൾ വളരെ കുറവാണ്. അവരിപ്പോഴും അവസരങ്ങൾ ലഭിക്കാതെ കഷ്ടപ്പെടുന്നുണ്ട്.

abhirami-sp6
Image Credit: aami_kris/Instagram
abhirami-sp6
Image Credit: aami_kris/Instagram

നിറത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും ഡസ്കി സ്കിൻ ടൈപ്പിലുള്ളവർ ഇപ്പോൾ അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും അതിനു പിന്നിൽ ഒരുപാട് പേരുടെ പ്രയത്നമുണ്ട്. ഇൻഡസ്ട്രിയിലുള്ള ഒരുപാട് പേർ പ്രയത്നിച്ച് മുന്നോട്ടു വന്നതിനാലാണ് സൗന്ദര്യം എന്നത് വെളുപ്പ് മാത്രമല്ല എന്ന കാഴ്ചപ്പാടിലേക്ക് എത്താൻ സാധിച്ചത്.

സ്നേഹിച്ചവരുടെ പിന്തുണയിൽ ഇവിടെ വരെ

ഞാനൊരു സാധാരണ കുടുംബത്തിൽ നിന്നാണ് വരുന്നത്. അവർക്കിതെല്ലാം പുതിയൊരു അനുഭവമാണ്. മോഡലിങ് അല്ലെങ്കിൽ മീഡിയ പ്രൊഫഷനിലേക്ക് ഒരുതരത്തിലുമുള്ള ബാക്ഗ്രൗണ്ടുമില്ലാത്ത ഒരു കുടുംബമാണ് എന്റേത്. വീട്ടുകാർക്ക് ഈ മേഖല തിരഞ്ഞെടുത്തത് പെട്ടെന്ന് സ്വീകാര്യമായിരുന്നില്ല. അവർ എന്റെ സ്വപ്നങ്ങളെ കൂടെ നിന്ന് പിന്തുണച്ചു. എന്റെ കുടുംബവും കൂട്ടുകാരും കൂടെ നിന്നതു കൊണ്ടാണ് എനിക്ക് ഇന്നിവിടെ വരെ എത്താൻ സാധിച്ചത്. സ്നേഹിച്ചവർക്കും സഹായിച്ചവർക്കും ഒരുപാട് നന്ദിയുണ്ട്.

മോഡലിങ്ങും അഭിനയവും ഒരുപോലെ ഇഷ്ടം

മോഡലിങ്ങും അഭിനയവും ഒരുമിച്ചു കൊണ്ടു പോകാനാണ് ആഗ്രഹം. ഇപ്പോൾ ഞാനൊരു കേരള പേജന്റ് വിജയിച്ചു. നാഷ്നല്‍ പാജന്റിലും സെക്കന്റ് റണ്ണറപ്പായി. നാഷ്നൽ പാജന്റുകളും ഇന്റർനാഷനൽ പാജന്റുകളും ചെയ്യണമെന്ന് കരുതുന്നു. സിനിമ ചെയ്യുക എന്നത് ഭയങ്കരമായ ഒരു ആഗ്രഹമാണ്. മോഡലിങ് എന്റെ വരുമാന മാർഗം കൂടിയായിരിക്കുകയാണ്. പ്രൊഫഷനും പാഷനും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു പരിശ്രമത്തിലാണ് ഞാൻ. ആത്മവിശ്വാസമുണ്ടെങ്കിൽ തീർച്ചയായും മോഡലിങ് ഒരു പ്രൊഫഷനായി തന്നെ തിരഞ്ഞെടുക്കാമെന്നാണ് എന്റെ അഭിപ്രായം. ഡിസൈനേഴ്സിനെയും ബ്രാൻഡ്സിനെയും പ്രതിനിധീകരിക്കുന്നത് ആത്മവിശ്വാസത്തിലൂടെയാണ് സാധിക്കുക. സ്വാഭാവികമായും ഇൻഡസ്ട്രിയൽ സ്റ്റാൻഡേഡ്സിനെ അഭിമുഖീകരിക്കേണ്ടിവരും. അവിടെയാണ് ഈ ബോഡി പോസിറ്റിവിറ്റിയൊക്കെ വന്ന് ഇനിയും മാറാനുള്ളത്. ഹാങ്ങറുകളെ പോലെയാണ് മോഡലുകൾ എന്നാണ് പറയാറുള്ളത്. ഒരു ഡിസൈനറെ പ്രതിനിധാനം ചെയ്യാനുള്ള ഹാങ്ങറുകൾ തന്നെയാണ് മോഡൽസ്. അതെല്ലാം ഉൾക്കൊണ്ടു കൊണ്ട് മോഡലിങ് മേഖല എങ്ങനെ കുറച്ചു കൂടി സ്വീകാര്യമാക്കാം എന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്.

abhirami-sp3
Image Credit: aami_kris/Instagram
abhirami-sp3
Image Credit: aami_kris/Instagram

മോഡലിങ്ങിലേക്കുള്ള വരവ്

സിനിമയായാലും മോഡലിങ്ങായാലും ഗോഡ്ഫാദർമാരും മെന്‍ഡേഴ്സുമില്ലാതെ വരുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, കേരളത്തിൽ നമുക്ക് വളരെ നല്ല ഇൻഡസ്ട്രി വിദഗ്ധരുണ്ട്. അവരെല്ലാം നല്ല ഓഡിഷൻസ് നടത്തുന്നുണ്ട്. ഈ മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ നല്ലൊരു പോർട്ട്ഫോളിയോ ഉണ്ടാക്കണം. അത് ഓഡിഷൻസിന് അയക്കണം. ഈ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ കണ്ട് ഒരു പ്രൊഫൈൽ ഉണ്ടാക്കിയെടുക്കാൻ ശ്രദ്ധിക്കണം. വർക്ക് ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരുപാട് പുതിയ ആളുകള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്.

നോ പറയേണ്ടിടത്ത് നോ പറയണം

കേരളത്തിലെ ഫാഷൻ മേഖലയിൽ പെൺകുട്ടികൾക്കു വലിയ രീതിയിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നു കരുതുന്നില്ല. എല്ലാ മേഖലയിലും അതിന്റെതായ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകും. ‘നോ’ എന്നു പറയേണ്ടയിടത്ത് ‘നോ’ പറയുക തന്നെ വേണം. അവിടെ നമ്മുടെ അവസരങ്ങൾ അവഗണിക്കപ്പെടുന്നു എന്നതിനപ്പുറം നമ്മൾ നമുക്കെത്ര ബഹുമാനം നൽകുന്നു എന്നതാണ് കാര്യം. നമ്മൾ ചെയ്യുന്ന ജോലി വൃത്തിയായി ചെയ്തു കൊടുത്ത് മാന്യമായ പ്രതിഫലം വാങ്ങി തിരിച്ചു വരാൻ ശ്രദ്ധിക്കണം.

English Summary:

From Neglect to Spotlight: Abirami Krishnan's Inspiring Journey in Fashion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com