ADVERTISEMENT

തയ്‌വാനെ കീഴടക്കാനുള്ള ആക്രമണങ്ങള്‍ക്കുള്ള സൈനിക പരിശീലനം ചൈന 2023ല്‍ നടത്തിയെന്ന് യുഎസ് ജനറല്‍. കടല്‍ വഴിയും ആകാശം വഴിയും തയ്‌വാനു നേരെ ആക്രമണങ്ങള്‍ നടത്തുന്നത് ചൈനീസ് വിമോചന സേന പരിശീലിച്ചു. കരയിലൂടെയും കടലിലൂടെയും ദ്വീപ് രാഷ്ട്രമായ തയ്‌വാനു നേരെ ആക്രമണം നടത്തുന്നതും തിരിച്ചടികള്‍ നടത്തുന്നതും പ്രത്യേകം ചൈനീസ് സൈന്യം പരിശീലനം നടത്തിയെന്ന് യുഎസ് ഇന്തോ പസഫിക് കമാന്‍ഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ സ്റ്റെഫാന്‍ സ്‌ക്ലെങ്ക് കാന്‍ബെറയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. 

തയ്‌വാനില്‍ പുതിയ പ്രസിഡന്റായി ലായ് ചിങ്‌തെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നു ദിവസത്തിനു ശേഷം ചൈന തയ്‌വാനു ചുറ്റും സൈനികാഭ്യാസം ആരംഭിച്ചിരുന്നു. വിദേശ കപ്പലുകള്‍ക്കു നേരെ പോര്‍ വിമാനങ്ങള്‍ ആക്രമണം നടത്തുന്നതിന്റെ പരിശീലനവും സൈനികാഭ്യാസത്തിന്റെ ഭാഗമായി നടന്നു. തയ്‌വാനു മേലുള്ള ചൈനയുടെ അവകാശവാദം അംഗീകരിക്കാത്ത ലായ് ചിങ്‌തെ അധികാരത്തിലെത്തിയതാണ് ചൈനയെ സൈനികാഭ്യാസത്തിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ തയ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയപ്പോഴും ചൈന ശിക്ഷാ നടപടിയായി സൈനികാഭ്യാസം നടത്തിയിരുന്നു. 

ഇത്തരം സൈനികാഭ്യാസങ്ങളെ വിഘടന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതികരണമെന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. ചൈന വിഘടനവാദിയായി വിശേഷിപ്പിക്കുന്നയാളാണ് പുതിയ തയ്‌വാന്‍ പ്രസിഡന്റ് ലായ് ചിങ്‌തെ. തങ്ങളുടെ അധീന പ്രദേശമായാണ് ചൈന ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുള്ള തയ്‌വാനെ കാണുന്നത്. അതേസമയം തയ്‌വാന്റെ ഭാവി തയ്‌വാനിലെ ജനങ്ങള്‍ തീരുമാനിക്കുമെന്ന് തയ്‌വാന്‍ സര്‍ക്കാര്‍ പ്രതികരിച്ചു. 

china-army-ship
Image Credit: Shutterstock

തയ്‌വാനെ വളഞ്ഞുകൊണ്ട് ചൈന സൈനികാഭ്യാസം നടത്തുന്നത് ഇപ്പോള്‍ പതിവായി മാറിയിരിക്കുകയാണ്. 2027ല്‍ ചൈനീസ് സൈന്യം തയ്‌വാന്‍ കീഴടക്കുമെന്ന പ്രസിഡന്റ് ഷി ജിന്‍പിങിന്ഞറെ അവകാശവാദത്തെ ഗൗരവത്തില്‍ എടുക്കണമെന്നും ലെഫ്റ്റനന്റ് ജനറല്‍ സ്റ്റെഫാന്‍ സ്‌ക്ലെങ്ക് സൂചിപ്പിക്കുന്നുണ്ട്. ഇന്തോ പസഫിക് മേഖലയില്‍ ഒരു യുദ്ധമുണ്ടായാല്‍ അതുണ്ടാക്കുന്ന നാശങ്ങളെ കുറച്ചു കാണാനാവില്ലെന്നും ഓസ്‌ട്രേലിയയുടെ നാഷണല്‍ പ്രസ് ക്ലബില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. 

'കഴിഞ്ഞ എണ്‍പതു വര്‍ഷം കൊണ്ട് നമ്മള്‍ അന്താരാഷ്ട്ര തലത്തില്‍ നേടിയെടുത്ത സമാധാനവും സ്ഥിരതയുമാണ് ഇങ്ങനെയൊരു യുദ്ധം കൊണ്ട് ഇല്ലാതാവുക. ലക്ഷക്കണക്കിന് കോടി ഡോളറിന്റെ നാശമുണ്ടാവും. നിരവധി മനുഷ്യര്‍ക്ക് ജീവനും നഷ്ടമാവും. അതുകൊണ്ടാണ് ഇത്തരമൊരു സംഘര്‍ഷം ഒഴിവാക്കാന്‍ നമ്മള്‍ ഒരുമിച്ചു ശ്രമിക്കേണ്ടത്' എന്നും യുഎസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ സ്റ്റെഫാന്‍ സ്‌ക്ലെങ്ക് പറഞ്ഞു. 

ചൈനീസ് വന്‍കരയുടെ തെക്കു കിഴക്കന്‍ തീരത്തു നിന്ന് 180 കിമി മാത്രം അകലെയാണ് തയ്‌വാന്റെ സ്ഥാനം. 1912ലെ ചൈനീസ് വിപ്ലവത്തെ തുടര്‍ന്നാണ് തയ്‌വാനും സ്വതന്ത്രമാവുന്നത്. അന്ന് ചൈനയുടെ ഭാഗമായിരുന്ന തയ്‌വാനെ പിന്നീട് ജപ്പാന്‍ പിടിച്ചെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിലെ തോല്‍വിയെ തുടര്‍ന്ന ജപ്പാന്‍ ഈ ദ്വീപ് വിട്ടു കൊടുത്തെങ്കിലും കുമിന്താങുകളും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള പോരിനെ തുടര്‍ന്ന് തയ്‌വാനും ചൈനയും അകന്നു. 1949 മുതല്‍ സ്വതന്ത്ര രാജ്യമായി പ്രവര്‍ത്തിക്കുന്ന തയ്‌വാന്‍ ഔദ്യോഗിക രേഖകളില്‍ അറിയപ്പെടുന്നത് റിപ്പബ്ലിക്ക് ഓഫ് ചൈന എന്നാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com