ADVERTISEMENT

വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം സൈന്യം അധികാരമേറ്റെടുത്തിരിക്കുകയാണ് നമ്മുടെ അയൽരാജ്യമായ ബംഗ്ലദേശിൽ. ബംഗ്ലാ വിമോചന നായകൻ മുജിബുർ റഹ്മാന്റെ മകളും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീന അധികാരത്തിൽ നിന്നു പുറത്തായി രാജ്യം വിട്ടിരിക്കുകയാണ്. ബംഗ്ലദേശ് എന്ന രാജ്യം സ്ഥാപിതമായത് 1971ൽ ആണ്. ഇന്ത്യൻ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെയും ഇന്ത്യൻ സേനയുടെ ധീരോദാത്ത പൊരുതലിന്റെയും ഫലമായാണ് ബംഗ്ലദേശ് രൂപീകൃതമായത്.

1971 ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്ന് നടന്ന വർഷമാണ്. അന്നു ബംഗ്ലദേശില്ല.കിഴക്കൻ പാക്കിസ്ഥാനും പടിഞ്ഞാറൻ പാക്കിസ്ഥാനും. ഒരു രാജ്യമായി നിൽക്കുകയാണെങ്കിലും പടിഞ്ഞാറ് എല്ലാക്കാര്യങ്ങളിലും കിഴക്കിനു മുകളിൽ വ്യക്തമായ ആധിപത്യം പുലർത്തി.രാഷ്ട്രീയപരമായും സാമ്പത്തികപരമായും തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന വികാരം കിഴക്കൻ പാക്കിസ്ഥാനിലെ ജനങ്ങളിൽ ശക്തമായി.ഉർദുവാണ് പടിഞ്ഞാറിന്റെ ഭാഷ,ബംഗാളി കിഴക്കിന്റെയും. ഈ ഭാഷാപരമായ വ്യത്യാസവും സാംസ്കാരികമായ ചേർച്ചയില്ലായ്മയും മറ്റൊരു പ്രശ്നമായിരുന്നു.

1970ൽ പാക്കിസ്ഥാനിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ കിഴക്കൻ പാക്കിസ്ഥാനിൽ നിന്നായിരുന്നു.ബംഗ്ലദേശ് വിമോചന നായകനായ ഷെയ്ഖ് മുജിബുർ റഹ്മാന്റെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാർട്ടിയംഗങ്ങളായിരുന്നു ഇവരെല്ലാം .എന്നാൽ ദേശീയ അസംബ്ലിയിൽ കിഴക്കിൽ നിന്നുള്ള പാർട്ടി മേധാവിത്വം നേടുന്നത് പടിഞ്ഞാറൻ പാക്കിസ്ഥാനിലെ സുൾഫിക്കർ അലി ഭൂട്ടോയടക്കമുള്ള നേതാക്കൾക്കു ദഹിച്ചില്ല.പ്രതിസന്ധി തുടർന്നു, ഇതിനാൽ അസംബ്ലി രൂപീകരിക്കുന്നത് നീളാനും തുടങ്ങി.

TOPSHOT - In this picture taken on December 30, 2021, Indian Border Security Force (BSF) soldiers patrol along an unfenced area at the India Bangladesh border outpost in Phansidewa village, about 35km from Siliguri. (Photo by Diptendu DUTTA / AFP)
In this picture taken on December 30, 2021, Indian Border Security Force (BSF) soldiers patrol along an unfenced area at the India Bangladesh border outpost in Phansidewa village, about 35km from Siliguri. (Photo by Diptendu DUTTA / AFP)

ഇതോടെ 1971 മാർച്ച് 26നു മുജിബുർ റഹ്മാൻ ബംഗ്ലദേശെന്ന ആശയം മുന്നോട്ടുവയ്ക്കുകയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ പാക്കിസ്ഥാൻ സർക്കാർ കടുംപിടിത്തത്തിന്റെയും ഉരുക്കുമുഷ്ടിയുടെയും ഭാഷയിൽ നേരിടാൻ തുടങ്ങിയതോടെ ആഭ്യന്തര കലഹം രൂക്ഷമായി. ഓപ്പറേഷൻ സേർച്ച്‌ലൈറ്റ് എന്നു പേരിട്ടു വിളിച്ച ദൗത്യത്തിന്റെ മറവിൽ പാക്കിസ്ഥാൻ ബംഗ്ലദേശിൽ വ്യാപകമായ അക്രമങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടത്തി. ബംഗ്ലദേശിലെ വിമോചന സംഘടനയായ മുക്തിബാഹിനിക്ക് ഇന്ത്യയോടുള്ള ചായ്‌വും പാക്കിസ്ഥാനെ ചൊടിപ്പിച്ചു.

1971 ഡിസംബർ മൂന്നിന് പാക്കിസ്ഥാൻ 11 ഇന്ത്യൻ എയർബേസുകളിൽ വ്യോമാക്രമണം നടത്തിയതോടെ ഇന്ത്യ യുദ്ധക്കളത്തിലേക്കിറങ്ങി.അതിർത്തികളിൽ സൈനികനീക്കവും ചരക്കുനീക്കവും ശക്തമായി. രാജസ്ഥാനിലെ ജയ്സാൽമീർ മേഖലയിൽ രാജ്യാന്തര അതിർത്തിക്കു സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ലോംഗെവാല. ഇവിടെ ഒരു ബിഎസ്എഫ് പോസ്റ്റ് അന്നുണ്ടായിരുന്നു.എന്നാൽ യുദ്ധമായതോടെ ബിഎസ്എഫ് ഇവിടെ നിന്നു പിൻമാറുകയും കരസേന പകരം നിലയുറപ്പിക്കുകയും ചെയ്തു.

പഞ്ചാബ് റെജിമെന്റിനു കീഴിലുള്ള 120 സൈനികരാണ് ഇവിടെ നിലയുറപ്പിച്ചത്.കുൽദീപ് സിങ് ചാന്ദ്പുരി എന്ന മേജറായിരുന്നു കമാൻഡർ.ലോംഗെവാലയിൽ  അത്ര ശക്തമായ പ്രതിരോധ സന്നാഹങ്ങൾ ഇല്ലായിരുന്നു.മൈനുകളോ മുള്ളുവേലികളോ ഇല്ല. പരിമിതമായ ആയുധങ്ങളും അപരിമിതമായ ധൈര്യവും മാത്രമാണ് അവിടെ നിലയുറപ്പിച്ചവർക്കുണ്ടായിരുന്നത്.

സമീപത്ത് ജയ്സാൽമീർ എയർബേസു മാത്രമാണ് വ്യോമത്താവളമായി ഉണ്ടായിരുന്നത്. ഇത് അന്ന് അത്ര വികസിച്ചിരുന്നില്ല. എയർബേസ് പിടിച്ചടക്കാൻ പാക്കിസ്ഥാ‍ൻ ലക്ഷ്യമിട്ടിരുന്നു.ഡിസംബർ നാലിന് പാക്കിസ്ഥാൻ സൈന്യം അതിർത്തി കടന്നു.രാജസ്ഥാനിലെ രാംഗഡ് പട്ടണം പിടിക്കാനായിരുന്നു ആദ്യ ലക്ഷ്യം. എന്നാൽ വീരോചിതമായ പോരാട്ടത്തിൽ ലോംഗെവാലയിൽ ഇന്ത്യ വിജയം നേടി. ലോംഗെവാല പോലുള്ള അനവധി പോരാട്ടങ്ങൾ ഈ യുദ്ധത്തിൽ നടന്നു. ഹിലി പോരാട്ടം, ഗാസി മുങ്ങിക്കപ്പലിനെ കടലിൽ മുക്കിയത് തുടങ്ങിയത് ഇവയിൽ ചിലതുമാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com