ADVERTISEMENT

വെറുമൊരു ശാസ്ത്രീയ പേടകം മാത്രമായിരുന്നില്ല രാജ്യാന്തര ബഹിരാകാശ പേടകം അഥവാ ഇന്റർനാഷനൽ സ്‌പേസ് സ്റ്റേഷൻ(ഐഎസ്എസ്). രാജ്യാന്തര മൈത്രിയുടെ ഒരു സഞ്ചരിക്കുന്ന ചിഹ്നം കൂടിയായിരുന്നു അത്.2031ൽ ഈ നിലയത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന അഭ്യൂഹം ദീർഘനാളായി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതു സംബന്ധിച്ച് കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്.നിലയം കാലാവധി പൂർത്തിയാക്കുമ്പോൾ അതിനെ ഭ്രമണപഥത്തിൽ നിന്നു വലിച്ചു മാറ്റി പസിഫിക് സമുദ്രത്തിലേക്കു മാറ്റേണ്ട ചുമതല ഇലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്‌സ് കമ്പനിക്കു നൽകിക്കഴിഞ്ഞു. 

430 ടണ്ണോളം ഭാരം വരുന്ന നിലയത്തെ പസിഫിക് സമുദ്രത്തിലേക്കു തള്ളിയിടാൻ കരുത്തുള്ള വാഹനം കമ്പനി നിർമിക്കും. ഇതിനുള്ള ഒരുക്കങ്ങൾക്കായി 7032 കോടി രൂപയുടെ കരാറും പ്രഖ്യാപിച്ചിട്ടുണ്ട്. ശീതയുദ്ധകാലത്തിനുശേഷം വിവിധ രാജ്യ ചേരികൾ തമ്മിലുണ്ടായ മൈത്രിയുടെ പ്രതീകമാണ് രാജ്യാന്തര ബഹിരാകാശ നിലയം.

1998ൽ നിർമാണം തുടങ്ങിയ രാജ്യാന്തര ബഹിരാകാശ നിലയം 2011ൽ പൂർണാർഥത്തിൽ യാഥാർഥ്യമായി. ഇപ്പോഴും പുതിയ ദൗത്യങ്ങളും പരീക്ഷണങ്ങളും ഇവിടെ നടക്കുന്നു. 2000 നവംബർ 2 മുതൽ നിലയത്തിൽ മുഴുവൻ സമയവും മനുഷ്യ സാന്നിധ്യമുണ്ടായിരുന്നു. 

nasa-space-station-article-mid-journey

യൂറോപ്യൻ സ്‌പേസ് ഏജൻസി അംഗരാജ്യങ്ങൾ, യുഎസ്, റഷ്യ, കാനഡ, ജപ്പാൻ എന്നിവ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാണ്. 

ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെ മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയം ഓരോ 90 മിനിറ്റിലും ഭൂമിയെ വലം വയ്ക്കുന്നു. 2024 വരെയുള്ള നിലയത്തിന്റെ പ്രവർത്തന പരിപാടികൾ ചാർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

ബഹിരാകാശ നിലയം ഡീകമ്മിഷൻ ചെയ്യപ്പെടുന്നതോടെ നാസയുടെ ഈ മേഖലയിലെ അപ്രമാദിത്വത്തിനു തിരശ്ശീല വീഴുമെന്നും കരുതുന്നവരുണ്ട്. ചൈനയുടെയും റഷ്യയുടെയും നിലയങ്ങൾ ഈ കാലയളവാകുമ്പോഴേക്കും പൂർണ സജ്ജമാകുന്നതു യുഎസിനു വലിയ വെല്ലുവിളി സൃഷ്ടിക്കും.

ബഹിരാകാശത്ത് സ്ഥിരസാന്നിധ്യമൊരുക്കി ഗവേഷണത്തിനും യാത്രികരുടെ താമസത്തിനുമുള്ള സൗകര്യം സജ്ജമാക്കുകയാണ് ബഹിരാകാശ നിലയങ്ങളുടെ ധർമം. സ്വന്തം നിലയിൽ ബഹിരാകാശ നിലയം നിർമിക്കുകയെന്ന ലക്ഷ്യത്തിലേക്കാണു റഷ്യ പോകുന്നത്. 

യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസ്, നാറ്റോ കക്ഷികളായ യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുമായി ഉടലെടുത്ത പ്രശ്‌നങ്ങളാണ് സ്വന്തം നിലയം എന്ന ലക്ഷ്യത്തിലേക്കു വീണ്ടും റഷ്യയെ നയിക്കുന്നത്.രാജ്യാന്തര നിലയത്തിന്റെ അന്ത്യത്തോടെ ബഹിരാകാശ നിലയങ്ങളുടെ മേഖലയിൽ വലിയ മാറ്റങ്ങൾ വരുമെന്നു പ്രതീക്ഷിക്കുന്നവരുമുണ്ട്. ചന്ദ്രനിലേക്കു മനുഷ്യരെ വീണ്ടുമെത്തിക്കുന്ന യുഎസിന്റെ ആർട്ടിമിസ് ദൗത്യം നടക്കാനിരിക്കുന്നതിനാൽ നാസയുടെ ശ്രദ്ധ മുഴുവൻ അതിലാണ്. അതിന്റെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഒരു ബഹിരാകാശനിലയം (ലൂണർ ഗേറ്റ്വേ) സ്ഥാപിക്കാൻ നാസ പദ്ധതിയിടുന്നുണ്ട്. അതിനാൽ രാജ്യാന്തര ബഹിരാകാശ നിലയം ഉൾപ്പെടുന്ന താഴ്ന്ന ഭൗമഭ്രമണപഥ സ്‌പേസ് സ്റ്റേഷൻ മേഖലയിലേക്കു സ്വകാര്യകമ്പനികളെ ക്ഷണിക്കാനാണ് ഏജൻസിക്കു താൽപര്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com