ADVERTISEMENT

കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയായ അർജുനെ കാണാതായത് ജൂലൈ 16നാണ്. ആറാം ദിനവും തിരച്ചിൽ തുടരുമ്പോൾ അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ബന്ധുക്കൾ. അർജുനെ കാണാതായ ശേഷമുള്ള ആദ്യ 3 ദിവസത്തിനുശേഷം സമ്മർദ്ദം ശക്തമായതോടെ നൂതന ടെക്നോളജിയുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. ദുരന്തങ്ങളുടെ വ്യാപ്തി പ്രത്യേക സാഹചര്യങ്ങളെ ആശ്രയിച്ച് , മണ്ണിടിച്ചിലിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിന് ഇന്ത്യൻ നാവികസേനയും കരസേനയും വ്യത്യസ്ത ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്.

വാഹനക്കമ്പനി നൽകിയ ജിപിഎസ് ഡാറ്റ ഉപയോഗിച്ചാണ് വാഹനം കുടുങ്ങിയപ്പോയെന്നു കരുതിയ സ്ഥലത്ത് ആദ്യം തിരച്ചിൽ ആരംഭിച്ചത്. ബെൻസ് ട്രക്കുകൾ (സാധാരണയായി 2019 മുതൽ) COMAND® നാവിഗേഷൻ അല്ലെങ്കിൽ MBUX നാവിഗേഷൻ പോലുള്ള ബിൽറ്റ്-ഇൻ നാവിഗേഷൻ സംവിധാനങ്ങൾ ഉൾക്കൊള്ളുന്നു. പഴയ മോഡലുകൾക്ക് ചിലപ്പോള്‍ ബിൽറ്റ്-ഇൻ നാവിഗേഷൻ ഇല്ല. അതിനാൽ പോർട്ടബിൾ ജിപിഎസ് ഉപകരണങ്ങളെ ആശ്രയിക്കുകയാണ് ചെയ്യുക.

കമ്പനി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമിയുടെ ഉപരിതലത്തിന് താഴെയുള്ള ചിത്രങ്ങൾ പകർത്താൻ റേഡിയോ തരംഗങ്ങൾ ഉപയോഗിക്കുന്ന ജിയോഫിസിക്കൽ ലൊക്കേഷൻ രീതിയായ ജിപിആർ (ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ) ഉപയോഗിച്ചാണ് ആദ്യം അന്വേഷണം നടത്തിയത്. ദക്ഷിണ കന്നഡ ജില്ലയിലെ സൂറത്കലിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി) യിൽ നിന്നുള്ള നാല് വിദഗ്ധ സംഘങ്ങളാണ് എത്തിയത്.

radar - 1

ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ (ജിപിആർ):

കഠിനമായ പരിതസ്ഥിതികളിൽ ഉപയോഗിക്കാനാകുന്ന അകുല 9000C എന്ന ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാറാണ് സംഘം ഉപയോഗിച്ചത്. ജിപിആർ ഹൈ-ഫ്രീക്വൻസി റേഡിയോ തരംഗങ്ങൾ ഈ റഡാർ ഉപയോഗിക്കുന്നു, സാധാരണയായി 10 MHz മുതൽ 2.6 GHz വരെയാണ്. ഒരു ജിപിആർ ട്രാൻസ്മിറ്ററും ആന്റിനയും ഭൂമിയിലേക്ക് വൈദ്യുതകാന്തിക ഊർജ്ജം പുറപ്പെടുവിക്കുന്നു. വ്യത്യസ്ത പെർമിറ്റിവിറ്റികളുള്ള പദാർത്ഥങ്ങൾക്കിടയിലുള്ള ഇടങ്ങളിൽ ചെല്ലുമ്പോൾ, അത് പ്രതിഫലിക്കുകയോ വ്യതിചലിക്കുകയോ ഉപരിതലത്തിലേക്ക് ചിതറുകയോ ചെയ്യാം. സ്വീകരിക്കുന്ന ആന്റിനയ്ക്ക് സിഗ്നലിലെ വ്യതിയാനങ്ങൾ രേഖപ്പെടുത്താൻ കഴിയും. ഒരു കൺട്രോൾ യൂണിറ്റ് പ്രതിഫലിച്ച സിഗ്നലുകൾ വിശകലനം ചെയ്ത് ഒരു ദ്വിമാന ഇമേജ് സൃഷ്ടിക്കുന്നു, അത് ഭൂഗർഭത്തിൽ വ്യതിയാനങ്ങൾ കാണിക്കുന്നു.

ജിപിആറിന്  അവശിഷ്ടങ്ങൾക്കുള്ളിലെ ശൂന്യത തിരിച്ചറിയാൻ കഴിയും. അതേ ഈർപ്പമുള്ളതോ കളിമണ്ണ് നിറഞ്ഞതോ ആയ മണ്ണിലും ഉയർന്ന വൈദ്യുതചാലകതയുള്ള വസ്തുക്കളിലും ജിപിആർ സിഗ്നലുകൾക്ക് പരിമിതിയുണ്ടാകാം. മഴപെയ്തുകൊണ്ടിരിക്കുന്നതുപോലെയുള്ള സാഹചര്യത്തിൽ ജിപിആർ ഡാറ്റ അത്രയധികം മികവ് പുലർത്തില്ല. നനഞ്ഞമണ്ണും അതിനടിയിലെ പാറകളും ജിപിആറിന്റെ പ്രവർത്തനം പരിമിതപ്പെടുത്തും.

ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്‌ടർ സംവിധാനങ്ങൾ, സോണാർ പോലെയുള്ളവയുമായി സൈന്യത്തിന്റെ സഹായത്തോടെ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. വെള്ളത്തിനടിയിലെ രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ നാവികസേന വിവിധ സോണാർ സംവിധാനങ്ങളാണ് സാധാണ ഉപയോഗിക്കാറുള്ളത്. സൈഡ് സ്കാൻ, മൾടി ബീം സോണാർ സംവിധാനങ്ങൾ‌ മുങ്ങിപ്പോയ വസ്തുക്കൾ വീണ്ടെടുക്കാൻ സൈന്യത്തിന് സഹായകമാകാറുണ്ട്.

വിഷ്വൽ സെർച്ച് ടൂളുകൾ: തെർമൽ ഇമേജിങ് ക്യാമറകൾ, മനുഷ്യരക്ഷകർക്ക് പ്രവേശിക്കാൻ കഴിയാത്തത്ര അപകടകരമായ പ്രദേശങ്ങളിൽ അതിജീവിച്ചവരെ തിരയാൻ ഉപയോഗിക്കാനാകും. അർജുനെ എത്രയും വേഗം കണ്ടെത്താനും സംഭവിച്ചതെന്തെന്ന് അറിയാനും ഐഎസ്ആർഒയും സാറ്റലൈറ്റ് ചിത്രങ്ങൾ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനു മുൻപ് അവിടെ സ്ഥിരം വാഹനങ്ങളുടെ വിശ്രമ സ്ഥലമാണെന്ന് ഗൂഗിൾ ഏർത്തിൽ കാണാം.

ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും മലയാളികൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രതികരിക്കുന്നുണ്ട്. കർണാടക സർക്കാരിന്റെ ഔദ്യോഗിക പേജുകളിലും കർണാടക ന്യൂസ് ചാനലുകളുടെ യുട്യൂബ് ലൈവ് ചാറ്റുകളിലും സേവ് അർജുൻ ഹാഷ്‌ടാഗ് സജീവമായി. സംസ്ഥാന–കേന്ദ്ര സർക്കാരുകളുടെ കൂട്ടായ പരിശ്രമം വിജയം കാണുമെന്നും അർജുന്‍ തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയിലാണ് ഏവരും.

English Summary:

The search for Arjun, a Malayali lorry driver, enters its seventh day as scuba divers begin searching the sand dunes in the Gangavali River. Major resources from the State Disaster Response Fund (SDRF), National Disaster Response Fund (NDRF), and Army are preparing for an extensive river search

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com