ADVERTISEMENT

ബോയിങ് സ്റ്റാർലൈനറിൽ മടക്കയാത്ര പദ്ധതിയിടുന്ന സുനിത വില്യംസും ബുച്ച് വിൽമോറും  നിർണായക അപകടങ്ങളെ അഭിമുഖീകരിക്കുന്നതായി വിദഗ്ദർ. ഇതുവരെ സാങ്കേതിക തകരാർ പരിഹരിക്കാത്ത സ്റ്റാര്‍ലൈനർ പേടകത്തിന്റെ പുനഃപ്രവേശനം പരാജയപ്പെട്ടാൽ വെറും 96 മണിക്കൂർ ഓക്‌സിജനുമായി അവർ ബഹിരാകാശത്ത് കുടുങ്ങിപ്പോകും. അല്ലെങ്കിൽ ബഹിരാകാശ പേടകത്തിലെ താപകവചം പരാജയപ്പെടാനിടയുള്ളതാണ് ഏറ്റവും അപകടകരം.

നാസക്കായി ബോയിങ് വികസിപ്പിച്ചെടുത്ത പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകമാണ് സ്റ്റാര്‍ലൈനര്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളേയും ചരക്കും എത്തിക്കാന്‍ സ്റ്റാര്‍ലൈനറിന് സാധിക്കും. സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും  ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റി മറിച്ചു. 

starliner-1

സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ദിശ നിയന്ത്രിക്കുന്നതിനുള്ള 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണം ഐഎസ്എസിലേക്കുള്ള ഡോക്കിങ്(ഘടിപ്പിക്കാനുള്ള) ശ്രമത്തിനിടെ പ്രവര്‍ത്തനരഹിതമായി. ഇതോടെ ഏതാനും ദിവസങ്ങള്‍ എന്നു കരുതിയിരുന്ന പരീക്ഷണ ദൗത്യം അനിശ്ചിതമായി നീളുകയായിരുന്നു. സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ഹീലിയം ചോര്‍ന്നതും ത്രസ്റ്ററുകള്‍ പ്രവര്‍ത്തനരഹിതമായതും എന്തുകൊണ്ടാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോഴും തുടരുന്നത്. 

ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചെത്താൻ പുറപ്പെട്ട ഇവരുടെ നിലവിലെ ഷെഡ്യൂൾ എട്ട് മാസത്തിനപ്പുറത്തേക്കാണ് നീട്ടിയിരിക്കുന്നത്. നാസ ഇപ്പോൾ ഈ നിർണായക തീരുമാനത്തിനായി പരിശ്രമിക്കുകയാണ്: പ്രശ്‌നബാധിതമായ സ്റ്റാർലൈനർ ഉപയോഗിച്ച് ബഹിരാകാശയാത്രികരെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുക(കൃത്യമായി തിരിച്ചെത്തിയില്ലെങ്കില്‍ ബോയിങിനു ക്ഷീണമാകും, അല്ലെങ്കിൽ ഒരു സ്‌പേസ് എക്‌സ് റെസ്‌ക്യൂ മിഷനുമായി മുന്നോട്ട് പോകുക(ബഹിരാകാശ രംഗത്ത് സ്പേസ് എക്സ് കുതിച്ചുയരും).

അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐ.എസ്.എസ്)ത്തില്‍ കുടുങ്ങിയ സുനിത വില്യംസിന്റേയും ബുച്ച് വില്‍മോറിന്റേയും മടക്കയാത്രക്ക്  സ്പേസ് എക്സ് സാധ്യതകളും സജീവമാക്കുകയാണ് നാസ. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പദ്ധതിയിട്ടിരിക്കുന്ന സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണില്‍ രണ്ട് ഇരിപ്പിടങ്ങള്‍ ഒരുക്കി ഇവരെ തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്.  

Image Credit: NASA
Image Credit: NASA

യന്ത്ര തകരാറ് കാണിച്ച സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിതയേയും ബുച്ചിനേയും തിരിച്ചു കൊണ്ടുവരണമെന്ന അഭിപ്രായത്തിന് ഇപ്പോഴും നാസയില്‍ തന്നെ മുന്‍തൂക്കം ലഭിച്ചിട്ടില്ല. ഇതോടെയാണ് സ്‌പേസ് എക്‌സിന്റെ ക്രൂ 9 പേടകത്തില്‍ സുനിതയേയും ബുച്ചിനേയും തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതയും പരിഗണിക്കുന്നത്. ഇവര്‍ക്കു കൂടി വേണ്ട ഇരിപ്പിടങ്ങള്‍ ഒരുക്കുന്നതിനും മറ്റുമായി ക്രൂ 9ന്റെ ഭൂമിയില്‍ നിന്നുള്ള യാത്ര അഞ്ച് ആഴ്ച്ച വൈകിപ്പിച്ച് സെപ്തംബര്‍ 24ലേക്കു നീട്ടിയിട്ടുണ്ട്. ഇക്കാലയളവില്‍ സ്റ്റാര്‍ലൈനറില്‍ തിരികെ എത്തിക്കാമോ എന്ന സാധ്യതയും നാസക്ക് സജീവമാക്കി വെക്കാനാവും. ക്രൂ 8ന്റെ ഭാഗമായി സുനിതയേയും ബുച്ചിനേയും തിരിച്ചു കൊണ്ടുവരാനുള്ള സാധ്യതയും നാസ പരിശോധിക്കുന്നുണ്ട്. 

ഏഴു പേര്‍ക്ക് സഞ്ചരിക്കാവുന്ന സ്‌പേസ് ക്രാഫ്റ്റായാണ് 2014ല്‍ ക്രൂ ഡ്രാഗണെ സ്‌പേസ് എക്‌സ് അവതരിപ്പിച്ചത്. എന്നാല്‍ 2019ല്‍ നാസയുടെ നിര്‍ദേശം അനുസരിച്ച് യാത്രികരുടെ സീറ്റുകളുടെ എണ്ണം നാലാക്കി ചുരുക്കുകയായിരുന്നു. ഭൂമിയിലേക്കുള്ള മടക്കയാത്രയില്‍ ബഹിരാകാശ യാത്രികര്‍ അനുഭവിക്കേണ്ടി വരുന്ന ജി ഫോഴ്‌സ് കണക്കിലെടുത്തായിരുന്നു നാസ ഇരിപ്പിടങ്ങള്‍ നാലാക്കി ചുരുക്കാന്‍ നിര്‍ദേശിച്ചത്. 

2011-2020 കാലയളവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും തിരിച്ചുമുള്ള ഏക പേടകം റഷ്യയുടെ സോയുസായിരുന്നു. നാസയുടെ സ്‌പേസ് ഷട്ടില്‍ വിരമിച്ചതോടെയാണ് അമേരിക്കക്ക് സ്വന്തം നിലക്ക് സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാനും തിരിച്ചു കൊണ്ടുവരാനുമുള്ള മികവ് ഇടക്കാലത്തേക്ക് നഷ്ടമായത്. ഇത് തിരികെ പിടിക്കുന്നതിനാണ് സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണും ബോയിങിന്റെ സ്റ്റാര്‍ലൈനറും നിര്‍മിക്കാന്‍ നാസ സഹായം നല്‍കിയത്. 2020ല്‍ സ്‌പേസ് എക്‌സ് ആദ്യമായി സഞ്ചാരികളെ അവരുടെ ക്രൂ ഡ്രാഗണ്‍ വഴി ബഹിരാകാശത്തെത്തിച്ചു. 2019ലും 2022ലും ആളില്ലാ പരീക്ഷണ പറക്കലുകള്‍ ബഹിരാകാശത്തേക്ക് നടത്തിയ ശേഷമാണ് ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് സ്റ്റാര്‍ലൈനര്‍ ആദ്യ ബഹിരാകാശയാത്ര നടത്തിയതും പ്രതിസന്ധിയിലായതും. 

English Summary:

NASA astronauts Sunita Williams and Butch Wilmore face three critical risks with their return spacecraft, Boeing's Starliner. They could end up stranded in space with just 96 hours of oxygen if reentry fails, or the spacecraft might fail to re-enter Earth's atmosphere entirely, leaving them in orbit indefinitely. The most dangerous scenario involves vaporisation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com