ADVERTISEMENT

ആണവായുധങ്ങളുടെ നിയന്ത്രണവും അതിന്റെ വിക്ഷേപണ ശേഷിയും ഒരിക്കലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഏൽപിക്കരുതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ താക്കീത്. ആണവായുധ ഭീഷണി ശീതസമര കാലത്തിനു ശേഷം ഏറ്റവും ശക്തമായി നിൽക്കുന്ന ഒരു കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ആണവായുധങ്ങൾ എഐ സംവിധാനം ഉപയോഗിച്ച് ഓട്ടമേറ്റ് ചെയ്യുന്നതിന് ഒരു സാധ്യത കാണുന്നുണ്ടെന്നും ഇങ്ങനെ ചെയ്യുന്നത് വലിയ അപകടം വരുത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുട്ടെറസിന്റെ വാദം പല വിദഗ്ധരും പങ്കുവയ്ക്കുന്ന ഒരു കാര്യമാണ്.

റഫാ അതിർത്തിയിൽ വാർത്താസമ്മേളനം നടത്തുന്ന യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്
റഫാ അതിർത്തിയിൽ വാർത്താസമ്മേളനം നടത്തുന്ന യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്

ഇത്തരമൊരു വിഷയം പലപ്പോഴും ഹോളിവുഡ‍് ചിത്രങ്ങളിലും മറ്റും പ്രമേയമായിട്ടുണ്ട്. ടെർമിനേറ്റർ എന്ന പ്രശസ്തമായ ഹോളിവുഡ് ചലച്ചിത്രം ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.സ്കൈനെറ്റ് എന്ന മനുഷ്യനിർമിതമായ ആർട്ടിഫിഷൽ ഇന്റലിജൻസ് പദ്ധതി മനുഷ്യരുടെ കൈയിലൊതുങ്ങാത്ത വിധം വളർച്ച പ്രാപിച്ച് ഒടുവിൽ മനുഷ്യരെത്തന്നെ നിയന്ത്രിക്കുന്ന തലത്തിൽ എത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പരിധി വിട്ടാൽ ആർട്ടിഫിഷൽ ഇന്റലിജൻസിനെ നശിപ്പിച്ചു കളയാനുള്ള ഒരു മാർഗവും നമ്മുടെ കയ്യിലുണ്ടാകില്ലെന്ന് ഗവേഷകർ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിൽ മനുഷ്യരാശി ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ആരംഭദശയിലാണെന്ന് വിദഗ്ദർ പറയുന്നു. എന്നാൽ പിൽക്കാലത്ത് ഈ സാങ്കേതികവിദ്യ അതിബുദ്ധിയായി (സൂപ്പർ ഇന്റലിജന്റ്) മാറുന്ന ഒരു ഘട്ടമെത്തിയേക്കാം.ഭാവിയിൽ വാഹനങ്ങളും യുദ്ധോപകരണങ്ങളുമുൾപ്പെടെ എഐയുടെ കീഴിലായാൽ ഇവയൊക്കെ സ്വന്തം കാര്യങ്ങൾക്കുപയോഗിച്ച് മനുഷ്യരുടെ മേലെ ആധിപത്യം ഉറപ്പിക്കാൻ അതിബുദ്ധിയായി മാറുന്ന എഐക്കു കഴിയും.‌

ഈ ഭയാശങ്കകൾ ഇലോൺ മസ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ ടെക്നോക്രാറ്റുകളും മറ്റുള്ളവരുമൊക്കെ നിരന്തരം ഉയർത്തിയിട്ടുള്ളതാണ്. മൈക്രോസോഫ്റ്റ് സ്ഥാപകനും സാങ്കേതിക വിദഗ്ധനുമായ ബിൽ ഗേറ്റ്സൊക്കെ ഇതിൽ ഉൾപ്പെടും.അന്തരിച്ച സ്റ്റീഫൻ ഹോക്കിങ്ങും എഐ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com