ADVERTISEMENT

മനുഷ്യരാശിയുടെ ചരിത്രത്തിൽ ഒരു പുതിയ സംഭവങ്ങളല്ല യുദ്ധങ്ങൾ. കാലങ്ങളോളം പഴക്കമുണ്ട് യുദ്ധങ്ങൾക്ക്. ആദിമകാല മനുഷ്യർ പല്ലും നഖവും കല്ലും കട്ടയും മരത്തടികളുമൊക്കെക്കൊണ്ട് ഗ്രൂപ്പ് തിരി‍ഞ്ഞു യുദ്ധം ചെയ്തു. പിന്നീട് ലോഹങ്ങളുണ്ടായപ്പോൾ മെച്ചപ്പെട്ട ആയുധങ്ങൾ പിറന്നു. അമ്പും വില്ലും വാളും കുന്തവുമൊക്കെ. പിന്നീട് പടക്കളങ്ങൾ വിശാലമായി. യുദ്ധതന്ത്രങ്ങൾ വന്നു . അതിനു ശേഷം മോഡേൺ വാർഫെയർ കാലം. തോക്കുകളും ടാങ്കുകളും മിസൈലുകളും അങ്ങനെ പല പല സാമഗ്രികൾ.‌

റോബട്ടിക് വാർഫെയർ

യുദ്ധം ഭാവിയിൽ എങ്ങനെയായിരിക്കും. എല്ലാ രീതിയിലും ഓട്ടമേഷന്റെ പുറകേ പോകുന്ന മനുഷ്യസമൂഹം റോബട്ടുകളെയും പടക്കളത്തിൽ ഇറക്കുമെന്നു വിദഗ്ധർ പറയുന്നു. റോബട്ടിക് വാർഫെയർ എന്ന ആശയത്തിന്റെ കാരണം ഇതാണ്.‘ടെർമിനേറ്റർ’, ‘ട്രാൻസ്ഫോമേഴ്സ്’ തുടങ്ങി ഒരുപിടി ഹോളിവുഡ് ചിത്രങ്ങളിൽ റോബട്ടുകളും മെഷീനുകളും തകർത്തു യുദ്ധം ചെയ്യുന്നതു നമ്മൾ കണ്ടിട്ടുണ്ട്. സിനിമകൾക്കും സയൻസ് ഫിക്‌ഷനുമപ്പുറം യാഥാർഥ്യത്തിലെത്താൻ വെമ്പുന്ന സാങ്കേതികവിദ്യയാണു റോബട്ടിക് വാർഫെയർ. പോരാട്ടം നിയന്ത്രിക്കാൻ സൈനിക ഓഫിസർമാർ, പോരാടാൻ മെഷീനുകളും റോബട്ടുകളും. വിഡിയോ ഗെയിമിലെന്ന പോലെയുള്ള യുദ്ധമുറ. ഏറ്റവും സാങ്കേതിക മികവുള്ള സൈന്യങ്ങൾക്കു മേൽക്കോയ്മയേറും.

robot-vr - 1

റോബട്ടിക് വാർഫെയർ പദ്ധതിക്കു രണ്ടാം ലോകമഹായുദ്ധ കാലത്തോളം പഴക്കമുണ്ട്. അന്നു ജർമൻ സേന ഉപയോഗിച്ച ‘ഗോലിയാത്ത്’, റഷ്യയുടെ ‘ടെലിടാങ്ക്’ തുടങ്ങിയവ മനുഷ്യസാന്നിധ്യമില്ലാത്ത യുദ്ധ സംവിധാനങ്ങളായിരുന്നു. പിൽക്കാലത്ത് ഈ മേഖലയിൽ ശ്രദ്ധേയ സാന്നിധ്യമായതു ഡ്രോണുകളാണ്. ആക്രമണവും നിരീക്ഷണവും ആളില്ലാതെ ചെയ്യാൻ പ്രാപ്തരായ ഡ്രോണുകൾ ഇന്നു പല സൈന്യങ്ങളുടെയും അവിഭാജ്യഘടകമാണ്. യുഎസിന്റെ തന്നെ ‘പ്രിഡേറ്റർ’ ഇത്തരത്തിൽ പ്രശസ്തമായ ഡ്രോണാണ്. ഈ യുദ്ധമുറയിൽ മികച്ച റോബട്ടുകളെ രംഗത്തുകൊണ്ടുവരാൻ യുഎസ് ഇടയ്ക്ക് തയാറെടുത്തിരുന്നു. 

ചിത്രം : ഇറ്റാലിയൻ പൊലീസായ കരബിനിയേരിയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച ചിത്രം
ചിത്രം : ഇറ്റാലിയൻ പൊലീസായ കരബിനിയേരിയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച ചിത്രം

റോബട്ടിക് കോംബാറ്റ് വെഹിക്കിൾ (ആർസിവി) എന്ന ശ്രേണിയിലെ യുദ്ധവാഹനങ്ങൾ

‘എം113’ എന്നു പേരിട്ടിരിക്കുന്ന ഈ യുദ്ധവാഹനങ്ങളെ നിയന്ത്രിക്കുക നാലുപേരടങ്ങിയ സംഘമാണ്. സുരക്ഷിതമായ സ്ഥലത്തി‌രുന്ന് ഇവർ നൽകുന്ന നിർദേശങ്ങൾ മെഷീൻ ഗണ്ണുകൾ ഘടിപ്പിച്ച ഈ യുദ്ധവാഹനങ്ങൾ അനുസരിക്കും. മൈനുകളും സ്നൈപ്പറുകളും പതിയിരിക്കുന്ന അപകടമേഖലകളിലേക്ക് ഇരമ്പിക്കയറി ഇവ പ്രതിയോഗികളെ നേരിടും. 360 ഡിഗ്രിയിൽ ചുറ്റുമുളള ദൃശ്യങ്ങൾ പകർത്തി നിയന്ത്രണസംഘത്തിനു നൽകാൻ ഈ വാഹനങ്ങളിലെ ക്യാമറയ്ക്കു ശേഷിയുണ്ട്. ഇതു മൂലം യുദ്ധമുഖത്തിന്റെ ‘പഞ്ച്’ അറിഞ്ഞ് ഇവയെ നിയന്ത്രിക്കാൻ സൈനിക ഓഫിസർമാർക്കു സാധിക്കും. ഇവ പൂർണ സജ്ജമായിട്ടില്ല.

Image Credit: AI Canva
Image Credit: AI Canva

കരയുദ്ധങ്ങളിലും യുഎസിനു റോബട്ടിക് പദ്ധതികൾ വേറെയുണ്ട്. ‘മട്ട്’ തുടങ്ങിയ റോബട്ടിക് വാഹനങ്ങൾ ഉദാഹരണം. ‘അറ്റ്ലസ്’ എന്ന യന്ത്രമനുഷ്യനും സൈന്യത്തെ രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നുണ്ട്. ലോകത്തു പല സൈന്യങ്ങളുടെ കയ്യിലും പല തരത്തിലുള്ള റോബട്ടിക് യുദ്ധസംവിധാനങ്ങളുണ്ട്. ഇന്ത്യയിൽ ഡിആർഡിഒ വികസിപ്പിച്ച ‘ദക്ഷ്’ എന്ന റോബട്ടിക് നിരീക്ഷണസംവിധാനം ഉദാഹരണമാണ്.

റോബട്ട് എന്നു പേരുണ്ടെങ്കിലും പൂർണമായും സ്വയംനിയന്ത്രിത സംവിധാനങ്ങളല്ല ഇവ. യുദ്ധരംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിനു ജനീവ കൺവൻഷൻ പ്രകാരമുള്ള മാർഗനിർദേശങ്ങളുണ്ട്. മനുഷ്യന്റെ നിയന്ത്രണം ഒട്ടുമില്ലാത്ത യുദ്ധസംവിധാനങ്ങൾക്കുള്ള വിലക്കാണു പ്രധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com