ADVERTISEMENT

പുതിയ ഐഫോണുകൾ, ആപ്പിൾ വാച്ചുകൾ, എയർപോഡുകൾ എന്നിവ പുറത്തിറക്കുന്നതിനുള്ള ആപ്പിളിന്റെ അവതരണ പരിപാടി സെപ്റ്റംബർ 10-ന് അരങ്ങേറുമെന്നാണ് റിപ്പോർട്ടുകൾ.  ഇവ സെപ്റ്റംബര്‍ 20ന് തന്നെ വാങ്ങാന്‍ ലഭ്യമാക്കും എന്നും പറയുന്നു സെപ്റ്റംബര്‍ 10ന് പുതിയ സവിശേഷതകളുമായി ഫോണുകള്‍ അവതരിപ്പിക്കുമ്പോൾ എന്തൊക്കെ പ്രതീക്ഷിക്കാമെന്നു നോക്കാം.

ഐഫോണ്‍ 16 സീരിസില്‍ എഐ

ഐഫോണ്‍ 16 സീരിസിന്റെ അവതരണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഒരു വലിയ മാറ്റം ഉണ്ടാകുമെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. പൊതുവെ തൊട്ടു മുൻപത്തെ തലമുറയില്‍ നിന്ന് വലിയ വ്യത്യാസമൊന്നും ഇല്ലാത്ത മോഡലുകളായിരിക്കും പുറത്തിറക്കുക. പലപ്പോഴും പുതിയ ഐഓഎസ് ഫീച്ചറുകളിലെ വലിയൊരു പങ്കും പഴയ മോഡലുകള്‍ക്ക് നല്‍കുകയും ചെയ്യും. 

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

ഈ പതിവ് ഇത്തവണ തെറ്റിയേക്കും. ഐഫോണ്‍ 16 സീരിസിലെ എല്ലാ ഫോണുകള്‍ക്കും ആപ്പിള്‍ കമ്പനി ആദ്യമായി അവതരിപ്പിക്കുന്ന എഐ ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷി കണ്ടേക്കുമെന്നും, ഐഫോണ്‍ 15, 15 പ്ലസ് മോഡലുകള്‍ക്കും അതിനു പിന്നിലുള്ള, പ്രോ മോഡലുകള്‍ക്കു പോലും അത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചേക്കില്ലെന്നുമാണ് പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ പറയുന്നത്. ചില റൂമറുകള്‍ പ്രകാരം ചിലപ്പോൾ ഐഫോണ്‍ 15, 14 തുടങ്ങിയ ഫോണുകളും ഇനി ആപ്പിള്‍ ഉണ്ടാക്കിയേക്കില്ല. നിലവില്‍ നിര്‍മ്മിച്ചവ വിറ്റു തീര്‍ക്കാനുള്ള ശ്രമം മാത്രമേ നടത്തിയേക്കൂ.

ഐഫോണ്‍ 16, പ്ലസ്

ആപ്പിള്‍ ഇന്റലിജന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന എഐ ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള ഏറ്റവും വില കുറഞ്ഞ ഐഫോണുകള്‍ ആയിരിക്കും ഐഫോണ്‍ 16, 16 പ്ലസ്. ഇവ തമ്മിലുള്ള വ്യത്യാസം സ്‌ക്രീന്‍ സൈസില്‍ മാത്രം ഒതുങ്ങും. അതേസമയം, 15 സീരിസിനെ അപേക്ഷിച്ച് ക്യാമറകള്‍ ലംബമായി ആയിരിക്കും പിടിപ്പിച്ചിരിക്കുക. ഇതിന്റെ കാരണമായി ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്,

മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റായ ആപ്പിള്‍ വിഷന്‍ പ്രോയ്ക്കു വേണ്ടി മികച്ച സ്‌പേഷ്യല്‍ വിഡിയോ ഷൂട്ടു ചെയ്യാനായി ആണെന്നാണ്. ഈ പൊസിഷനില്‍ ക്യാമറകള്‍ ഇരിക്കുമ്പോള്‍ ഇരു ക്യാമറകളും പ്രയോജനപ്പെടുത്തി ത്രിമാനതയുടെ തോന്നല്‍ വരുന്ന വിഡിയോ പിടിച്ചെടുക്കാം. ഇത് ഐഫോണ്‍ 15 പ്രോ, മാക്‌സ് മോഡലുകള്‍ക്ക് മാത്രമേ നിലവില്‍ സാധ്യമാകൂ.

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാന്‍ കുറഞ്ഞത് 8ജിബി റാം വേണമെന്നാണ് ശ്രുതി. അതിനാല്‍ തന്നെ ഐഫോണ്‍ 16, 16 പ്ലസ് മോഡലുകള്‍ക്ക് കുറഞ്ഞത് 8ജിബി റാം ഉണ്ടായിരക്കും എന്നും കേള്‍ക്കുന്നു. ആക്ഷന്‍ ബട്ടണും ഇവയിലേക്ക് ചേക്കേറും. ക്യാമറ ഷട്ടര്‍ റിലീസ് ആയി ഉപയോഗിക്കാവുന്നമക്യാപ്ചര്‍ ബട്ടണ്‍ ഉണ്ടാകും എന്ന് ചിലര്‍ വാദിക്കുന്നു. മറ്റ് വലിയ ഹാര്‍ഡ്‌വെയര്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഐഫോണ്‍ 16, 16 പ്ലസ് ഫോണുകള്‍ക്ക് യഥാക്രമം, 6.1, 6.7-ഇഞ്ച് വലിപ്പം പ്രതീക്ഷിക്കുന്നു. എഐ കേന്ദ്രീകരിച്ചുള്ള എഡിറ്റിങ് ഫീച്ചറും ഇതില്‍ ലഭിച്ചേക്കും.

ഐഫോണ്‍ 16 പ്രോ, 16 പ്രോ മാക്‌സ്

പ്രോ മോഡലുകള്‍ക്ക് സ്‌ക്രീന്‍ സൈസില്‍ വ്യത്യാസം പ്രതീക്ഷിക്കുന്നു. ഐഫോണ്‍ 16 പ്രോയ്ക്ക് 6.27-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനും, 16 പ്രോ മാക്‌സിന് 6.85-ഇഞ്ച് സ്‌ക്രീനും കിട്ടിയേക്കും. ഇവയ്ക്ക് സ്‌ക്രീന്‍ വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ നിര്‍ബന്ധിതമാകാന്‍കാരണം പുതിയ ടെട്രാപ്രിസം ലെന്‍സ് ആണത്രെ. ഈ 120എംഎം ലെന്‍സിന് ഇരുപ്പിടമൊരുക്കാന്‍ വേണ്ടിയാണ് സ്‌ക്രീനും വലുതാക്കേണ്ടി വന്നത്. ക്യാപ്ചര്‍ ബട്ടണ്‍ പ്രോ മോഡലുകളില്‍ ഉണ്ടായിരിക്കും. 

ഇത് കപ്പാസിറ്റിവ് ആയിരിക്കുംഎന്നായിരുന്നും അടുത്തിടെ വരെ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ പറഞ്ഞുവച്ചിരുന്നത്. പുതിയ ചില ഊഹോപോങ്ങള്‍ പ്രകാരം ഇത് മെക്കാനിക്കല്‍ ആയേക്കാം. ഈ ബട്ടണില്‍ സ്വൈപ് ചെയ്ത് സൂം നടത്താന്‍ പോലും സാധിച്ചേക്കുമെന്നും പറയുന്നു. ഒരു പറ്റം നിയന്ത്രണസാധ്യതകള്‍ ഈ ബട്ടണില്‍ ഉള്‍ക്കൊള്ളിച്ചേക്കാം. ബട്ടണില്‍ പാതി അമര്‍ത്തിയാല്‍ ക്യാമറ ഫോക്കസ് ആകും. പൂര്‍ണ്ണമായി അമര്‍ത്തിയാല്‍ ഫോട്ടോ പതിയും. (അതേസമയം, ആക്ഷന്‍ ബട്ടണു പുറമെ മറ്റൊരു ക്യാപ്ചര്‍ ബട്ടണ്‍കൂടെ കൊണ്ടുവരില്ലെന്ന് വാദിക്കുന്നവരും ഉണ്ട്.)

അള്‍ട്രാ വൈഡ് ക്യാമറയ്ക്കും 48എംപി സെന്‍സര്‍ ലഭിച്ചേക്കും. പ്രോ മോഡലുകളുടെ ക്യാമറാ ലെന്‍സ് കോട്ടിങും മെച്ചപ്പെടുത്തും എന്നും കേള്‍ക്കുന്നു. ആറ്റമിക് ലെയര്‍ ഡിപൊസിഷന്‍ എന്ന ടെക്‌നോളജി പ്രയോജനപ്പെടുത്തി ആയിരിക്കും ഇത്. ഏതാനും നാനോമീറ്റര്‍ കനം വരുന്ന ഒരു ഫിലിം ആയിരിക്കും ഉപയോഗിക്കുക. 

iphone-new - 1

ടച്‌ഐഡി തിരിച്ചുവന്നേക്കില്ല

കൊറോണാ വൈറസിന്റെ കാലത്തെല്ലാം ഐഫോണില്‍ ടച്‌ഐഡി വീണ്ടും ഉള്‍പ്പെടുത്തും എന്നൊരു വാദം പ്രചരിച്ചിരുന്നു. എന്നാല്‍, ഫെയ്‌സ് ഐഡി സിസ്റ്റം മാസ്‌കുവച്ചാലും ആളെ തിരിച്ചറിഞ്ഞു തുടങ്ങിയതോടെ ഇത്തവണ ടച്‌ഐഡി തിരിച്ചുവരും എന്ന വാദം ഉയരില്ലെന്ന് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ. 

ഐഫോണ്‍ 16 അള്‍ട്രാ വരുമോ?

ഐഫോണ്‍ 16 അള്‍ട്രാ എന്ന പേരില്‍ ഒരു ഫോണ്‍ അവതരിപ്പിച്ചാല്‍ അത് ഐഫോണ്‍ 16 പ്രോ മാക്‌സിനേക്കാള്‍ വിലയുള്ള വേരിയന്റ് ആയിരിക്കും. അപ്രതീക്ഷിതമായി എത്താന്‍ സാധ്യതയുള്ള മോഡല്‍. അള്‍ട്രാ ഐഫോണ്‍ 17 സീരിസിനൊപ്പമേ എത്തൂ എന്ന വാദമാണ് പലരും ഉയര്‍ത്തുന്നത്. 

ഒപ്ടിക് ഐഡി വരുമോ?

വിഷന്‍ പ്രോ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച പുതിയ ബയോമെട്രിക്‌സ് സംവിധാനമാണ് ഒപ്ടിക് ഐഡി (Optic ID). ഐറിസ് (നേത്രകവചത്തിനു മുമ്പിലുള്ള വൃത്താകാരമായ മൂടല്‍പാളി) സ്‌കാന്‍ ചെയ്ത് ആളെ തിരിച്ചറിയുന്ന രീതിയാണിത്. ഇത് ഐഫോണില്‍ വരണമെന്നില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. 

പ്രോ പ്രൊസസറും

ഐഫോണ്‍ 16 പ്രോ, 16 പ്രോ മാക്‌സ് മോഡലുകളുടെ പേര് എ18 പ്രോ എന്നായിരിക്കാമെന്ന് വാദമുണ്ട്. 3എന്‍എം പ്രൊസസ് ഉള്ള രണ്ടാം തലമുറയിലെ പ്രൊസസര്‍ ആയിരിക്കും ഇത്. ന്യൂറല്‍ എഞ്ചിന്‍ മികവു പുലര്‍ത്തിയേക്കും. വളരെ സുഗമമായി എഐ പ്രൊസസിങ് സാധ്യമാക്കും ഇത് എന്നും വിലയിരുത്തപ്പെടുന്നു.(പ്രോ നാമകരണം ഇല്ലാത്ത ഫോണുകള്‍ക്ക് ലഭിച്ചേക്കാവുന്ന പ്രൊസസറിന്റെ പേരിനെ സംബന്ധിച്ച് വ്യക്തതയില്ല.) 

ആപ്പിള്‍ ഇന്റലിജന്‍സ്

ഇതൊക്കെയാണെങ്കിലും ഈ വര്‍ഷത്തെ ഐഫോണുകളുടെ ഏറ്റവും വലിയ ആകര്‍ഷണീയത അവയിലെ എഐ ഫീച്ചറുകള്‍ ആയേക്കാം. വൈറല്‍ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിറ്റിയുടെ അതേ ശേഷിയായിരിക്കും ഐഫോണുകളില്‍ ലഭിക്കുക. സെപ്റ്റംബറില്‍ എത്തുന്ന ഐഓഎസ് 18ല്‍ ആപ്പിള്‍ ഇന്റലിജന്‍സ് കണ്ടേക്കില്ലെന്നാണ്സൂചന. അത് രൂപപ്പെടുത്തിയെടുക്കാന്‍ കുറച്ചു സമയം കൂടെ വേണ്ടിവന്നേക്കും. ഐഓഎസ് 18.1ല്‍ ആയിരിക്കും അത് എത്തുക.

കുഞ്ഞറിവ്

ഇത്തവണത്തെ ഐഫോണ്‍ പ്രോ മോഡലുകളിലെങ്കിലും ഒരു ക്യാപ്ചര്‍ ബട്ടണ്‍ വരുമെന്നാണല്ലോ അഭ്യൂഹം. ഇതിനു മുമ്പ് ഐഫോണിനായി ആപ്പിള്‍ എപ്പോഴെങ്കിലും ഒരു ക്യാപ്ചര്‍ ബട്ടണ്‍ അവതരിപ്പിച്ചിരുന്നോ? ഉവ്വ്. അത് ഐഫോണിലായിരുന്നില്ല.  പക്ഷെ, ഐഫോണിനു വേണ്ടി കമ്പനി തന്നെ പുറത്തിറക്കിയസ്മാര്‍ട്ട് ബാറ്ററി കേസില്‍ ആയിരുന്നു! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com