ADVERTISEMENT

പ്രതിവര്‍ഷം ഏകദേശം 12 ബില്ല്യന്‍ ഡോളര്‍ വരുമാനമുണ്ടാക്കുന്ന സാംസങിന്റെ ചെന്നൈയിലെ ഫാക്ടറിയില്‍ സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് (സിഐടിയു) സമരം രണ്ടാം ആഴ്ചയിലേക്കു കടക്കുകയാണ്. ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് നിര്‍മാണ മേഖലയില്‍ സാധാരണ കാണാത്ത തരത്തിലുള്ള, 'ഉൽപാദനം നിറുത്തിവയ്ക്കപ്പെടേണ്ടി വരുന്ന' സമരമാണ് ഇപ്പോള്‍ അരങ്ങേറുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

നീല നിറത്തിലുള്ള സാംസങ് യൂണിഫോമും, സിഐടിയു എന്നെഴുതിയ ചുവന്ന തൊപ്പികളും അണിഞ്ഞ നൂറുകണക്കിന് ജോലിക്കാരാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് സമര മുഖത്തുള്ളത്. സെപ്തംബർ 9 മുതൽ തൊഴിലാളികൾ പണിമുടക്കുകയാണ്, കമ്പനി തങ്ങളുടെ യൂണിയനെ അംഗീകരിക്കണമെന്നും വേതന പരിഷ്കരണ ചർച്ചകൾ ആരംഭിക്കണമെന്നും തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

samsung-folds-d - 1

തിങ്കളാഴ്ച കാഞ്ചീപുരത്ത് ജില്ലാ കലക്ടറുടെ ഓഫീസിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച 120 ഓളം തൊഴിലാളികളെ അനുമതിയില്ലാതെ സമരം നടത്തിയതിന് തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു . ഇവരെ പിന്നീട് വിട്ടയച്ചു. പ്ലാൻ്റിലെ 1,723 സ്ഥിരം തൊഴിലാളികളിൽ 1,350-ഓളം പേർ പങ്കെടുക്കുന്ന പണിമുടക്ക്, ഇന്ത്യയിൽ സാംസങ് നേരിട്ട ഏറ്റവും വലിയ തൊഴിൽ തടസ്സങ്ങളിലൊന്നാണ്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആപ്പിളിനായി ഐഫോണ്‍ അടക്കം നിര്‍മിച്ചു നല്‍കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയായ ഫോക്‌സ്‌കോണ്‍ മുതല്‍ മൈക്രോണ്‍ വരെ ഒട്ടനവധി കമ്പനികള്‍ രാജ്യത്ത് ഇലക്ട്രോണിക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. കുറഞ്ഞ വേതന നിരക്കുകള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനികള്‍ ഇന്ത്യയിലേക്ക് എത്തിയത്. സിഐടിയു സമരം മറ്റു കമ്പനികളിലേക്ക് വ്യാപിക്കുമോ എന്ന ഭയവും റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നു. ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പലതും ചൈനയില്‍ നിന്ന് പറിച്ചുനടാൻ പ്രമുഖ കമ്പനികള്‍ ശ്രമിച്ചുവരുന്നതിനിടയിലാണ് ഈ സമരം.

തമിഴ്‌നാട് വിദേശനിക്ഷേപത്തിനായി ശക്തമായി ശ്രമിക്കുന്ന സമയത്തുമാണ് ഈ സമരം അരങ്ങേറുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടുത്തിടെ നടത്തിയ അമേരിക്കൻ സന്ദർശന വേളയിൽ 7,000 കോടിയിലധികം രൂപയുടെ നിക്ഷേപത്തിന് യുഎസ് കമ്പനികളിൽ നിന്ന് സംസ്ഥാനം കരാർ നേടിയിരുന്നു.

സാംസങ് സമരത്തിനു ശേഷം മറ്റ് ഇലക്ട്രോണിക് നിര്‍മാണ കമ്പനികളിലേക്കും കയറിപ്പറ്റാന്‍ സാധിക്കുമോ എന്നാണ് സിഐടിയു നോക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതിവേഗം വളരുന്ന മേഖലയാണിത്. പല കമ്പനികളും ശമ്പള പരിഷ്‌കരണം നല്ല രീതിയിലല്ല നടത്തുന്നതെന്ന്, സിഐടിയു തമിഴ്‌നാട് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ്. കണ്ണന്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങൾ ആവശ്യപ്പെടാനുള്ള അവസരം പോലും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തത് ആപ്പിള്‍ സപ്ലയര്‍

സിഐടിയുവിന്റെ അടുത്ത ലക്ഷ്യം ആപ്പിള്‍ സപ്ലയറായ ഫ്‌ളെക്‌സില്‍ (Flex) ജോലിക്കാരുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള ശ്രമം ആയിരിക്കുമെന്നു പറയുന്നു. ഇലക്ട്രോണിക് കമ്പനിയായ സാന്‍മിനായും (Sanmina) ലിസ്റ്റില്‍ ഉണ്ട്. ഇരുകമ്പനികളിലും മാനേജ്‌മെന്റുമായി ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു എന്ന് കണ്ണന്‍ പറഞ്ഞു. യൂണിയനുകളെ അംഗീകരിക്കം, മെച്ചപ്പെട്ട ശമ്പളം നല്‍കണം എന്നീ ആവശ്യങ്ങൾ കമ്പനികളെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ ആഗോള തലത്തില്‍ മികച്ച ശമ്പളമാണ് നല്‍കുന്നതെന്ന് ഫ്‌ളെക്‌സ് ഇറക്കിയ കുറിപ്പില്‍ പറയുന്നു. പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസോ, ഐടി മന്ത്രാലയമോ, തമിഴ്‌നാട് തൊഴില്‍ മന്ത്രാലയമോ, സാന്‍മിന കമ്പനിയോ ഇതുവരെ പ്രതികരിച്ചില്ല. അതേസമയം, ചെന്നൈ പ്ലാന്റിലെ പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് സാംസങ് അറിയിച്ചു.

English Summary:

Is India's electronics manufacturing boom facing a threat? The CITU strike at Samsung's Chennai factory raises concerns about labor unrest and its impact on global companies shifting production to India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com