ADVERTISEMENT

തിരുവനന്തപുരം ∙ പിഎസ്‌സി അംഗമായി നിയമിക്കപ്പെടാൻ അരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ആക്ഷേപമുയരുമ്പോൾ പിഎസ്‌സി അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും ചർച്ചയാവുന്നു. 6 വർഷം അല്ലെങ്കിൽ 62 വയസ്സ് എന്ന വ്യവസ്ഥയിലാണു പിഎസ്‌സി അംഗങ്ങളെ സർക്കാർ നിയോഗിക്കുന്നത്. 6 വർഷം ആ പദവിയിൽ ഇരിക്കുമ്പോൾ കിട്ടുന്നത് 1.57 കോടി രൂപ. മാത്രമല്ല, വിരമിച്ചു കഴിഞ്ഞാൽ ജീവിതാവസാനം വരെ പ്രതിമാസം 1.2 ലക്ഷം രൂപ പെൻഷനായും വാങ്ങാം. ഇതാണ് പിഎസ്‌സി അംഗമാകുന്നതിനായി പാർട്ടി നേതാക്കൾക്കു ലക്ഷങ്ങൾ വാരിയെറിയാൻ പലരും തയാറാകാൻ കാരണം.

അംഗമാകാൻ പ്രത്യേക യോഗ്യതയൊന്നും നിശ്ചയിച്ചിട്ടില്ലാത്തതിനാൽ പണവും സ്വാധീനവുമുണ്ടെങ്കിൽ ആർക്കും പിഎസ്‌സിയിൽ കയറിപ്പറ്റാമെന്നതാണു സ്ഥിതി.

ജുഡീഷ്യൽ ഓഫിസർമാരുടെ ശമ്പള സ്കെയിലിലാണു നിയമനം. അതിനാൽ ജുഡീഷ്യൽ ഓഫിസർമാരുടെ ശമ്പളം വർധിപ്പിക്കുമ്പോൾ അതിനനുസരിച്ച് വർധന ആവശ്യപ്പെട്ട് പിഎസ്‌സി സർക്കാരിനു കത്തെഴുതും. സർക്കാർ ശുപാർശ അതേപടി അംഗീകരിച്ചു ശമ്പളം കൂട്ടിക്കൊടുക്കും. കഴിഞ്ഞവർഷം സമാന ശുപാർശ സർക്കാരിലെത്തിയെങ്കിലും ധനവകുപ്പ് ഉടക്കിട്ടതിനാൽ നടന്നില്ല.

ചെയർമാന്റെ ശമ്പളം 2.24 ലക്ഷത്തിൽ നിന്ന് 4 ലക്ഷവും അംഗങ്ങളുടേത് 2.19 ലക്ഷത്തിൽ നിന്ന് 3.75 ലക്ഷവുമാക്കാനുള്ള ശുപാർശയാണു സർക്കാരിന്റെ മുന്നിലുള്ളത്. അംഗങ്ങളുടെ പെൻഷൻ 1.2 ലക്ഷത്തിൽനിന്ന് 2.25 ലക്ഷമാക്കാനും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കിട്ടുന്ന ശമ്പളത്തിന്റെ 30% തുക ആദായ നികുതിയായി ഇൗടാക്കുന്നതിനാൽ ജനങ്ങൾ കരുതുന്നതു പോലുള്ള വരുമാനം ലഭിക്കുന്നില്ലെന്ന് ഒരു പിഎസ്‌സി അംഗം പറഞ്ഞു. വീടോ കാറോ ലഭിക്കില്ല. സ്വന്തം കാറിലാണു യാത്ര ചെയ്യുന്നത്. യാത്രപ്പടി പിഎസ്‌സി തരും. ശമ്പളം ഏറ്റവും കുറച്ചു ലഭിക്കുന്ന പിഎസ്‌സി അംഗങ്ങൾ കേരളത്തിലാണ്. പിഎസ്‌സി അംഗങ്ങൾക്കു വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടില്ലെങ്കിലും ബിരുദമെങ്കിലും ഇല്ലാത്തവരെ നിയമിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിമാസ ആനൂകൂല്യങ്ങൾ

∙ ശമ്പളം 2,19,000 രൂപ

∙ ഒന്നാം ക്ലാസ് യാത്രപ്പടി

∙ പഴ്സനൽ അസിസ്റ്റന്റ്

∙ ഡഫേദാർ

∙ ഡ്രൈവർ

∙ ആശ്രിതർക്ക് അടക്കം ചികിത്സയ്ക്കു പണം

∙ പെൻഷനായാൽ പ്രതിമാസം 1.2 ലക്ഷം

∙ ചെയർമാനു കാറും വീടും

English Summary:

PSC Member

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com