ADVERTISEMENT

പിഎസ്‌സി പരീക്ഷകളിൽ കണക്കിലധികം ചോദ്യങ്ങൾ ഒഴിവാക്കുകയും തിരുത്തുകയും ചെയ്യുന്ന സാഹചര്യം കൂടിവരികയാണ്. ശരിയായ രീതിയിൽ ചോദ്യങ്ങൾ തയാറാക്കാൻ കഴിയാത്തവരെ ചോദ്യനിർമാണം ഏൽപിക്കുന്നതാണ് ഈ അനഭിലഷണീയ പ്രവണത ഏറിവരാൻ വഴിയൊരുക്കുന്നത്. ‘വിദഗ്ധർ’ എന്നു പറഞ്ഞ് നിലനിർത്തിയിരിക്കുന്ന ചോദ്യകർത്താക്കളുടെ വൈദഗ്ധ്യം പിഎസ്‌സി പുനഃപരിശോധിക്കേണ്ട സമയം അധികരിച്ചിരിക്കുന്നു.

ജൂൺ 15നു നടത്തിയ ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി മൂന്നാം ഘട്ട പരീക്ഷയിലെ 16 ചോദ്യങ്ങളാണ് ഒറ്റയടിക്ക് ഒഴിവാക്കിയത്! 5 ചോദ്യങ്ങൾക്ക് പ്രാഥമിക ഉത്തരസൂചികയിലെ ഉത്തരങ്ങൾ തിരുത്തിയിട്ടുമുണ്ട്. 100 മാർക്കിന്റെ പരീക്ഷയിൽനിന്ന് 16 ചോദ്യങ്ങൾ ഒഴിവാക്കുന്നത് അത്ര നിസ്സാരമായി കാണാവുന്നതല്ല. ചോദ്യകർത്താക്കളുടെ ഉത്തരവാദിത്തമില്ലായ്മയിലേക്കോ ചോദ്യകർത്താക്കളെ കണ്ടെത്തുന്നതിലെ വീഴ്ചയിലേക്കോ വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം.

മേയ് 11നു നടന്ന ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി ഒന്നാം ഘട്ട പരീക്ഷയിലെ 7 ചോദ്യങ്ങളും മേയ് 25നു നടന്ന രണ്ടാം ഘട്ട പരീക്ഷയിലെ 8 ചോദ്യങ്ങളും ഒഴിവാക്കിയിരുന്നു. അതായത്, ഈ പരീക്ഷയുടെ മൂന്നു ഘട്ടങ്ങളിലായി 31 ചോദ്യങ്ങൾ ഒഴിവാക്കി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 9 ട്രേഡുകളിലായി നടത്തിയ ട്രേഡ്സ്മാൻ പരീക്ഷയിലെ 34 ചോദ്യമാണ് ഒഴിവാക്കിയത്. 10 ഉത്തരങ്ങളിൽ തിരുത്തലും വരുത്തി. കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ജൂൺ 12നു നടത്തിയ പരീക്ഷയിലെ 6 ചോദ്യങ്ങൾ ഒഴിവാക്കുകയും 3 ഉത്തരങ്ങൾ തിരുത്തുകയും ചെയ്തു. ഒന്നും രണ്ടുമായി ചോദ്യങ്ങൾ ഒഴിവാക്കുന്ന സന്ദർഭങ്ങൾ ഇതിനു പുറമെയാണ്.

തെറ്റായ ചോദ്യങ്ങളും ഉത്തരമില്ലാത്ത ചോദ്യങ്ങളും ഒഴിവാക്കുമെന്നും ഉദ്യോഗാർഥികൾക്ക് ഇതുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നുമാണു പിഎസ്‌സി നൽകുന്ന വിശദീകരണം. എന്നാൽ, ചോദ്യം തെറ്റാണെന്നു മനസ്സിലാകാതെ ഉത്തരം കണ്ടെത്താൻ ഉദ്യോഗാർഥികൾ നഷ്ടപ്പെടുത്തേണ്ടിവരുന്ന സമയത്തിനും അവരുടെ മനസ്സംഘർഷത്തിനും ഒരു വിലയുമില്ലേ? ഇതിന്റെ പേരിൽ മറ്റു പല ചോദ്യങ്ങളും വായിച്ചുനോക്കാൻപോലും സമയം ലഭിക്കുന്നുണ്ടാവില്ല. പരീക്ഷകളെ ഗൗരവത്തോ‌ടെ സമീപിക്കുന്നവരോടുള്ള അവഹേളനമാണ് ഈ സമീപനം.

പിഎസ്‌സി പരീക്ഷയുടെ പ്രസക്തിതന്നെ നഷ്ടപ്പെടുത്തുന്ന ഇത്തരം പരീക്ഷണങ്ങൾ ഒഴിവാക്കപ്പെടണം. നിരന്തരം തിരുത്തലിനു വഴിയൊരുക്കുന്ന ചോദ്യകർത്താക്കളെ മാറ്റിനിർത്താനും പിഎസ്‌സി നടപടിയെടുക്കണം. 

English Summary:

PSC Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com