ADVERTISEMENT

വീസ തട്ടിപ്പിനെതിരെ തൊഴിലന്വേഷകർ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അജിത് കോളശേരി അറിയിച്ചു. സന്ദർശകവീസയിൽ വരുന്നവർക്കു ജോലിക്കുള്ള അവസരവും ഉറപ്പാക്കുമെന്ന വിദേശ റിക്രൂട്മെന്റ് ഏജൻസികളുടെ വാഗ്ദാനം തട്ടിപ്പാണെന്നും സന്ദർശകവീസ രാജ്യം സന്ദർശിക്കാനുള്ള അനുമതി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഏജൻസികളുടെ തെറ്റായ വാഗ്ദാനം വിശ്വസിച്ച് സന്ദർശകവീസയിൽ മലേഷ്യ, കംബോഡിയ, തായ്‌ലൻഡ്, മ്യാൻമർ, ലാവോസ്, വിയറ്റ്നാം തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കു പോയ ഒട്ടേറെ ഇന്ത്യക്കാർ തട്ടിപ്പിന് ഇരയായതായി വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള റിക്രൂട്മെന്റ് ഏജൻസികൾ വഴി മാത്രമേ ജോലിക്കായി അന്യരാജ്യങ്ങളിലേക്കു പോകാവൂ.

"ഒരു രാജ്യവും സന്ദർശവീസയിൽ ജോലി അനുവദിക്കില്ല, ഇത്തരം വാഗ്ദാനം വിശ്വസിച്ച് വിദേശരാജ്യത്തു പോയാൽ നിയമപ്രശ്നങ്ങൾ ഉണ്ടായേക്കാം. പിടിക്കപ്പെട്ടാൽ ജയിൽശിക്ഷ വരെ ലഭിക്കാം. ഇവർക്ക് ഇന്ത്യയിലേക്കു തിരിച്ചുവരാൻപോലും കഴിഞ്ഞെന്നുവരില്ല.

പലപ്പോഴും ഏജൻസി വാഗ്ദാനം ചെയ്ത ജോലിയായിരിക്കണമെന്നില്ല വിദേശത്തു ചെല്ലുമ്പോൾ ലഭിക്കുക. കൃത്യമായ ശമ്പളമോ ആഹാരമോ താമസസൗകര്യമോ തൊഴിൽ നിയമങ്ങളുടെ പരിരക്ഷയോ ഇല്ലാതെ കബളിപ്പിക്കപ്പെട്ട പലരും തിരിച്ചുവരാൻ കഴിയാത്ത സ്ഥിതിയാണ്. ഇവരെ പിന്നീടു ബന്ധപ്പെടാൻപോലും കഴിയാറില്ല."

തൊഴിൽ വീസയുടെ ആധികാരികത, തൊഴിൽ നൽകുന്ന കമ്പനിയുടെ വിവരങ്ങൾ, റിക്രൂട്മെന്റ് ഏജൻസിയുടെ പ്രവർത്തനമികവ്, മുൻപു തൊഴിൽ ലഭിച്ചവരുടെ അഭിപ്രായം എന്നിവ കൃത്യമായി മനസ്സിലാക്കണം. റിക്രൂട്മെന്റ് ഏജൻസിക്കു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടോയെന്ന് ഇ–മൈഗ്രേറ്റ് പോർട്ടലിൽ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.  

English Summary:

Abroad Job Scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com