ADVERTISEMENT

ഇന്ത്യയില്‍ രണ്ടു മധുരയുണ്ട്. ഒന്ന് ഉത്തര്‍പ്രദേശിലെ മധുരയാണ്. രണ്ടാമത്തേത്, തമിഴ്നാട്ടിലെ മധുരൈയും. ബ്രിട്ടീഷ് കാലഘട്ടത്തില്‍ മധുരൈയുടെ പേരും മധുര എന്നുതന്നെയായിരുന്നു. വര്‍ഷംതോറും ലക്ഷക്കണക്കിന്‌ തീര്‍ഥാടകര്‍ എത്തുന്നു എന്നതാണ് ഈ രണ്ടു നഗരങ്ങളും തമ്മിലുള്ള സാമ്യം. മധുരൈയിലെ മീനാക്ഷിക്ഷേത്രം ലോകപ്രശസ്തമാണ്. ഇവിടം സന്ദര്‍ശിച്ച വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് നടി ഐശ്വര്യലക്ഷ്മി.

Image Credit: aishu/instagram
Image Credit: aishu/instagram

മനോഹരമായ ഓഫ് വൈറ്റ് പുടവയുടുത്ത് ക്ഷേത്രത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെടുത്ത ഫോട്ടോകള്‍ ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തു. ജിമിക്കിക്കമ്മലിട്ട് മുല്ലപ്പൂ ചൂടി തനി മലയാളി പെണ്‍കൊടിയായി ഐശ്വര്യയെ കാണാം. 

വൈഗ നദിക്കരയിലെ മധുരൈ 

നൂറ്റാണ്ടുകളോളം പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു മധുരൈ. വൈഗ നദിക്കരയില്‍ സ്ഥിതിചെയ്യുന്ന മധുരൈ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചയാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം. പന്ത്രണ്ടാം നൂറ്റാണ്ടിൽ പാണ്ഡ്യരാജാവായ ചടയവർമ്മൻ സുന്ദരപാണ്ഡ്യന്‍ നിർമ്മിച്ചതെന്ന് കരുതുന്ന ക്ഷേത്രത്തില്‍, പരാശക്തിയായ ശ്രീ പാർവതിയെ "മീനാക്ഷിയായും", ശിവനെ "സുന്ദരേശ്വരനായും"  ആരാധിച്ചുവരുന്നു. പാർവതി ദേവിക്കു പരമശിവനേക്കാൾ പ്രാധാന്യം കല്പിക്കുന്ന ഭാരതത്തിലെ അപൂർവക്ഷേത്രങ്ങളിൽ ഒന്നാണ് മധുരൈ മീനാക്ഷി ക്ഷേത്രം എന്നൊരു പ്രത്യേകത കൂടിയുണ്ട്. ക്ഷേത്രനഗരം മൊത്തം 14 ഏക്കർ സ്ഥലത്ത് പരന്നു കിടക്കുന്നു.

മനുഷ്യരൂപത്തില്‍ പിറന്ന പാര്‍വ്വതീദേവിയുടെയും ശിവന്‍റെയും വിവാഹം ഇവിടെ വച്ച് നടന്നുവെന്നും ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു ഈ മീനാക്ഷി-സുന്ദരേശ്വര വിവാഹമെന്നുമാണ് ഐതിഹ്യം. മീനാക്ഷി-സുന്ദരേശ്വര വിവാഹം ക്ഷേത്രത്തിൽ വർഷം തോറും ഏപ്രിൽ മാസത്തിൽ 'തിരു കല്ല്യാണം' അഥവാ 'ചൈത്ര മഹോത്സവ'മായി ആഘോഷിക്കുന്നു.

ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളിൽ ഒന്നാണ്, മധുരൈ നഗരമധ്യത്തിലുള്ള മീനാക്ഷി ക്ഷേത്രം. നാലു ദിക്കുകളിലേക്കും തുറക്കുന്ന കവാടങ്ങളോടു കൂടിയ ഈ ക്ഷേത്രത്തിന്‍റെ അതിഗംഭീരമായ വാസ്തുവിദ്യ എടുത്തുപറയേണ്ടതാണ്. ക്ഷേത്രത്തിൽ ആകെ 33,000 ത്തോളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിനുള്ളിലെ പ്രധാന ഭാഗത്ത്‌ 32 സിംഹരൂപങ്ങളും 8 വെള്ളാന രൂപങ്ങളും 64 ശിവഗണങ്ങളുടെ രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. 

Image Credit: aishu/instagram
Image Credit: aishu/instagram

ക്ഷേത്രസമുച്ചയത്തില്‍ ഒട്ടേറെ ഗോപുരങ്ങളുണ്ട്. ഇവയിൽ ഏറ്റവും വലിപ്പമുള്ള തെക്കേഗോപുരത്തിന് 170 അടിയാണ് ഉയരം. 1559 ലാണ് ഈ ഗോപുരം പണീതീർത്തത്. എന്നാല്‍ ക്ഷേത്രഗോപുരങ്ങളിൽ ഏറ്റവും പഴക്കമേറിയത് കിഴക്കേഗോപുരമാണ്. 1216-1238കാലയളവിൽ മഹാവർമ്മൻ സുന്ദര പാണ്ഡ്യനാണ് കിഴക്കേഗോപുരം പണിതീർത്തത്. ഓരോ ഗോപുരത്തിനും വിവിധ നിലകളുണ്ട്. കല്ലിൽ തീർത്ത അനവധി വിഗ്രഹങ്ങൾ കൊണ്ട് ഓരോനിലയും അലങ്കരിച്ചിക്കുന്നു.

കൂടാതെ, 985 തൂണുകള്‍ ഉള്ള ആയിരംകാല്‍ മണ്ഡപവും വളരെ പ്രശസ്തമാണ്. ക്ഷേത്രത്തിനുള്ളിലെ വലിയ കുളമാണ് പൊൻതാമരക്കുളം, ഇതിന് 165 അടി നീളവും 135 അടി വീതിയുമുണ്ട്.

പ്രാചീന കാലത്ത് എഴുതപ്പെട്ടിട്ടുള്ള തമിഴ്കൃതികളിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും, ഇന്നു കാണുന്ന ക്ഷേത്രം 1623 നും 1655 നും ഇടയിൽ നിർമിച്ചതാണെന്നു കരുതപ്പെടുന്നു.  തിരുമല നായ്ക്കർ എന്ന രാജാവാണത്രേ ക്ഷേത്രം പുതുക്കി പണിതത്.

Image Credit: aishu/instagram
Image Credit: aishu/instagram

ദിനംപ്രതി 15,000 ത്തോളം സന്ദർശകരാണ് ഇവിടെ ദർശനത്തിനായി എത്തുന്നത്. വെള്ളിയാഴ്ചകളിൽ ഈ സംഖ്യ 25,000 ത്തിൽ കവിയാറുണ്ട്. ക്ഷേത്രത്തിന്‍റെ വാർഷിക വരുമാനം ഏകദേശം ആറുകോടി രൂപയാണ്.

എങ്ങനെ എത്താം?

∙ തിരുവനന്തപുരത്തു നിന്നും നാഗർകോവിൽ, തിരുനെൽവേലി ദേശീയപാത വഴിയോ അല്ലെങ്കിൽ ആര്യങ്കാവ് ചെങ്കോട്ട ദേശീയപാത വഴിയോ മധുരൈയില്‍ എത്തിച്ചേരാം.

∙കൊല്ലം, പത്തനംതിട്ട ഭാഗത്തു നിന്നും പുനലൂർ ചെങ്കോട്ട ദേശീയപാത വഴി മധുരൈയില്‍ എത്തിച്ചേരാം.

∙എറണാകുളം, കോട്ടയം ഭാഗത്തു നിന്നും കുമളി, തേനി വഴി അല്ലെങ്കിൽ ദേവികുളം, തേനി വഴി മധുരൈയില്‍ എത്തിച്ചേരാം.

∙ കോഴിക്കോട്/ തൃശൂർ/ ഗുരുവായൂർ ഭാഗത്തു നിന്നും പാലക്കാട്‌, പൊള്ളാച്ചി, പഴനി, ഡിണ്ടിഗൽ വഴി മധുരൈയില്‍ എത്താം.

English Summary:

Aishwarya Lekshmi Enchants Madurai: A Divine Visit to Meenakshi Temple.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com