ADVERTISEMENT

ശാരീരികാരോഗ്യത്തിനു മാത്രമല്ല മാനസികാരോഗ്യത്തിനും ഉത്തമമാണ് ട്രെക്കിങ്ങുകൾ. ശാരീരികമായ പ്രതിരോധശക്തിയെ വർദ്ധിപ്പിക്കുന്നതിന് ഒപ്പം എല്ലുകൾ ശക്തമാക്കുകയും മസിലുകൾക്ക് ബലം നൽകുകയും ചെയ്യുന്നു. മാനസികാരോഗ്യ തലത്തിലേക്ക് വരികയാണെങ്കിൽ സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും ഉത്തമമായ മാർഗമാണ് ട്രെക്കിങ്. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രകൃതിയിലേക്ക് ഇറങ്ങി ചെടികളും മരങ്ങളും ഒക്കെ കണ്ട് മറ്റുള്ള ആളുകളുമായി ഇടപെട്ട് ട്രെക്കിങ് നടത്തുമ്പോൾ ജീവിക്കാൻ പുതു ഊർജം ലഭിക്കും. വിഷാദരോഗം പോലുള്ള മാനസിക ബുദ്ധിമുട്ടുകളുമായി പോരാടുന്നവർക്ക് ഒരു മികച്ച മരുന്ന് കൂടിയാണ് ട്രെക്കിങ്.

wayanad-travel

കേരളത്തിൽ ട്രെക്കിങ് പോകാൻ കഴിയുന്ന നിരവധി സ്ഥലങ്ങളാണ് ഉള്ളത്. മീശപ്പുലിമലയും ആനമുടിയും ചെമ്പ്ര മലയും മൂന്നാർ ടോപ് സ്റ്റേഷനും തുടങ്ങി നിരവധി സ്ഥലങ്ങളാണ് ട്രെക്കിങ് നടത്താനായി ഉള്ളത്.  

trivandrum-agasthyarkoodam-trekking-2

തിരുവനന്തപുരത്ത് നിന്ന് 62 കിലോമീറ്റർ അകലെ അഗസ്ത്യാർകൂടം

കേരളത്തിലെ ഏറ്റവും മികച്ച ട്രെക്കിങ് സ്പോട്ടുകളിൽ ഒന്നാണ് തിരുവനന്തപുരത്ത് നിന്ന് 62 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം. സമുദ്രനിരപ്പിൽ നിന്ന് 6201 അടി ഉയരത്തിലാണ് ഈ പ്രസിദ്ധമായ ട്രെക്കിങ് സ്പോട്ട് സ്ഥിതി ചെയ്യുന്നത്. ഒരു വശത്തേക്ക് 20 കിലോമീറ്റർ വരുന്ന ട്രെക്കിങ് ദക്ഷിണേന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെക്കിങ്ങാണ്. വൈവിധ്യമാർന്ന ഔഷധസസ്യങ്ങളുടെ ഒരു കലവറയാണ് അഗസ്ത്യാർകൂട മലനിരകൾ. നിബിഡ വനങ്ങളാലും ജലസമൃദ്ധമായ കാട്ടരുവികളാലും സമ്പന്നമാണ് ഈ വനഭൂമി. ഇവിടേക്ക് ട്രെക്കിങ് നടത്താൻ ആഗ്രഹിക്കുന്നവർ നേരത്തെ തന്നെ വനംവകുപ്പിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. ഈ യാത്രയിൽ പ്ലാസ്റ്റിക്, ലഹരി വസ്തുക്കൾ എന്നിവയ്ക്ക് കർശനമായ വിലക്കുണ്ട്. ബോണക്കാട് നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്.

chembra-peak-travel

ഹൃദയതടാകം തേടി ചെമ്പ്ര മലയിലേക്ക്

വയനാട് ജില്ലയിലെ ചെമ്പ്ര മലയിലേക്ക് നിരവധി സഞ്ചാരികളാണ് എത്തുന്നത്. ജില്ലയിലെ ഏറ്റവും ഉയരമുള്ള മലനിരയായ ചെമ്പ്ര കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. മേപ്പാടിക്ക് സമീപമാണ് ചെമ്പ്ര മല. സാഹസിക മലകയറ്റക്കാരും പ്രകൃതി സ്നേഹികളുമാണ് ചെമ്പ്ര മലയിലേക്ക് എത്തുന്നത്. വനം വകുപ്പ് ചെമ്പ്രയിലേക്ക് ട്രെക്കിങ് സംഘടിപ്പിക്കുന്നുണ്ട്. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് ട്രെക്കിങ് സമയം. പത്തു പേരടങ്ങുന്ന സംഘത്തിന് ട്രെക്കിങ് നടത്താൻ 750 രൂപയാണ് ഫീസ്. അധികമായുള്ള ഓരോ ആൾക്കും 75 രൂപ ഫീസ് ആയി നൽകണം. മല കയറി ചെന്നെത്തുമ്പോൾ സഞ്ചാരികളെ കാത്തിരിക്കുന്ന ഹൃദയസരസ് തടാകം ഇവിടുത്തെ പ്രധാന ആകർഷണം. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഈ തടാകത്തിൽ ഒരിക്കലും വെള്ളം വറ്റില്ലെന്നാണ് വിശ്വാസം.

തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്ക് ഒരു ട്രെക്കിങ്

പശ്ചിമഘട്ടത്തിന്റെ താഴ്​വരയിൽ സ്ഥിതി ചെയ്യുന്ന തുഷാരഗിരി വെള്ളച്ചാട്ടം കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിലാണ്. വയനാടൻ ചുരം വഴിയിൽ ചിപ്പിലിത്തോട്ടിൽ നിന്ന് തിരിഞ്ഞും തുഷാരഗിരിയിലേക്ക് എത്താം. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള സമയമാണ് തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വെള്ളച്ചാട്ടത്തിന് സമീപമുള്ള ആർച്ച് പാലവും ഒരു പ്രധാന കാഴ്ചയാണ്. ഒന്നാമത്തെ വെള്ളച്ചാട്ടത്തിൽ നിന്ന് മുകളിലുള്ള വെള്ളച്ചാട്ടങ്ങളിലേക്കു നടന്നു തന്നെ പോകണം. ഒരു ചെറിയ ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്കു പറ്റിയ ഇടമാണ് ഇവിടം. ഇരട്ടമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേർത്താണ് തുഷാരഗിരിയെന്നു വിളിക്കുന്നത്. ഒരു ദീർഘദൂര നടത്തം പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന സാഹസികർക്ക് ഇതുവഴി നടന്നാൽ വയനാട്ടിലെ വൈത്തിരിയിൽ ചെന്നെത്താം. 120 വർഷത്തോളം പഴക്കമുള്ള ഉള്ളു പൊള്ളയായ താന്നിമരവും തുഷാരഗിരിയിലെ ആകർഷണമാണ്.

Munnar. Image Credit : Rijo Joseph
Munnar. Image Credit : Rijo Joseph

ടോപ് സ്റ്റേഷൻ, മൂന്നാർ

മൂന്നാർ ടൗണിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് ടോപ് സ്റ്റേഷൻ. സമുദ്രനിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ടോപ് സ്റ്റേഷൻ ശരിക്കും തമിഴ്നാട്ടിലെ തേനി ജില്ലയുടെ ഭാഗമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ സ്റ്റേഷൻ ആയിരുന്നതിനാലാണ് ടോപ് സ്റ്റേഷൻ എന്ന പേര് ലഭിച്ചത്. മൂന്നാറിൽ നിന്ന് ടോപ് സ്റ്റേഷനിലേക്കുള്ള യാത്രയിൽ മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം എന്നീ സ്ഥലങ്ങൾ ഉണ്ട്. മൂന്നാർ ടോപ് സ്റ്റേഷനിൽ നിന്നുള്ള പ്രഭാതം കാണാൻ നിരവധി സഞ്ചാരികളാണ് രാവിലെകളിൽ ഇവിടേക്ക് എത്തുന്നത്. മൂന്നാറിന്റെ അതിർത്തിയിലുള്ള മലഞ്ചെരിവുകൾ കണ്ട് ആസ്വദിക്കാൻ പറ്റിയ സ്ഥലം കൂടിയാണ് ടോപ് സ്റ്റേഷൻ. 1902ൽ നിർമിച്ച കുണ്ടള വാലി റെയിൽവേയുടെ ടെർമിനൽ റെയിൽവേ സ്റ്റേഷനായി മൂന്നാറിലെ ടോപ് സ്റ്റേഷൻ വർത്തിച്ചിരുന്നു. 1924 ലെ വെള്ളപ്പൊക്കത്തിൽ റെയിൽവേ സംവിധാനം തകരുകയായിരുന്നു.

Image Credit : Saurav Purkayastha/istockphoto
Image Credit : Saurav Purkayastha/istockphoto

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ വെള്ളരിമല

പശ്ചിമഘട്ടത്തിന്റെ ഭാഗമായി നിലകൊള്ളുന്ന വെള്ളരിമല കോഴിക്കോട് - മലപ്പുറം ജില്ലകളുടെ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. വെള്ളരിമലയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ മലയാണ് വാവുൽമല. സമുദ്രനിരപ്പിൽ നിന്നും 2339 മീറ്റർ മുകളിലായാണ് വാവുൽമല സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നിന്ന് 63 കിലോമീറ്റർ അകലെയാണ് വെള്ളരിമല. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് വെള്ളരിമല സന്ദർശിക്കാൻ പറ്റിയ സമയം. ഈ മലനിരകളിൽ നിന്നാണ് ഇരുവഴിഞ്ഞിപുഴ ഉദ്ഭവിക്കുന്നത്. വനത്തിന്റെ സൗന്ദര്യവും ഭംഗിയും ആസ്വദിച്ചാണ് വെള്ളരിമലയിലേക്കുള്ള യാത്ര. സ്ഥലത്തെക്കുറിച്ച് കൂടുതൽ അറിവില്ലാത്തവരാണ് പോകുന്നതെങ്കിൽ ഗൈഡിനെ ഒപ്പം ചേർക്കുന്നതു നന്നായിരിക്കും.

ഞാൻ തീരെക്കുഞ്ഞാടേ... ഇരവികുളം നാഷനൽ പാർക്കിലെ 3 ദിവസം പ്രായമായ വരയാടിൻകുഞ്ഞ്. രാജമലയിൽ നിന്നുള്ള കാഴ്ച. ചിത്രം: റെജു അർനോൾഡ്∙മനോരമ
ഞാൻ തീരെക്കുഞ്ഞാടേ... ഇരവികുളം നാഷനൽ പാർക്കിലെ 3 ദിവസം പ്രായമായ വരയാടിൻകുഞ്ഞ്. രാജമലയിൽ നിന്നുള്ള കാഴ്ച. ചിത്രം: റെജു അർനോൾഡ്∙മനോരമ

ഇരവികുളം ദേശായോദ്യാനവും ആനമുടി കൊടുമുടിയും

കേരളത്തിലെ ട്രെക്കിങ് സ്ഥലങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ആനമുടി. സമുദ്രനിരപ്പിൽ നിന്ന് 2479 മീറ്റർ മുകളിലാണ് ആനമുടി സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടി കൊടുമുടിയാണ് ആനമുടി. മൂന്നാറിൽ നിന്ന് 15 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ആനമുടി പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. ഏഷ്യൻ ആനകളും കാട്ടിയും വരയാടുകളും ഇവിടെ കാണാം. ഇരവികുളം നാഷണൽ പാർക്കിന്റെ തെക്കൻ ഭാഗം കൂടിയാണ് ആനമുടി കൊടുമുടി. ആനമുടിയിലേക്കു പ്രവേശന ഫീസ് ഇല്ലെങ്കിലും ഇരവികുളം നാഷണൽ പാർക്കിലേക്ക് പ്രവേശനഫീസ് ഉണ്ട്. രാവിലെ എട്ടര മുതൽ വൈകുന്നേരം നാലുമണിവരെ സന്ദർശകർക്ക് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നു. നവംബർ മുതൽ മേയ് വരെയുള്ള സമയമാണ് ആനമുടി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ആനമുടി ട്രെക്കിങ്ങിന് മുൻപ് വനം വകുപ്പിൽ നിന്ന് അനുമതി തേടേണ്ടതാണ്. 12 വർഷത്തിലൊരിക്കൽ നീലക്കുറിഞ്ഞി പൂക്കുന്ന സമയത്ത് ആനമുടി പൂക്കൾ നിറഞ്ഞ് കാണപ്പെടും. 97 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഇരവികുളം ഉല്ലാസ യാത്രയ്ക്കും പ്രകൃതി സൗന്ദര്യം  ആസ്വദിക്കാനും മികച്ച സ്ഥലമാണ്. അപൂർവ ഇനത്തിൽപ്പെട്ട സസ്യജാലങ്ങളാണ് ഇരവികുളത്തിന്റെ സവിശേഷത. ഔദ്യോഗിക വാഹനങ്ങളിലാണ് സന്ദർശകരെ കൊണ്ടുപോകുക.

ധോണി ഹിൽസ്

ട്രെക്കിങ്ങിനു പറ്റുന്ന ഒരു റിസർവ് വനമാണ് ധോണി. പാലക്കാട് നിന്ന് 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ധോണി മലനിരകൾ കോടമഞ്ഞ് നിറഞ്ഞു സുന്ദരമാണ്. കേരള വിനോദസഞ്ചാര വകുപ്പാണ് ട്രെക്കിങ് ഇവിടെ സംഘടിപ്പിക്കുന്നത്. സപാൽ, മാമ്പുഴ, മീൻവല്ലം തുടങ്ങിയ വെള്ളച്ചാട്ടങ്ങളിലേക്കാണ് ട്രെക്കിങ്. ബേസ് ഏരിയയിൽ നിന്ന് ഫോറസ്റ്റ് ഏരിയയിലേക്ക് ഏകദേശം മൂന്ന് മണിക്കൂർ നീളുന്ന ട്രെക്കിങ്. മൺസൂണിനു ശേഷമുള്ള സമയമാണ് ധോണി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഇവിടുത്തെ വെള്ളച്ചാട്ടം ചെറുതാണെങ്കിലും ഇവിടേക്കുള്ള ട്രെക്കിങ് അതിമനോഹരമാണ്, സഞ്ചാരികളെ ആകർഷിക്കുന്നതും ഇതു തന്നെ.

പക്ഷിപ്പാതാളം, വയനാട്

വയനാട് ജില്ലയിലെ ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ് പക്ഷിപ്പാതാളം. സമുദ്രനിരപ്പിൽ നിന്ന് 1740 മീറ്റർ ഉയരത്തിലാണ് പക്ഷിപ്പാതാളം. ചെങ്കുത്തായ മലകളും കാട്ടുചോലകളും കന്യാവനങ്ങളുമുള്ള ഇവിടെ അനേകം ഇനത്തിൽപ്പെട്ട പക്ഷികളുടെ വാസസ്ഥലമാണ്. കാട്ടിലൂടെ ഏഴു കിലോമീറ്റർ സഞ്ചരിച്ച് വേണം പക്ഷിപ്പാതാളത്തിലേക്ക് എത്താൻ. വനംവകുപ്പിൽ നിന്ന് അനുമതി വാങ്ങി വേണം പക്ഷിപ്പാതാളത്തിലേക്കു പോകാൻ. വനംവകുപ്പ് ചുമതലപ്പെടുത്തിയിട്ടുള്ള ഗൈഡുകളെയും നമുക്ക് വഴികാട്ടിയായി ലഭിക്കും. മലമുകളിലെ വലിയ പാറയിലെ ഗുഹകളിൽ വിവിധ തരത്തിലുള്ള പക്ഷികളെ കാണാം. കൂടാതെ വവ്വാലുകൾ കൂട്ടത്തോടെ വസിക്കുന്ന ഗുഹകളും ഇവിടെ കാണാം.

മീശപ്പുലിമല

ചാർലി സിനിമയിലെ ഒറ്റ ഡയലോഗിലൂടെയാണ് മീശപ്പുലിമല ഇത്ര പ്രശസ്തമായത്. ആനമുടി കഴിഞ്ഞാൽ കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. കേരള വനം വികസന കോർപറേഷൻ മുഖാന്തിരമാണ് മീശപ്പുലിമലയിലേക്കുള്ള ട്രെക്കിങ് നടത്തുന്നത്. അതുകൊണ്ടു തന്നെ അനധികൃതമായി ഇവിടേക്ക് ട്രെക്കിങ് നടത്താൻ അനുവാദമില്ല. മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റിലൂടെ 24 കിലോമീറ്റർ സഞ്ചരിച്ചാൽ മീശപ്പുലിമല ബേസ് ക്യാംപിൽ എത്തിച്ചേരാം. അവിടെ നിന്ന് റോഡോ വാലിയിലേക്ക് 4 കിലോമീറ്റർ ജീപ്പ് യാത്രയുണ്ട്. ഇവിടെ നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. റോഡോവാലിയിൽ താമസ സൗകര്യം ലഭ്യമാണ്.

English Summary:

A Comprehensive Guide to Trekking in Kerala's Majestic Landscapes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com