ADVERTISEMENT

ആൽ‌പ്സിലെ ഏറ്റവും ഉയരമുള്ള പർ‌വ്വതവും റഷ്യയിലെയും ജോർ‌ജിയയിലെയും കോക്കസസ് കൊടുമുടികൾക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന യൂറോപ്പിലെ ഏറ്റവും ഉയരമുള്ള പർ‌വ്വതമാണ് മോണ്ട് ബ്ലാങ്ക്. സമുദ്രനിരപ്പിൽ നിന്ന് 4,808 മീറ്റർ ഉയരത്തിലാണ് മോണ്ട് ബ്ലാങ്ക് സ്ഥിതിചെയ്യുന്നത്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മോണ്ട് ബ്ലാങ്ക് മാസിഫ്. ഒരു വർഷത്തിൽ ശരാശരി 20,000 ലധികം പർവതാരോഹകരാണ് ഈ കൊടുമുടി കീഴടക്കാൻ ഇവിടെയെത്തുന്നത്. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നുകൂടിയാണിത്. എന്നാൽ ഈ കൊടുമുടി വ്യത്യസ്തമായിരിക്കുന്നത് മറ്റൊരു കാര്യത്തിലാണ്. ലോകത്ത് ഏറ്റവും അപകടംനിറഞ്ഞ പ്രദേശമാണിത്. ഓരോ വർഷവും ഇവിടെ മരണപ്പെടുന്നവരുടെ എണ്ണം 6000-8000 വരെയാണ്. മോണ്ട് ബ്ലാങ്കിന്റെ ചെരിവുകളിലും മഞ്ഞുമൂടിക്കിടക്കുന്ന പാറക്കെട്ടുകളിലും ഓരോ വർഷവും ആയിരങ്ങളാണ് മരിച്ചുവീഴുന്നത്. എന്നിട്ടും ഇവിടേയ്ക്കുള്ള സഞ്ചാരികളുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുന്നു.  

ഏറ്റവും അപകടം പിടിച്ച പ്രകൃതിയുടെ മനോഹാരിത 

ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ് ഈ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. അപകടം നിറഞ്ഞതാണെങ്കിലും മരണം പതിയിരിക്കുന്ന വഴിയാണെങ്കിലും ഓരോ വർഷവും ആയിരക്കണക്കിന് പർവ്വതാരോഹകരാണ് ഈ മല കയറാൻ ശ്രമിക്കുന്നത്.  അവരിൽ പലർക്കും പർവതാരോഹണ പരിചയം പോലുമുണ്ടാകാറില്ല. 1990-കളുടെ തുടക്കം മുതൽ, ഇതുവരെയുള്ള കണക്കനുസരിച്ച് 8,848 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള ശ്രമത്തിനിടെ 310 പേർ മരിച്ചിട്ടുണ്ട്. അതേസമയം, ആൽപ്‌സ് പർവ്വതനിരകളിൽ സ്ഥിതി ചെയ്യുന്ന മോണ്ട് ബ്ലാങ്കിന് എവറസ്റ്റിന്റെ പകുതിയിലധികം (4,809 മീറ്റർ) മാത്രമാണ് ഉയരമുള്ളു, പക്ഷേ അവിടുത്തെ മരണസംഖ്യ ഗണ്യമായി കൂടുതലാണ്.

വിസ്മയകരമായ പർവ്വത ദൃശ്യങ്ങൾ കാണാനുള്ള അവസരവും പഴയകാലത്തെ ആൽപൈൻ ജീവിതം എങ്ങനെയായിരുന്നിരിക്കണം എന്നതിന്റെ ഒരു നേർക്കാഴ്ച നൽകുകയും ചെയ്യുന്ന ഒരു ഐക്കണിക് ട്രെക്കാണ് മോണ്ട് ബ്ലാങ്കിലേത്. വടക്കൻ ആൽപ്‌സിലെ ഉയർന്ന പർവതനിരകളിൽ നിന്നുള്ള കാഴ്ചകൾ വാക്കുകൾക്ക് അതീതമാണ്. മഞ്ഞുമൂടിക്കിടക്കുന്ന വെളുത്ത കൊടുമുടികൾ, അഗാധമായ നീലാകാശത്തിനും പാറക്കെട്ടുകൾക്കും കുത്തനെയുള്ളതും മൂർച്ചയുള്ളതുമായ ചെരിവുകൾക്കെതിരെ വ്യക്തമായി തലയുയർത്തി നിൽക്കുന്നത് കയറ്റിനിടെ കാണാനാകും. ഓരോ കുന്നിനു മുകളിലെത്തുമ്പോഴും നിങ്ങൾ ലോകത്തിന്റെ മുകളിൽ നടക്കുന്നതായി തോന്നിപ്പിക്കുന്നു. പിന്നെയുള്ളത്, പ്രത്യേകിച്ച് പ്രഭാതത്തിൽ, ഈ ഭൂമിയിലെ ഏറ്റവും ശുദ്ധമായ വായു നിങ്ങൾ ശ്വസിക്കും. വേനൽക്കാലത്താണ് പോകുന്നതെങ്കിൽ ആദ്യത്തെ സൂര്യകിരണങ്ങൾ നിങ്ങളുടെ മുഖത്ത് വന്ന് തട്ടും. മോണ്ട് ബ്ലാങ്കിലേയ്ക്ക് സഞ്ചാരികളെ വീണ്ടും വീണ്ടും ആകർഷിക്കുന്നത്  ഈ കാരണങ്ങളൊക്കെയാണ്. 

മോണ്ട് ബ്ലാങ്ക് മാസിഫിലെ കാലാവസ്ഥാ വ്യതിയാനവും പാറ വീഴ്ച്ചകളും ഹിമപാതങ്ങളും അവലാഞ്ചുകളും കുത്തനെയുള്ള കയറ്റങ്ങളുമാണ് അപകടസാധ്യത വർദ്ധിപ്പിക്കുന്നതിന് ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ. മരണങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് വീഴ്ചകൾ, പാറയിൽ ഇടിച്ച് മരിക്കുകയോ അല്ലെങ്കിൽ കാൽനടയാത്രക്കാർ വഴിതെറ്റുകയോ ഒറ്റപ്പെട്ടുപോകുകയോ ചെയ്താണ്.  2023-ൽ മാത്രം എട്ട് മരണങ്ങൾ ഇതിനകം റിപ്പോർട്ടു ചെയ്തുകഴിഞ്ഞു. പർവ്വതത്തിന്റെ അപകടകരമായ 'ഗൂട്ടർ ചുരത്തെ 'മരണത്തിന്റെ ഇടനാഴി എന്നാണ് വിളിക്കുന്നത്. ഇവിടെ മരിക്കുന്നവരിൽ  80 ശതമാനത്തിലധികം പേരും ഒരു പ്രൊഫഷണൽ ഗൈഡില്ലാതെ മലകയറ്റത്തിന് ശ്രമിക്കുന്നവരാണെന്നാണ് കണ്ടെത്തൽ. ഇപ്പോൾ, ഓരോ വർഷവും ശരാശരി 20,000 പർവതാരോഹകർ മോണ്ട് ബ്ലാങ്ക് കൊടുമുടി സന്ദർശിക്കുന്നുണ്ട്. 

ചുരുങ്ങുന്ന പർവ്വതനിര

മോണ്ട് ബ്ലാങ്കിന്റെ മടിത്തട്ടിൽ അന്ത്യവിശ്രമം കൊള്ളുന്നവരുടെ എണ്ണം വർഷം തോറും വർധിക്കുന്നുവെന്നത് ഒരു വസ്തുതതാണെങ്കിൽ പർവതത്തിന്റെ ഉയരം പോകെ പോകെ കുറയുന്നുവെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മോണ്ട് ബ്ലാങ്ക് കൊടുമുടിയുടെ ഉയരത്തിൽ രണ്ട് വർഷം കൊണ്ട് 2.22 മീറ്ററിന്‍റെ കുറവുണ്ടായെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇതിന്റെ കാരണം അറിയാൻ വിശദമായ പഠനം വേണമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. 2021-ലെ കൊടുമുടിയുടെ ഉയരത്തേക്കാൾ ഈ വർഷം  2.22 മീറ്റർ കുറഞ്ഞതായി കണ്ടെത്തി.20 പേരുള്ള സംഘത്തിൽ എട്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പരിശോധന. ഡ്രോണുകളുടെ സഹായവും  ഉയരം കണക്കാക്കാനായി ഉപയോഗിച്ചിരുന്നു. നിലവിൽ 4805.59 മീറ്ററാണ് മോണ്ട് ബ്ലാങ്ക് കൊടുമുടിയുടെ ഉയരം. ഓരോ രണ്ട് വർഷത്തിലുമാണ് കൊടുമുടിയുടെ ഉയരം അളക്കുന്നത്. മരണങ്ങളും സന്ദർശനങ്ങളും ഉയരുമ്പോഴും പർവ്വതം തന്നെ ചുരുങ്ങുതായുള്ള പ്രതിഭാസമാണ് ഇവിടെ സംഭവിക്കുന്നത്. 

English Summary:

Mont Blanc: Europe’s Most Dangerous Tourist Destination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com