ADVERTISEMENT

ബിൽഡിങ്ങിന്റെ താഴെ നിന്നു തലയുയർത്തി മുകളിലേക്കു നോക്കുമ്പോൾ ശ്വാസം നിലച്ചുപോകുന്നതുപോലെ തോന്നും. ഇതിൽ എങ്ങനെയാണ് ആളുകൾ ജീവിക്കുന്നത് എന്നു ചിന്തിക്കും. ചീട്ടുകൊട്ടാരം ഉണ്ടാക്കുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ  ഇത് എപ്പോൾ വേണമെങ്കിലും വീഴാമെന്ന ഒരു ഭയമില്ലെ, മോൺസ്റ്റർ ബിൽഡിങ് ആദ്യമായി കാണുന്ന ഒരാൾ ചിന്തിക്കുന്നതും അങ്ങനെയായിരിക്കും. എന്നാൽ കാലങ്ങളായി അതിൽ മനുഷ്യൻ ജീവിക്കുന്നു. ദിനംപ്രതി പുതിയ ജീവിതങ്ങൾ പിറവിയെടുക്കുന്നു. ഹോങ്കോങ് എന്ന നഗരത്തിന്റെ സ്പന്ദനമായി മോൺസ്റ്റർ ബിൽഡിങ് തലയുയർത്തി തന്നെ നിൽക്കുന്നു. ഇൻസ്റ്റഗ്രാമിലടക്കം ഏറ്റവും അധികം ഫോട്ടോയെടുക്കപ്പെട്ടിട്ടുള്ള ഈ ഹൗസിങ് കോളനി നമ്മളിൽ പലരും ട്രാൻഫോമേഴ്സ് സിനിമയിൽ കണ്ടിട്ടുമുണ്ടാകും. 

Image Credit :FilippoBacci/istockphoto
Image Credit :FilippoBacci/istockphoto

ട്രാൻസ്‌ഫോർമേഴ്‌സ് - ഏജ് ഓഫ് എക്‌സ്‌റ്റിൻക്ഷൻ സിനിമയിൽ  ഈ സ്ഥലം കാണിച്ചപ്പോൾ പലരും കരുതിയത് അത് അനിമേറ്റഡ് വിഷ്വലായിരിക്കും എന്നായിരുന്നു. കാരണം ഇങ്ങനെയൊക്കെ മനുഷ്യർക്ക് ജീവിക്കാൻ പറ്റുമോ എന്ന സംശയം. എന്നാൽ അക്ഷരാർത്ഥത്തിൽ അങ്ങനെയൊരു സ്ഥലമാണിത്.ദിനംപ്രതി പതിനായിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ചിലത് ഈ കെട്ടിടത്തിലുണ്ട്. ഉയരമുള്ള, തിരക്കേറിയ അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾക്ക് പ്രശസ്തമാണ് ഹോങ്കോങ്. ഭൂമിയിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിൽ ഒന്നായ ഈ നഗരത്തിൽ തന്നെയാണ് മോൺസ്റ്റർ ബിൽഡിങ്ങും. ക്വാറി ബേയിലാണ് മോൺസ്റ്റർ ബിൽഡിങ് സ്ഥിതി ചെയ്യുന്നത്. ചെറിയ, ഇടുങ്ങിയ അപ്പാർട്ടുമെന്റുകൾ പുറത്തു നിന്നു കാണുമ്പോൾ ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്നും ആളുകൾ അവിടെ എങ്ങനെ താമസിക്കുന്നുവെന്നും നിങ്ങൾ തീർച്ചയായും ആശ്ചര്യപ്പെടും. പുറമേ നിന്നു നോക്കുമ്പോൾ കെട്ടിടം ഭീകരാവസ്ഥ ജനിപ്പിക്കുന്നുണ്ടെങ്കിലും 

മനുഷ്യർ യഥാർഥത്തിൽ അവിടെ താമസിക്കുന്നുണ്ടെന്നു നമ്മൾ ഇടയ്ക്കിടെ ഓർത്തുകൊണ്ടിരിക്കണം. ആളുകൾ എന്നുപറയുമ്പോൾ നമുക്കൊക്കെ സങ്കൽപ്പിക്കാവുന്നതിനും അപ്പുറമാണ് ഈ ബിൽഡിങ്ങിനുള്ളിലെ ജനസാന്ദ്രത. 

കോൺക്രീറ്റ് കാട്ടിലെ മോൺസ്റ്റർ 

അളവിൽ കവിഞ്ഞ മനുഷ്യർ നിറഞ്ഞ തെരുവുകളും അംബരചുംബികളായ  അനേകായിരം കെട്ടിടങ്ങളും  ഹോങ്കോങ് എന്ന നഗരത്തിനു ചാർത്തിനൽകിയിരിക്കുന്ന പേരാണ് കോൺക്രീറ്റ് കാട് എന്നത്.  പ്രത്യേകിച്ചും മോൺസ്റ്റർ ബിൽഡിങ് ഈ നഗരത്തിന്റെ വിശാലമായ ജനസംഖ്യയുടെ അമ്പരപ്പിക്കുന്ന കാഴ്ച നൽകുന്നു.ഹോങ്കോങ്ങിലെ ക്വാറി ബേയിൽ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള അഞ്ച് കെട്ടിടങ്ങളുടെ ഒരു സംവിധാനമാണ് മോൺസ്റ്റർ ബിൽഡിങ്. കിഴക്കൻ ഹോങ്കോങ്ങിലെ ജനസാന്ദ്രതയേറിയ പ്രദേശമാണിത്. എല്ലാ വർഷവും കൂടുതൽ വ്യാവസായിക, പാർപ്പിട കെട്ടിടങ്ങൾ  ഹോങ്കോങ്ങിന്റെ പലയിടത്തും തുറക്കുന്നുണ്ടെങ്കിലും അതൊന്നും മോൺസ്റ്റർ ബിൽഡിങ്ങിനെപ്പോലെ ഒതുക്കവും ഭംഗിയുമുള്ളതാകുന്നില്ല. സൗന്ദര്യാത്മക വാസ്തുവിദ്യ കാരണം, മോൺസ്റ്റർ ബിൽഡിങ് കോംപ്ലക്‌സ് ഇൻസ്റ്റാഗ്രാമിൽ സെൻസേഷണൽ സ്പോട്ടായി മാറി. "ട്രാൻസ്‌ഫോർമേഴ്‌സ്: ഏജ് ഓഫ് എക്‌സ്‌റ്റിൻഷൻ", "ഗോസ്റ്റ് ഇൻ ദ ഷെൽ" എന്നിവയുൾപ്പെടെ നിരവധി സിനിമകളുടെ ലൊക്കേഷനുകൾക്ക് ഈ ബിൽഡിങ് വേദിയായിട്ടുണ്ട്. ബിൽഡിങ്ങിന്റെ താഴത്തെ നിലയിൽ, കടകൾ, കഫേകൾ, ബ്യൂട്ടി സലൂണുകൾ, അലക്കുശാലകൾ, മറ്റ് നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ബാക്കിമുഴുവൻ താമസത്തിനായി മാറ്റിവച്ചിരിക്കുന്നു. 

ദി ഹിസ്റ്ററി ഓഫ് ദി മോൺസ്റ്റർ ബിൽഡിങ്ങ്

മോൺസ്റ്റർ ബിൽഡിങ് യഥാർഥത്തിൽ ഒരു കെട്ടിടമല്ല, മറിച്ച് പരസ്പരം ബന്ധിപ്പിക്കുന്ന അഞ്ച് ഘടനകളുടെ സമുച്ചയമാണ്. ഓഷ്യാനിക് മാൻഷൻ, ഫുക് ചോങ് ബിൽഡിങ്, മൊണ്ടെയ്ൻ മാൻഷൻ, ഐക്ക് ചോംങ് ഹൗസ്, ഫാറ്റ് ഐക്ക് ഹൗസ് എന്നിവയാണവ. 1960-കളിലെ ജനസംഖ്യാ വളർച്ചയുടെ കാലത്ത് താഴ്ന്ന വരുമാനക്കാരായ താമസക്കാർക്ക് സർക്കാർ സബ്‌സിഡിയുള്ള ഭവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാണ് ഇവ നിർമിച്ചത്. 60 കളിൽ, ഹോങ്കോങ്ങിലെ ജനസംഖ്യ അതിവേഗം വളരാൻ തുടങ്ങി, രാജ്യത്ത് ഗുരുതരമായ ജനസംഖ്യാപരമായ പ്രശ്നങ്ങൾ ഉയർന്നു. രൂക്ഷമായ ഭവന പ്രതിസന്ധി എന്നിവ കാരണം  നിരവധി ചെറിയ അപ്പാർട്ടുമെന്റുകളുള്ള ബഹുനില കെട്ടിടങ്ങളിൽ നിന്ന് സോഷ്യൽ ക്വാർട്ടേഴ്സുകളുടെ നിർമാണം ആരംഭിക്കാൻ അധികാരികൾ തീരുമാനിച്ചതോടെയാണ് മോൺസ്റ്റർ ബിൽഡിങ് നിർമിക്കുന്നത്. മോൺസ്റ്റർ ബിൽഡിങ്ങിലെ അപ്പാർട്ടുമെന്റുകൾക്ക് സർക്കാർ സബ്‌സിഡി ലഭിക്കും. അതിനുശേഷം, ഹോങ്കോങ്ങിൽ നിരവധി വ്യത്യസ്ത കെട്ടിടങ്ങൾ ഉയർന്നുവന്നിട്ടുണ്ടെങ്കിലും മോൺസ്റ്റർ ഹൗസ് ഇന്നും ഏറ്റവും ജനസാന്ദ്രതയുള്ളതായി തുടരുന്നു. ഇൻസ്റ്റയിലടക്കം സോഷ്യൽ മീഡിയയിൽ തരംഗമായതോടെ ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കും കൂടി. ഇതൊരു ഹൗസിങ് കോളനിയാണെന്ന കാര്യം പലരും മറക്കും. അതുകൊണ്ട് ഇവിടെയെത്തുന്നവർക്കു മുന്നറിയിപ്പെന്ന വണ്ണം, ആളുകളുടെ സ്വകാര്യതയിലേക്കു കടന്നുകയറാതെ വേണം നിങ്ങളുടെ ഫോട്ടോയെടുക്കലും മറ്റുമെന്ന പലതരത്തിലുള്ള നോട്ടിസ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. 

English Summary:

The Monster Building: Hong Kong's Architectural Marvel and Instagram Star.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com