ADVERTISEMENT

സഞ്ചാരികൾ ശ്രദ്ധിക്കുക, അടുത്ത തായ്​ലൻഡ് യാത്രയ്ക്കായി പുറപ്പെടുമ്പോൾ കൈയിൽ ഒരു 750 രൂപ അധികമായി കരുതിക്കൊള്ളുക. കാരണം ടൂറിസം ടാക്സുമായി തായ്​ലൻഡ് വീണ്ടും എത്തുകയാണ്. 300 ബാറ്റ് അഥവാ 750 രൂപയാണ് ടൂറിസം ടാക്സ് ആയി ഈടാക്കാൻ ഒരുങ്ങുന്നത്. പുതുതായി ചുമതലയേറ്റ ടൂറിസം മന്ത്രി സൊറവോങ്ങ് തിയെൻതോങ്ങാണ് വാർത്ത പങ്കുവച്ചത്. ടൂറിസം നികുതിയായി 750 രൂപ താമസിക്കാതെ തന്നെ പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.

പുതിയ വിനോദസഞ്ചാര മന്ത്രിയായി സൊറവോങ്ങ് ചുമതലയേറ്റത് 16 നായിരുന്നു. തായ്​ലൻഡിലെ വിനോദസഞ്ചാരം വർധിപ്പിക്കാനുള്ള തന്റെ ആഗ്രഹം ചുമതലയേറ്റ ഉടൻ തന്നെ മന്ത്രി പ്രകടിപ്പിച്ചു. ഒരു വർഷത്തിനുള്ളിൽ രാജ്യത്തിന്റെ ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം മൂന്ന് ട്രില്യൺ ബാറ്റ് ആയി ഉയർത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിനോദസഞ്ചാര രംഗത്തിന് ഈ നികുതി വലിയ നേട്ടമാകുമെന്നാണ് മന്ത്രി കരുതുന്നത്.

Elephants trekking Thailand. Image Credit : pixfly/shutterstock
Elephants trekking Thailand. Image Credit : pixfly/shutterstock

വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് വരുമാനം ഉപയോഗിക്കുക. അതേസമയം, നികുതി നടപ്പാക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗം വിലയിരുത്തുന്നതിന് അധിക സമയം ആവശ്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

പുതിയ വിനോദസഞ്ചാര നികുതിയിൽ നിന്ന് ചിലരെ ഒഴിവാക്കിയിട്ടുമുണ്ട്. കൂടാതെ പുതിയ നികുതിക്ക് ഒരു ഘടന നിശ്ചയിച്ചിട്ടുമുണ്ട്. വ്യോമമാർഗത്തിൽ എത്തുന്ന സന്ദർശകരിൽ നിന്ന് 300 ബാറ്റ് (750 ഇന്ത്യൻ രൂപ) ആയിരിക്കും നികുതിയായി ഈടാക്കുക. റോഡ് മാർഗവും കടൽമാർഗവും എത്തുന്നവരിൽ നിന്ന് 150 ബാറ്റ് (380 ഇന്ത്യൻ രൂപ) ആയിരിക്കും ഈടാക്കുക. അതേസമയം രണ്ടു വയസിനു താഴെ പ്രായമുള്ള കുട്ടികളെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രാൻസിറ്റ് യാത്രക്കാർ, ഡിപ്ലോമാറ്റിക് പാസ്പോർട്ട് കൈവശമുള്ളവർ, വർക് പെർമിറ്റുള്ള വ്യക്തികൾ എന്നിവരെയും വിനോദസഞ്ചാര നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിനോദസഞ്ചാര നികുതി ഏർപ്പെടുത്തിയിട്ടുള്ള മറ്റ് രാജ്യങ്ങൾ

വിനോദസഞ്ചാര നികുതി ഏർപ്പെടുത്തുന്ന ഒരേയൊരു രാജ്യമൊന്നുമല്ല തായ്​ലൻഡ്. ഇത്തരത്തിൽ വിനോദസഞ്ചാര നികുതി ഈടാക്കുന്ന വേറെയും രാജ്യങ്ങളും നഗരങ്ങളും ഒക്കെയുണ്ട്. എഡിൻബർഗ്, ബാഴ്സലോണ പോലെയുള്ള നഗരങ്ങൾ പ്രാദേശിക നികുതിയും നഗര സർചാർജും ഈടാക്കുന്നുണ്ട്. താമസിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലവും സ്റ്റാർ റേറ്റിങ്ങും നോക്കിയാണ് പാരിസ് ചാർജ് ഈടാക്കുന്നത്. ആഡംബര ഹോട്ടലുകളിൽ താമസിക്കുന്നവരിൽ നിന്ന് ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. താമസിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ ആഡംബരം അനുസരിച്ച് വെനീസിലും വിനോദസഞ്ചാര നികുതി ഈടാക്കുന്നു.

ഓസ്ട്രിയയിൽ രാത്രി താമസിക്കുന്നതിന് നികുതിയുണ്ട്. ഇത് പ്രവിശ്യകൾക്ക് അനുസരിച്ച് നികുതിയിൽ വ്യത്യാസമുണ്ട്. നഗരത്തെയും ഹോട്ടലിന്റെ വലുപ്പത്തെയും റേറ്റിംഗിനെയും ആശ്രയിച്ച് ബെൽജിയത്തിന് വിനോദസഞ്ചാര നികുതിയുണ്ട്. ബ്രസ്സൽസിൽ ഈ നികുതി ഒരു മുറിക്ക് 7.50 യൂറോ (ഏകദേശം 702 രൂപ) വരെയാകും. 

രാജ്യത്തേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി 100 ഡോളർ അഥവാ 8395 രൂപയാണ് ഭൂട്ടാൻ ഫീസായി ഈടാക്കുന്നത്. രാജ്യത്തിന്റെ പരിസ്ഥിതിയും സാംസ്കാരിക പൈതൃകവും കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. 2027 വരെ ഈ നികുതി നിലനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary:

Thailand to Implement 750 INR Tourism Tax: What Travelers Need to Know.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com