ADVERTISEMENT

എല്ലാം നഷ്ടപ്പെട്ടെന്നും ജീവിതം അവസാനിച്ചെന്നും ഉറപ്പിച്ചിരിക്കുമ്പോൾ പോലും ചിലപ്പോൾ പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളും സൗഭാഗ്യങ്ങളും തേടി എത്തിയെന്ന് വരാം. അത്തരമൊരു കഥയാണ് ചെന്നൈയിലെ തെരുവുകളിൽ ഭിക്ഷ യാചിച്ച് നടന്ന  81 കാരിയായ മെർലിൻ എന്ന മുത്തശ്ശിയുടേത്. ഭർത്താവിനൊപ്പം ജീവിക്കാനായി ഉറ്റവരെയും ഉടയവരെയും സ്വന്തം രാജ്യം പോലും വിട്ട് ഇന്ത്യയിലെത്തിയ മ്യാന്മാർ സ്വദേശിയാണ് മെർലിൻ. ഇപ്പോൾ വിരലിലെണ്ണാവുന്ന ദിവസങ്ങൾകൊണ്ട് സമൂഹമാധ്യമങ്ങളിലെ താരമായി മാറിക്കഴിഞ്ഞു. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ മുഹമ്മദ് ആഷിക്കിന്റെ വിഡിയോയിലൂടെയാണ് മെർലിൻ മുത്തശ്ശിയുടെ തലവര മാറിയിരിക്കുന്നത്.

മെർലിന്റെ കഥ ഇങ്ങനെ. പഴയ ബർമ്മയിലെ റാംഗൂൺ സ്വദേശിയാണ് ഇവർ. അവിടെ കുട്ടികൾക്ക് ഇംഗ്ലീഷും കണക്കും വിഷയങ്ങൾ പഠിപ്പിച്ചു കൊടുക്കുന്ന അധ്യാപികയായിരുന്നു. പിന്നീടാണ് ഇന്ത്യൻ സ്വദേശിയായ ഒരു വ്യക്തിയുമായി പ്രണയബന്ധത്തിൽ ഏർപ്പെട്ടത്. വിവാഹത്തിനുശേഷം ഭർത്താവിനൊപ്പം ഇന്ത്യയിലെത്തി. എന്നാൽ കുറച്ചുകാലത്തിനുശേഷം ഭർത്താവും ഇവിടുത്തെ ബന്ധുക്കളുമെല്ലാം മരണപ്പെട്ടു. ആരോരുമില്ലാതെ ഇന്ത്യയിൽ ഒറ്റപ്പെട്ടുപോയ മെർലിൻ വിശപ്പടക്കാൻ മറ്റു മാർഗ്ഗമില്ലാതെ ഭിക്ഷ തേടിത്തുടങ്ങി. അങ്ങനെ ഒടുവിൽ ചെന്നൈയിലെ അഡയാറിലെത്തി. കാലങ്ങളായി ഇവിടുത്തെ തെരുവുകളിൽ ഭിക്ഷതേടിയാണ് ഇവർ അന്നത്തിനുള്ള വക കണ്ടെത്തുന്നത്. ഇക്കാര്യങ്ങളെല്ലാം മെർലിൻ തന്നെ വിശദീകരിക്കുന്ന വിഡിയോ മുഹമ്മദ് തന്റെ ഇൻസ്റ്റഗ്രാം പേജായ 'എ ബ്രോക്ക് കോളേജ് കിഡി'ലൂടെ പങ്കുവച്ചിട്ടുണ്ട്.

Read also: 53 കാരി ടീച്ചറുടെ കാവാലയ്യ ഡാൻസ്; ഇത് എന്തൊരു എനർജിയെന്നു കമന്റുകൾ, വിഡിയോ വൈറൽ

മെർലിന്റെ കഥ കേട്ടതോടെ താൻ എന്തെങ്കിലും സഹായം ചെയ്തു തരേണ്ടതുണ്ടോ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ മാറ്റിയുടുക്കാൻ വസ്ത്രങ്ങൾ കിട്ടിയാൽ കൊള്ളാമെന്നായിരുന്നു മറുപടി. ആഗ്രഹം പോലെ തന്നെ മെർലിനു സാരിയും വാങ്ങി നൽകി. മെർലിന് വൃദ്ധസദനത്തിലോ അഭയ കേന്ദ്രങ്ങളിലോ അംഗമാകാൻ താല്പര്യമില്ലെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ അധ്യാപികയായിരുന്ന മെർലിൻ ഈ രീതിയിൽ ഭിക്ഷ യാചിച്ച് ജീവിക്കേണ്ട ആളല്ല എന്നായിരുന്നു മുഹമ്മദിന്റെ തോന്നൽ. അതിമനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്ന മെർലിനുവേണ്ടി ഇംഗ്ലീഷിന്റെ അടിസ്ഥാനപാഠങ്ങൾ പങ്കുവയ്ക്കുന്ന ഒരു പേജ് ആരംഭിക്കാം എന്നതായിരുന്നു കണ്ടെത്തിയ മാർഗം.

ഇനി ഭിക്ഷയെടുക്കേണ്ടെന്നും തനിക്ക് വേണ്ടി ഇംഗ്ലീഷ് പാഠങ്ങൾ പകർന്നുകൊടുക്കുന്ന വിഡിയോ ചെയ്തു തരണമെന്നും അതിന് പ്രതിഫലം നൽകാമെന്നും പറഞ്ഞതോടെ മെർലിനും റെഡി. 

Read also: പ്രായവും മതവും നോക്കിയില്ല; പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചു, പക്ഷേ ഞാൻ പ്രണയത്തിലായിരുന്നു: കരീന കപൂർ

അങ്ങനെ 'ഇംഗ്ലീഷ് വിത്ത് മെർലിൻ' എന്ന ഇൻസ്റ്റഗ്രാം പേജും ആരംഭിച്ചു. രണ്ടു ദിവസങ്ങൾക്കു മുൻപ് പങ്കുവച്ച മെർലിൻ മുത്തശ്ശിയുടെ ജീവിത കഥ പറയുന്ന വിഡിയോ ഇതിനോടകം 23 മില്യൻ ആളുകളാണ് കണ്ടത്. 'ഇംഗ്ലീഷ് വിത്ത് മെർലിൻ' എന്ന പേജിനാകട്ടെ രണ്ടുദിവസം കൊണ്ട് നാലര ലക്ഷത്തിനടുത്ത്  ഫോളോവേഴ്സുമായിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ നിർബന്ധപ്രകാരം മുത്തശ്ശി വൃദ്ധസദനത്തിലേക്ക് മാറി. തന്റെ അവസാന കാലം സമാധാനത്തോടെ ജീവിക്കണമെന്നാണ് മെർലിൻ മുത്തശ്ശിയുടെ ആഗ്രഹം. 

മൂന്ന് വിഡിയോകളാണ് പേജിൽ ഇതുവരെ അപ്‌ലോഡ് ചെയ്തത്. ഒരു സംഭാഷണം ആരംഭിക്കാനായി ഉപയോഗിക്കാവുന്ന ഇംഗ്ലീഷ് വാചകങ്ങൾ ഏതൊക്കെ എന്നതാണ് ആദ്യത്തെ വിഡിയോ. രണ്ടാമത്തേതാകട്ടെ നിത്യ ജീവിതത്തിൽ പൊതുവേ ഉപയോഗിക്കാവുന്ന വാചകങ്ങളെക്കുറിച്ചുള്ളതാണ്. ഏറെ പരിചയസമ്പത്തുള്ള ഒരു അധ്യാപിക എന്ന് തെളിയിക്കുന്ന വിധത്തിൽ ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ അതിമനോഹരമായി തന്നെ മെർലിൻ അറിവ് പകർന്നു നൽകുന്നുണ്ട്.  ലക്ഷക്കണക്കിന് ആളുകളാണ് മണിക്കൂറുകൾക്കുള്ളിൽ ഇവ കണ്ടത്.  ഇന്ന് വിദ്യാസമ്പന്നർ എന്നു നടിക്കുന്ന പലരെക്കാളും ഭാഷാപ്രാവിണ്യം ഈ മുത്തശ്ശിക്കുണ്ടെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. മെർലിൻ മുത്തശ്ശി വൃദ്ധസദനത്തിലേക്ക് പോകുന്ന വിഡിയോയാണ് മൂന്നാമത്. 

Read also: 70–ാം വയസ്സിൽ സൗഭാഗ്യം; 30 വര്‍ഷത്തേക്ക് എല്ലാ മാസവും 10 ലക്ഷം രൂപ, 100 വയസ്സ് വരെ ജീവിക്കാന്‍ റെഡിയെന്ന് മുത്തശ്ശി

മെർലിന്റെ വിദ്യാർഥി എന്ന് സന്തോഷത്തോടെ പറയും എന്നാണ് മറ്റുചിലർ കമന്റ് ബോക്സിൽ കുറിക്കുന്നത്. അധ്യാപകദിനം കടന്നു പോയെങ്കിലും ധാരാളം ആളുകൾ തങ്ങളുടെ ഇംഗ്ലീഷ് ടീച്ചറിന് ആശംസയും അറിയിക്കുന്നുണ്ട്. ഇന്ത്യയിൽ ആരുമില്ലെന്ന സങ്കടം ഇനി ഉണ്ടാവരുതെന്നും ലക്ഷക്കണക്കിന് വിദ്യാർഥികൾ ഉണ്ടെന്ന് ധൈര്യമായി മെർലിന് പറയാമെന്നും മറ്റു ചിലർ കുറിക്കുന്നു. ആരാലും അറിയപ്പെടാതെ പോകുമായിരുന്ന മെർലിനെ ലോകത്തിനു മുന്നിൽ എത്തിച്ചതിനും അവർക്ക് ഇത്രയധികം സഹായങ്ങൾ ചെയ്തതിനും മുഹമ്മദിന് നന്ദി അറിയിക്കുന്നവരും കുറവല്ല.

Content Summary: Homeless old woman became Online English Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com