ADVERTISEMENT

1936ലെ ഒളിംപിക്സിന്റെ ചരിത്രം ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. നാത്‌സി ജർമനിയുടെ തലസ്ഥാനമായ ബെർലിനിലായിരുന്നു അന്നത്തെ ഒളിംപിക്സ്. ബെർലിൻ നഗരം അതിന്റെ എല്ലാ പ്രൗഢിയിലും അണി‍ഞ്ഞൊരുങ്ങിനിന്നു. അന്നത്തെ ഒളിംപിക്സ് വേദിയിലേക്ക് അഡോൾഫ് ഹിറ്റ്ലറുടെ ആഗമനമുണ്ടായി. പല രാജ്യങ്ങളിൽ നിന്നു വന്ന അത്‌ലീറ്റുകൾ ഹിറ്റ്ലർക്ക് ഉപചാരപൂർവം സല്യൂട്ട് നൽകി. എന്നാൽ രണ്ടു കൂട്ടർ അതിനു തയാറായില്ല. ഒന്ന് യുഎസായിരുന്നു. ഹിറ്റ്ലറിനു സല്യൂട്ട് നിഷേധിച്ച രണ്ടാമത്തെ ഒളിംപിക്സ് സംഘം ഇന്ത്യയായിരുന്നു. നാത്‌സി ശൈലികളോടുള്ള എതിർപ്പ് തന്നെയാണ് ധീരമായ ആ നിലപാടിനു വഴിയൊരുക്കിയത്. 

വംശീയതാബോധത്തിൽ അടിയുറച്ചു വിശ്വസിക്കാൻ തുടങ്ങിയ അഡോൾഫ് ഹിറ്റ്ലർക്ക് എല്ലാ മത്സരയിനങ്ങളിലും ജർമനി തന്നെ ജയിക്കണമെന്നായിരുന്നു ശാഠ്യം. പ്രത്യേകിച്ച് കറുത്തവർഗക്കാരോ ഏഷ്യക്കാരോ വെളുത്തവർഗക്കാർക്ക് മേൽ വിജയം നേടുന്നത് അയാൾക്ക് സഹിക്കാവുന്ന കാര്യമായിരുന്നില്ല. ഒളിംപിക്സിലെ അക്കാലത്തെ ഏറ്റവും കാഴ്ചക്കാരുള്ള ടീം ഗെയിം എന്ന നിലയിൽ ഹോക്കിയിലെ സ്വർണവും ജർമൻ ടീമിനു കിട്ടുമെന്ന് ഹിറ്റ്ലർ പ്രതീക്ഷിച്ചു. ശക്തമായിരുന്നു ബെർലിൻ ഒളിംപിക്സിലെ ജർമൻ ഹോക്കി ടീം. 

ഇന്ത്യൻ ടീമിന് ഒട്ടേറെ പരിമിതികളും പരാധീനതകളുമുണ്ടായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും ഒട്ടേറെയുണ്ടായിരുന്നു. ഉദാരമതികളുടെ സംഭാവനകൾ കൊണ്ടാണ് ടീമിനെ ബെർലിനിലെത്തിക്കാൻ ഫെഡറേഷന് കഴിഞ്ഞത്. എങ്കിലും ബെർലിനിൽ ഇന്ത്യയുടെ പ്രകടനം മിന്നിത്തന്നെയായിരുന്നു. ഹംഗറിയെ 4–0 എന്ന സ്കോറിനു തോൽപിച്ചു. യുഎസിനെ എതിരില്ലാതെ ഏഴു ഗോളുകൾക്കും ജപ്പാനെ എതിരില്ലാതെ 9 ഗോളുകൾക്കും സെമി ഫൈനലിൽ ഫ്രാൻസിനെ 10–0 എന്ന സ്കോറിനും ഇന്ത്യ തോൽപിച്ചു. എന്നാൽ എല്ലാവരും കാത്തിരുന്നത് ജർമനിയുമായുള്ള പോരാട്ടമായിരുന്നു. ഹിറ്റ്ലറുടെ ജർമനിയിൽ, നാസി ഭരണകൂടത്തിന്റെ ഈറ്റില്ലമായ ബെർലിനിൽ, പ്രഗത്ഭരായ ജർമൻ പടയുടെ മുന്നിൽ ഇന്ത്യ തോൽക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ഒളിംപിക്സിനു മുൻപുള്ള പരിശീലനമത്സരത്തിൽ ജർമനി ഇന്ത്യയെ 4–1 ന് തോൽപിച്ചിരുന്നു. 

ജർമൻ ടീമും ആത്മവിശ്വാസത്തിന്റെയും അഹങ്കാരത്തിന്റെയും പരകോടിയിലായിരുന്നു. ഫൈനൽ നടക്കുന്നതിനു ദിവസങ്ങൾക്കു മുൻപ് തന്നെ, ഫൈനലിന്റെ അന്നു വൈകുന്നേരം തങ്ങളൊരുക്കുന്ന വിജയാഘോഷ പാർട്ടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചു കൊണ്ടുള്ള കത്തുകൾ അവർ ഇന്ത്യൻ ടീമിന് അയച്ചുകൊടുത്തു. 1936 ഓഗസ്റ്റ് 15ന് ആയിരുന്നു എല്ലാവരും കാത്തിരുന്ന ആ ഫൈനൽ മത്സരം. ബെർലിനിലെ മത്സരവേദി ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. സ്വാഭാവികമായും അവർ ഭൂരിഭാഗവും ജർമൻ ഹോക്കി ടീമിനായി ആർത്തു മുദ്രാവാക്യങ്ങൾ വിളിച്ചു. മത്സരം കാണുന്നതിനായി അഡോൾഫ് ഹിറ്റ്ലർ നേരിട്ടെത്തിയിരുന്നു. ജർമൻ ടീം വിജയസ്വർണം നേടുന്നത് കാണാനുള്ള പ്രതീക്ഷയുമായി അയാൾ സ്റ്റേഡിയത്തിലെ അതിസുരക്ഷാ സ്റ്റാൻഡിൽ ഇരിപ്പുറപ്പിച്ചു.

താമസിയാതെ കളി തുടങ്ങി. ഉരുക്കുകോട്ട പോലെ നിന്ന ജർമൻ പ്രതിരോധത്തെ തുളച്ചുകയറാൻ ഇന്ത്യൻ ടീം ബുദ്ധിമുട്ടി. ഇതിനിടയിൽ ഗാലറിയിൽ വെടിക്കെട്ടുപോലെയുള്ള കരഘോഷത്തിനും ആർപ്പുവിളിക്കും തുടക്കമിട്ടുകൊണ്ട് ഒരു ഗോൾ ജർമനി അടിച്ചു. പിന്നീടുള്ള സംഭവമായിരുന്നു അതിദാരുണം. മുന്നോട്ടു കയറിക്കളിച്ച ധ്യാൻ ചന്ദ്, ജർമൻ ഗോൾക്കീപ്പറുമായി കൂട്ടിയിടിച്ച് മറിഞ്ഞുവീണു. ഗോൾക്കീപ്പറുടെ സ്റ്റിക് അദ്ദേഹത്തിന്റെ മുഖത്ത് പതിച്ചിരുന്നു. ഇതു മൂലം പരുക്കുപറ്റിയ ധ്യാൻ ചന്ദിനെ മത്സരക്കളത്തിൽ നിന്നു റൂമിലേക്കു കൊണ്ടുപോയി. എല്ലാത്തരത്തിലും നിസ്സഹായമായ അവസ്ഥയിലായി ഇന്ത്യ. കഴിഞ്ഞ രണ്ട് ഒളിംപിക്സിലെ സ്വർണമെഡൽ നേട്ടത്തിനു പകരം ഇത്തവണ തങ്ങൾക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്ന് അവർ ഉറപ്പിച്ചു. ധ്യാൻ ചന്ദിനെ ഡോക്ടർ ചികിത്സിച്ചു. അദ്ദേഹത്തിന്റെ ഒന്നു രണ്ട് പല്ലുകൾ നഷ്ടപ്പെട്ടിരുന്നു. അദ്ദേഹം തിരികെ കളിക്കാനെത്തില്ലെന്നായിരുന്നു എല്ലാവരുടെയും ചിന്ത.

എന്നാൽ റൂമിൽ നിന്നു വർധിത വീര്യത്തോടെ ധ്യാൻചന്ദ് തിരിച്ചു കളിക്കളത്തിലെത്തി. പിന്നീട് ബെർലിൻ കണ്ടത്, എന്തുകൊണ്ടാണു ധ്യാൻ ചന്ദിനെ ഹോക്കി മാന്ത്രികൻ എന്നു വിളിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. ജർമൻ പ്രതിരോധത്തിലേക്ക് അസാമാന്യമായ മെയ്‌വഴക്കത്തോടെയും പന്തടക്കത്തോടെയും ഊളിയിട്ടിറങ്ങിയ ധ്യാൻ ചന്ദ് തുടരെത്തുടരെ മൂന്ന് ഗോളുകൾ അടിച്ചതോടെ ജർമൻ ആത്മവിശ്വാസത്തിൽ വിള്ളലുകൾ വീണു. പിന്നീട് രണ്ടു ഗോളുകൾ കൂടി ധ്യാൻ ചന്ദിന്റെ സ്റ്റിക്കിൽ നിന്നു പിറന്നു. ഇതോടെ കളി മുഴുവനും കാണാൻ കൂട്ടാക്കാതെ അഡോൾഫ് ഹിറ്റ്ലർ വേദി വിട്ടുപോയി. മൂന്നു ഗോളുകൾ മറ്റു ടീമംഗങ്ങൾ കൂടി അടിച്ചതോടെ കരുത്തരായ ജർമനിയെ ഇന്ത്യ മുക്കി. ഇന്ത്യൻ ഹോക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. 

English Summary:

Dhyan Chand vs. Hitler: The Epic Tale of India's Iconic Hockey Win in 1936

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com