ADVERTISEMENT

കൊലയാളിത്തിമിംഗലം എന്നറിയപ്പെടുന്ന തിമിംഗലമാണ് ഓർക്കെ. കില്ലർ വെയിൽ എന്ന് ഇംഗ്ലിഷിൽ ഇവ വിശേഷിപ്പിക്കപ്പെടുന്നു. പേരു കേൾക്കുമ്പോൾ തന്നെ അറിയാമല്ലോ ആശാന്റെ കയ്യിലിരിപ്പ് അത്ര ശരിയല്ലെന്ന്. സംഭവം ശരിയാണ് കടലിലെ ഏറ്റവും ആക്രമണകാരികളായ ജീവികളിലൊന്നാണ് ഓർക്ക. വളരെ ബുദ്ധികൂർമതയുള്ള ജീവികളായ ഓർക്കകൾ വേട്ടയാടുന്നതിലും ഈ ശേഷി കാട്ടാറുണ്ട്. വലിയ ജീവികളെപ്പോലും വളഞ്ഞിട്ട് ആക്രമിച്ചു കീഴ്പ്പെടുത്തുന്ന ഇവയുടെ രീതി കരയിൽ ചെന്നായ്ക്കളുടെ ശൈലിയെ അനുസ്മരിപ്പിക്കുന്നതാണ്. കുടുംബത്തിലെ മുതിർന്നവരിൽ നിന്നു വേട്ടയാടലിന്റെയും ഭക്ഷണശൈലിയുടെയും ബാലപാഠങ്ങൾ കുട്ടികൾ പഠിക്കുന്നു. ഇവ തമ്മിൽ ആശയവിനിമയം നടത്തുന്നത് പ്രത്യേക കരച്ചിൽശബ്ദങ്ങൾ പുറപ്പെടുവിച്ചാണ്. പലപ്പോഴും ഓർക്കകൾ അക്രമങ്ങൾ നടത്തുന്നതിന്റെ വാർത്തകളൊക്കെ പുറത്തുവരാറുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ തെക്കുപടിഞ്ഞാറൻ യൂറോപ്പിലെ ഐബീരിയയിലെ കടൽമേഖലയിൽ കൂടുതലാണ്. 2020 മുതൽ 673 തവണയാണ് ഇവിടെ ഒാർക്കകൾ ബോട്ടുകളെ ആക്രമിക്കാൻ ശ്രമിച്ചതത്രേ. ഇതിൽ 6 സംഭവങ്ങളിൽ ബോട്ടുകൾ മുങ്ങുകയും ചെയ്തു.

ഓർക്കകൾ ഇത് അക്രമം മൂത്ത് ചെയ്യുന്നതല്ലെന്നും മറിച്ച് ബോറടി മാറ്റാൻ കളിക്കുന്നതുമാണെന്ന് ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. മനുഷ്യർ കളിപ്പാട്ടങ്ങളെ കാണുന്നതു പോലെയാണത്രേ ഓർക്കകൾ ബോട്ടുകളെ കാണുന്നത്. ഓർക്കകളിലെ ചെറുപ്പക്കാരാണ് ആക്രമണങ്ങൾ നടത്തുന്നതിൽ കൂടുതലും. 23 മുതൽ 32 അടി വരെ നീളവും 6000 കിലോ വരെ ഭാരവും വയ്ക്കുന്ന ഓർക്കകൾ സസ്തനികളാണ്. തിമിംഗല ഗ്രൂപ്പിലെ അംഗമായ ഡോൾഫിൻ കുടുംബത്തിൽ (ഡെൽഫിനിഡെ) വലുപ്പത്തിൽ ഏറ്റവും കൂടിയ വിഭാഗമാണ് ഓർക്കകൾ. പൈലറ്റ് തിമിംഗലങ്ങളും ഇക്കൂട്ടത്തിലുള്ളവരാണ്.

real-reason-behind-orca-boat-attacks1
Photo credit: underworld111/ istock.com

സമുദ്രത്തിലെ ഏറ്റവും ശക്തരായ വേട്ടക്കാരിൽ പെട്ടവരാണ് ഓർക്കകൾ. കറുപ്പും വെളുപ്പും ഇടകലർന്ന രൂപം കാരണം ഇവയെ സമുദ്രത്തിൽ പെട്ടെന്നു തന്നെ തിരിച്ചറിയാം. തണുപ്പുകൂടിയ മേഖലകളിലാണ് ഇവയുടെ അധിവാസമെങ്കിലും ഭൂമധ്യരേഖയ്ക്കു സമീപമുള്ള സ്ഥലങ്ങളിലും ഇവയെ കാണാറുണ്ട്.

ഒട്ടേറെ കടൽജീവികളെ ഭക്ഷണമാക്കുന്ന ഓർക്കകൾ സംഘമായാണ് വേട്ടയാടാറുള്ളത്. ഒരു വേട്ടസംഘത്തിൽ 40 ഓർക്കകൾ വരെയുണ്ടാകാം. പലതരം മീനുകൾ, പെൻഗ്വിനുകൾ, സീലുകൾ, കടൽസിംഹങ്ങൾ എന്തിനു ചിലപ്പോളൊക്കെ മറ്റുതിമിംഗലങ്ങൾ വരെ ഇവയ്ക്കു മുന്നിൽ അടിയറവ് പറഞ്ഞു ഭക്ഷണമാകാറുണ്ട്. നാലിഞ്ചു നീളമുള്ള പല്ലുകൊണ്ട് സീലുകളെ ഐസിൽ നിന്നു കടിച്ചെടുക്കാൻ ഇവയ്ക്കു വല്ലാത്ത കഴിവാണ്. കഴിഞ്ഞ മാർച്ചിൽ 75 ഓർക്കകൾ ചേർന്ന് ഓസ്ട്രേലിയൻ തീരത്തിനു സമീപമുള്ള കടലിൽ ഒരു നീലത്തിമിംഗലത്തെ വേട്ടയാടിക്കൊല്ലുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ലോകമെങ്ങും പ്രചരിച്ചിരുന്നു.

തികഞ്ഞ സമൂഹജീവികളാണ് ഓർക്കകൾ. കുടുംബത്തിലെ കുട്ടികളെ പെൺഓർക്കകളാണ് നോക്കാറുള്ളത്. മറ്റു പ്രായം കുറഞ്ഞ പെൺ ഓർക്കകൾ ഇതിനു സഹായം നൽകും. ഒരു പെൺ ഓർക്ക ഓരോ മൂന്നു മുതൽ പത്തു വർഷം വരെയുള്ള കാലയളവിൽ ഗർഭം ധരിക്കാറുണ്ടെന്നാണു കണക്ക്. 17 മാസം വരെ ഗർഭകാലം നീണ്ടു നിൽക്കും. പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാകാറുള്ളത്. പ്രസവശേഷം രണ്ടു വർഷം വരെ കുട്ടി ഓർക്കകൾ അമ്മയെ ചുറ്റിപ്പറ്റി കുടുംബത്തിൽ തന്നെ കഴിയും. ചിലത് കുടുംബം ഉപേക്ഷിച്ചുപോയി വേറെ കൂട്ടത്തിൽ കൂടാറുമുണ്ട്. ഡോൾഫിനുകളെപ്പോലെ ഇവയെയും സീക്വേറിയങ്ങളിലും മറ്റു വിനോദപരിപാടികളിലും മനുഷ്യർ ഉപയോഗിക്കാറുണ്ട്. 

ലോകമെമ്പാടും എല്ലാ സമുദ്രങ്ങളിലുമായി അരലക്ഷത്തോളം ഓർക്കകളുണ്ട്. മത്സ്യബന്ധന നെറ്റുകളിലും മറ്റും ഇവ ഇടയ്ക്കിടെ പെടാറുണ്ട്. ഗ്രീൻലൻഡ്, ജപ്പാൻ, ഇന്തൊനീഷ്യ, കരീബിയൻ ദ്വീപുകൾ, റഷ്യ തുടങ്ങിയിടങ്ങളിൽ ഇവയെ വേട്ടയാടാറുണ്ട്. 

English Summary:

Inside the minds of Orcas: Understanding Killer Whale boat attacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com