ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേ ട്രാക്കിന് അടിയിലെ മാലിന്യം: ശുചീകരണ ജോലികൾ ഉടൻ തുടങ്ങും
Mail This Article
തിരുവനന്തപുരം ∙ മഴ തടസ്സമായില്ലെങ്കിൽ ആമയിഴഞ്ചാൻ തോട്ടിലെ (പഴവങ്ങാടി തോട്) റെയിൽവേ ട്രാക്കിന് അടിയിലെ മണ്ണും ചെളിയും നീക്കുന്ന ജോലികൾ തിങ്കളാഴ്ച ആരംഭിക്കും. തോട്ടിൽ യന്ത്രങ്ങൾ ഇറക്കുന്നതിന് മുന്നോടിയായി വെള്ളത്തിന്റെ ഒഴുക്ക് തടയുന്നതിന് ഷട്ടറുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായി. കോർപറേഷൻ, റെയിൽവേ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ടണലിന് അടിയിൽ 1050 ഘന മീറ്റർ കനത്തിൽ മണ്ണും ചെളിയും അടിഞ്ഞു കൂടിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ഈ മാലിന്യം നീക്കുന്നതിനിടെ ഒഴുക്കിൽപെട്ടാണ് ജോയി എന്ന തൊഴിലാളി മരിച്ചത്. ഒബ്സർവേറ്ററി ഹില്ലിൽ ജല അതോറിറ്റി സ്ഥാപിച്ചിട്ടുള്ള ടാങ്കിൽ നിന്നുള്ള മലിന ജലം ഒഴുക്കിക്കളയുന്നത് ആമയിഴഞ്ചാൻ തോട് വഴിയാണ്. ഇങ്ങനെ വെള്ളം ഒഴുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമാകും യന്ത്രങ്ങൾ തോട്ടിൽ ഇറക്കുക. ഇതിനായി ഒരു ഭാഗത്തെ ഫെൻസിങ് ഭാഗികമായി പൊളിക്കും. വെള്ളത്തിന്റെ ഒഴുക്ക് തടയാൻ ടണലിന് 10 മീറ്റർ മുൻപ് താൽക്കാലിക ഷട്ടർ സ്ഥാപിക്കും. ഷട്ടറിനുള്ളിൽ വെള്ളം നിറയുമ്പോൾ യന്ത്രങ്ങൾ കരയ്ക്ക് കയറ്റിയ ശേഷം വെള്ളം തുറന്നു വിടും.
ഇത്തരത്തിൽ ഒരു മാസത്തിനകം ടണലിന് അടിയിലെ മണ്ണും ചെളിയും പൂർണമായി നീക്കം ചെയ്യാനാണ് ഇറിഗേഷൻ വകുപ്പിന്റെ പദ്ധതി. റെയിൽവേ പിൻമാറിയതിനെ തുടർന്ന് ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. റെയിൽവേ ട്രാക്കിന് അടിയിലെ മണ്ണും ചെളിയും നീക്കേണ്ട ചുമതല റെയിൽവേക്കാണ്. എന്നാൽ സംസ്ഥാന സർക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റെയിൽവേ തയാറാകാത്തതു കൊണ്ടാണ് ഇറിഗേഷൻ വകുപ്പിനെ ചുമതല ഏൽപിച്ചത്. 63 ലക്ഷം രൂപയുടേതാണ് കരാർ.