ADVERTISEMENT

വിദേശത്ത് ഉപരിപഠനത്തിനു പോകുന്ന വരുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നു. ഇതിനായി മികച്ച സ്കോളർഷിപ്പുകൾ കണ്ടെത്തുന്നതിലും മലയാളി വിദ്യാർഥികൾ ഇപ്പോൾ ശ്രദ്ധിക്കുന്നു. എന്നാൽ കരിയറിനും ഗവേഷണത്തിനും സഹായകരമായ വിദേശത്തെ ഹ്രസ്വകാല ഫെലോഷിപ് സാധ്യതകൾ എത്രത്തോളം പ്രയോജനപ്പെടുത്തുന്നുണ്ട് ?

ബ്രിട്ടിഷ് കൗൺസിലിന്റെ ഇക്കൊല്ലത്തെ ചാൾസ് വാലസ് ഇന്ത്യ ട്രസ്റ്റ് സ്കോളർഷിപ് നേടി യുകെയിലേക്കു പറക്കാനൊരുങ്ങുന്ന മൂന്നു മലയാളികളെ പരിചയപ്പെട്ടാലോ ? ഇന്ത്യയിലെ ഗവേഷണ വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുമാസം ഇംഗ്ലണ്ടിൽ താമസിച്ച് കലാ- അക്കാദമിക- ഭാഷാ മേഖലകളിൽ കൂടുതൽ അറിവുകൾ നേടാൻ അവസരം നൽകുന്നതാണ് ഈ ഷോർട് ടേം ഫെലോഷിപ്. 

ഡോ. റോസ് സെബാസ്റ്റ്യൻ
എറണാകുളം തൃക്കാക്കര ഭാരത്‌മാതാ കോളജിലെ ഇംഗ്ലിഷ് ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് പ്രഫസർ. രണ്ടാം തവണയാണ് ചാൾസ് വാലസ് റിസർച് ഫെലോഷിപ് നേടുന്നത്. 2017ൽ ഹൈദരാബാദ് ഇഫ്ലുവിൽ (ദി ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി) കൾചറൽ സ്റ്റഡീസിൽ ഗവേഷണം നടത്തുന്ന സമയത്തായിരുന്നു ആദ്യ ഫെലോഷിപ്. ഇംഗ്ലണ്ടിൽ പോയിരുന്നില്ലെങ്കിൽ തന്റെ ഗവേഷണ പ്രബന്ധത്തിൽ ഒരു ചാപ്റ്റർ ഉൾപ്പെടുത്താൻ തന്നെ കഴിയുമായിരുന്നില്ലെന്നു റോസ് പറയുന്നു. ‘ഇന്ത്യയിലെ ദേശീയ മ്യൂസിയങ്ങൾ’ എന്ന വിഷയത്തിൽ കൂടുതൽ പഠനത്തിനായാണ് ഇത്തവണത്തെ യാത്ര.

ഡോ. പി.വി. ശ്രീബിത
ഡോ. പി.വി. ശ്രീബിത

ഡോ. പി.വി. ശ്രീബിത
കണ്ണൂർ സർവകലാശാല ഇംഗ്ലിഷ് ഡിപ്പാർട്മെന്റിൽ അസോഷ്യേറ്റ് പ്രഫസർ. ‘ഇന്ത്യൻ ഓഫിസ് റെക്കോർഡ്’ എന്ന പ്രോജക്ടിന്റെ ഭാഗമായി ശ്രീലങ്കൻ കുടിയേറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണു ലക്ഷ്യം.

എന്താണീ ഫെലോഷിപ് ?
ചാൾസ് വാലസ് ഇന്ത്യ ട്രസ്റ്റ് ഫെലോഷിപ്പിൽ ഇംഗ്ലണ്ടിലെ താമസം, ചെലവുകൾ, ഫീസ് തുടങ്ങിയവ ഉൾപ്പെടും. ഇന്ത്യയിൽ കിട്ടാത്ത രേഖകളും വിവരങ്ങളും ബ്രിട്ടിഷ് ലൈബ്രറി പോലുള്ളയിടങ്ങളിൽനിന്നു നേരിട്ടു ശേഖരിക്കാനും അവിടെയുള്ള വിദഗ്ധരെ കണ്ട് ആശയവിനിമയം നടത്താനുമുള്ള അവസരമാണു ലഭിക്കുന്നത്. ഏകദേശം 1.75 ലക്ഷം രൂപ ഗ്രാന്റും ലഭിക്കും. ചരിത്രം, പുരാവസ്തുപഠനം, കല, ഭാഷ തുടങ്ങിയ മേഖലകളിലായി ഒരു വർഷം ഇന്ത്യയിൽ ഏകദേശം 15 പേർക്കാണ് അവസരം. നവംബർ– ഫെബ്രുവരി കാലയളവിലാണ് അപേക്ഷിക്കേണ്ടത്.ഗവേഷണവിഷയം, ഇംഗ്ലണ്ടിലെ ഗവേഷണത്തിന്റെ പ്രാധാന്യം, ലൈബ്രറി കാറ്റലോഗുകൾ പരിശോധിച്ച് ആവശ്യമുള്ള പുസ്തകങ്ങ ളുടെയും രേഖകളുടെയും പട്ടിക എന്നിവ ഉൾപ്പെടുത്തിയുള്ള പ്രപ്പോസൽ നൽകണം. സന്ദർശിക്കുന്ന ആളുകളുടെ വിവരവും അവരുടെ സമ്മതപത്രവും വേണം. കൂടുതൽ വിവരങ്ങൾക്ക്: www.britishcouncil.in

ഗോകുൽ ആർ.മേനോൻ
ഗോകുൽ ആർ.മേനോൻ

ഗോകുൽ ആർ.മേനോൻ
ഹൈദരാബാദ് ഇഫ്ലുവിൽ പിഎച്ച്ഡി വിദ്യാർഥി. പബ്ലിക് ആർട്സ് സ്റ്റഡി ഓഫ് നാഷനലിസം എന്ന വിഷയത്തിൽ ബ്രിട്ടിഷ് ആർക്കൈവ്‌സിൽനിന്നുള്ള വിവരങ്ങൾ തേടിയാണു യാത്ര. കലാ ചരിത്രകാരനും നരവംശശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ പ്രഫ. ക്രിസ്റ്റഫർ പിന്നിയുമായുള്ള കൂടിക്കാഴ്ചയും ലക്ഷ്യമിടുന്നു.

English Summary:

Meet the Malayalee Scholars Flying to the UK with the Charles Wallace India Trust Fellowship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com