ADVERTISEMENT

കൊമേഴ്സ് വിദ്യാർഥികൾക്കു കോർപറേറ്റ് മേഖലയിൽ കൈനിറയെ അവസരങ്ങളാണ്. ബികോമും എംകോമും പോലെയുള്ള പരമ്പരാഗത പ്രോഗ്രാമുകളും മാനേജ്മെന്റ് പ്രോഗ്രാമുകളും മാത്രമല്ല, അക്കൗണ്ടൻസി പോലെയുള്ള മേഖലകളിലും വലിയ സാധ്യതകളുണ്ട്. ചാർട്ടേഡ് അക്കൗണ്ടൻസിയാണ് ഇക്കൂട്ടത്തിൽ കൂടുതൽ സുപരിചിതമെങ്കിലും കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി (സിഎംഎ), കമ്പനി സെക്രട്ടറിഷിപ് (സിഎസ്) തുടങ്ങിയവയും കൊമേഴ്സ് ഇഷ്ടപ്പെടുന്നവർക്ക് വിപുലമായ കരിയർ സാധ്യതകൾ തുറന്നിടുന്നു.


പാസാകുന്നവരുടെ എണ്ണത്തിലുള്ള കുറവു തന്നെയാണ് ഇപ്പോഴും ഈ കോഴ്സുകളുടെ മൂല്യം കൂട്ടുന്നത്. രാജ്യാന്തര തലത്തിൽ സിഎംഎ, സിഎസ് കോഴ്സുകളിൽ 15–20% പേർ മാത്രമാണ് ഓരോ വർഷവും പാസാകുന്നത്. കഠിനമായി പരിശ്രമിക്കുന്നവർക്കു മാത്രം വിജയം എത്തിപ്പിടിക്കാവുന്ന ഈ കോഴ്സുകൾ പാസായാൽ ലഭിക്കുന്നതോ മികച്ച തൊഴിൽസാധ്യതകളും ഉയർന്ന ശമ്പളവും.
 

സിഎംഎ
ചെലവുകൾ യുക്തിപൂർവം നിയന്ത്രിച്ചു മുന്നോട്ടുപോകുന്നതിനു കമ്പനിക്കു മാർഗനിർദേശങ്ങൾ നൽകുന്നയാളാണ് കോസ്റ്റ് & മാനേജ്മെന്റ് അക്കൗണ്ടന്റ് (സിഎംഎ). കോസ്‌റ്റ് മാനേജ്‌മെന്റും മാനേജ്‌മെന്റ് അക്കൗണ്ടിങ്ങുമാണു പ്രധാന ചുമതലകൾ. കമ്പനികളുടെ തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുന്നയാൾ. ആദ്യ ചാൻസിൽ തന്നെ പാസായാൽ രണ്ടര വർഷം കൊണ്ട് സിഎംഎ പ്രഫഷനലാകാം. സിഎംഎ പഠനത്തോടൊപ്പം ഡിഗ്രി, പിജി പഠനം മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യാം.


കൊൽക്കത്ത ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയാണ് (ഐസിഎംഎഐ) സിഎംഎ കോഴ്സ് നടത്തുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും. ഐസിഎംഎഐയ്ക്കു കീഴിൽ നാലു റീജനുകളും അതിനു കീഴിലായി നൂറോളം ചാപ്റ്ററുകളുമുണ്ട്. ഇന്ത്യയ്ക്കു പുറത്ത് 10 സെന്ററുകളുണ്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരളത്തിലെ ചാപ്റ്ററുകൾ. ഇവയിലൂടെയും ഇൻസ്റ്റിറ്റ്യൂട്ടിന്റെ സപ്പോർട്ട് സെന്ററുകൾ വഴിയും ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് വഴി നേരിട്ടും കോഴ്സിൽ റജിസ്റ്റർ ചെയ്യാം. കേരളത്തിലെ 6 ചാപ്റ്ററുകളും കോഴ്സ് പരിശീലനം നൽകുന്നുണ്ട്. സ്വന്തം നിലയ്ക്കും പഠിക്കാം. സ്വകാര്യ പരിശീലന സ്ഥാപനങ്ങളുമുണ്ട്. സ്റ്റഡി മെറ്റീരിയലുകൾ ഇൻസ്റ്റിറ്റ്യൂട്ട് തരും.


വർഷത്തിൽ രണ്ടു തവണ പരീക്ഷയുണ്ട്. പ്രവേശനത്തിന് വർഷം മുഴുവൻ അവസരമുണ്ട്. ജനുവരി 31 വരെ ചേരുന്നവർക്ക് ജൂണിലെ പരീക്ഷയും ജൂലൈ 31 വരെ ചേരുന്നവർക്ക് ഡിസംബറിലെ പരീക്ഷയും എഴുതാം. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ ഘട്ടങ്ങളിലായി 20 പേപ്പറുകളാണുള്ളത്.


ഫൗണ്ടേഷൻ: ആർട്സ് ഒഴികെയുള്ള വിഷയങ്ങളിൽ പ്ലസ്ടു പാസായവർക്ക് പരീക്ഷ എഴുതാം. 4 പേപ്പറുകൾ. പ്ലസ്ടു ഘട്ടത്തിൽ തന്നെ കോഴ്സിനു ചേരാം.
ഇന്റർമീഡിയറ്റ്: ഐസിഎംഎഐ നടത്തുന്ന ക്യാറ്റ് ലെവൽ1 പരീക്ഷ ജയിച്ചവർക്കും ഫൗണ്ടേഷൻ കോഴ്സ് പാസായവർക്കും പരീക്ഷ എഴുതാം. ഫൈൻ ആർട്സ് ഒഴികെയുള്ള വിഷയങ്ങളിൽ ബിരുദമോ പിജിയോ ഉള്ളവർക്കു നേരിട്ട് ഇന്റർമീഡിയറ്റിനു ചേരാം. 4 പേപ്പറുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകൾ.

ഫൈനൽ: ഇന്റർമീഡിയറ്റ് ജയിക്കുന്നവർക്ക് രണ്ടു ഗ്രൂപ്പിലായി 4 പേപ്പറുകൾ. 15 മാസം ആർട്ടിക്കിൾഷിപ്പുമുണ്ട് (ഇന്റേൺഷിപ്).
കൂടുതൽ വിവരങ്ങൾക്ക് www.icmai.in

സിഎസ്
കോർപറേറ്റ് സ്ഥാപനങ്ങളിൽ കമ്പനി നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് കമ്പനി സെക്രട്ടറിയാണ്. നിയമനങ്ങൾ, സെക്രട്ടേറിയൽ ജോലികൾ, അക്കൗണ്ടിങ്, ഓഡിറ്റിങ് എന്നിവയുടെ ചുമതലയും വരും. ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയാണ് (ഐസിഎസ്ഐ) സിഎസ് പരീക്ഷ നടത്തുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും. വർഷം മുഴുവൻ പ്രവേശനത്തിന് അവസരമുണ്ട്.


പ്ലസ്ടു പരീക്ഷ എഴുതുന്നവർക്കോ പാസായവർക്കോ കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റ് (സിഎസ്ഇഇടി) എഴുതാം. 4 പേപ്പറുകൾ. തുടർന്ന് സിഎസ് എക്സിക്യൂട്ടീവ് പ്രോഗ്രാമിൽ രണ്ടു ഗ്രൂപ്പുകളിലായി ആകെ 7 പേപ്പറുകൾ. ഡിഗ്രി, പിജി ബിരുദധാരികൾക്ക് നേരിട്ട് എക്സിക്യൂട്ടീവ് പരീക്ഷ എഴുതാം.


എക്സിക്യൂട്ടീവ് പ്രോഗ്രാം പാസാകുന്നവർക്ക് സിഎസ് പ്രഫഷനൽ പ്രോഗ്രാം എഴുതാം. ഇതും രണ്ടു ഗ്രൂപ്പുകളിലായി 7 പേപ്പറുകൾ. 21 മാസത്തെ ഇന്റേൺഷിപ്പുമുണ്ട്.
ആദ്യ ശ്രമത്തിൽ തന്നെ പരീക്ഷ പാസാകുകയാണെങ്കിൽ മൂന്നര വർഷം കൊണ്ട് കമ്പനി സെക്രട്ടറിയാകാം. സിഎസ് നേടിയവർക്ക് വിദേശത്തും ജോലി ചെയ്യാം. അവിടെ നിശ്ചിത പേപ്പറുകൾ പാസാകേണ്ടി വരുമെന്നു മാത്രം.
കൂടുതൽ വിവരങ്ങൾക്ക് www.icsi.edu

വിദേശ കോഴ്സുകളും
വിദേശത്ത് ജോലി സാധ്യതകളുള്ള കോഴ്സുകളാണ് സിഎംഎ യുഎസ്എ, അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (എസിസിഎ) തുടങ്ങിയവ. ഇന്ത്യയിലെ സിഎ കോഴ്സിനു തുല്യമാണ് എസിസിഎ. 3 ലെവലുകളിലായി 13 പേപ്പറുകളുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അസോസിയേഷനാണ് സിഎംഎ യുഎസ്എ, കോഴ്സ് നടത്തുന്നത്. രണ്ടു പേപ്പറുകളാണ് ഇതിലുള്ളത്.

English Summary:

Unraveling the Opportunities in CMA, CS, and International Accountancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com