ADVERTISEMENT

സ്റ്റാൻഫഡ് ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസ്– ക്യുഎസ് വേൾഡ് റാങ്കിങ്ങിൽ ബിസിനസ് വിഭാഗത്തിൽ ലോക ഒന്നാം നമ്പർ. യുഎസിലെ കലിഫോർണിയയിലെ സ്റ്റാൻഫഡ് ക്യാംപസിൽ ഇത്തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പ്രവേശനം നേടിയെത്തുന്ന 420 പേരിൽ ഒരു മലയാളിയുമുണ്ട്. ഒരേയൊരു മലയാളി. പത്തനംതിട്ട മൈലപ്ര കുമ്പഴ വടക്ക് സ്വദേശി പി.യദുകൃഷ്ണൻ.

പഠന പശ്ചാത്തലം ?
ഐഐടി ബോംബെയിൽ എയ്റോസ്പേസ് എൻജിനീയറിങ്ങിൽ ഇന്റഗ്രേറ്റഡ് എംടെക് പൂർത്തിയാക്കി. ക്യാംപസ് പ്ലേസ്മെന്റിലൂടെ ആദ്യം സിറ്റി ബാങ്കില്‍ 2 വർഷം ജോലി ചെയ്തു. തുടർന്ന് ഇ–കൊമേഴ്സ് കമ്പനിയായ ഷോപ്പിയിൽ ഒരു വർഷം ഇന്ത്യയിലും 2 വർഷം ഫിലിപ്പീൻസിലും ജോലി ചെയ്തു. തുടർന്ന് എംബിഎ പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. ലോകത്ത് മുൻനിരയിലുള്ള 6 ബിസിനസ് സ്കൂളുകളിലേക്ക് അപേക്ഷിച്ചു. എല്ലാറ്റിലും പ്രവേശനം നേടാനുള്ള സ്കോർ ലഭിച്ചു. ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ പ്രവേശന നടപടികൾ തുടങ്ങിക്കഴിഞ്ഞാണ് സ്റ്റാൻഫഡിൽനിന്നുള്ള വിളി വരുന്നത്. ഓഗസ്റ്റിൽ പോകും.

തയാറെടുപ്പുകൾ ?
ഫിലിപ്പീൻസിൽ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞവർഷം അവസാനം തയാറെടുത്തു തുടങ്ങി. ജി–മാറ്റിൽ (ഗ്രാജ്വേറ്റ് മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ്) 99.9 % സ്കോർ നേടാൻ കഴിഞ്ഞു. കണക്കും ഇംഗ്ലിഷുമാണ് പ്രധാനമായും പഠിക്കേണ്ടത്. കണക്കിൽ കാര്യമായ തയാറെടുപ്പുകൾ വേണ്ടിവന്നില്ല. ഇംഗ്ലിഷിൽ വെർബൽ കാര്യങ്ങൾ പഠിക്കാൻ ഗ്രാജ്വേറ്റ് മാനേജ്മെന്റ് അഡ്മിഷൻ കൗൺസിൽ ഗൈഡുകൾ വാങ്ങി. ഓരോ ബിസിനസ് സ്കൂളുകൾക്കും വെവ്വേറെ എസ്സേകൾ ഉണ്ടാകും.

മുൻനിര സർവകലാശാലകളിൽ പ്രവേശനം തേടുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ? ‌
അപേക്ഷ അയയ്ക്കുന്ന കാര്യത്തിലാണ് ഏറ്റവും ശ്രദ്ധ വേണ്ടത്. നമ്മുടെ വ്യക്തിത്വം, കരിയർ, ലക്ഷ്യങ്ങൾ തുടങ്ങിയവ വ്യക്തമാക്കണം. ഓരോ സർവകലാശാലയുടെയും നിബന്ധനകളനുസരിച്ച് 500–1000 വാക്കുകളുള്ള എസ്സേ അയയ്ക്കണം. ഇതിനുശേഷം ഓൺലൈൻ അഭിമുഖം. നമ്മൾ ചെയ്തിരുന്ന ജോലിയുമായി ബന്ധപ്പെട്ട് ആഴത്തിൽ ചോദ്യങ്ങളുണ്ടാകും. പ്രായോഗിക അനുഭവങ്ങൾ പ്രധാനമാണ്. വിവിധ ഘട്ടങ്ങളിൽ നമ്മളെടുത്ത തീരുമാനം, അതിനു പ്രേരിപ്പിച്ച ഘടകങ്ങൾ, ജോലിയിലെ സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങളിൽ ചോദ്യങ്ങളുണ്ടാകും. നാടകീയതയില്ലാതെ സ്വാഭാവികമാകണം മറുപടികൾ.


സ്കോളർഷിപ്പുണ്ടോ ?
വർഷം 50 ലക്ഷം രൂപയിലേറെ വരുംവിധം കോഴ്സിൽ ആകെ ഒരു കോടിയിലേറെ തുകയാണ് എനിക്ക് സ്കോളർഷിപ് ലഭിക്കുക. ട്യൂഷൻ ഫീസ് ഇതിൽ ഉൾപ്പെടും. സ്കോളർഷിപ് കിട്ടുന്നതിനു പ്രത്യേകം എസ്സേകളുണ്ട്. മാർക്കിനൊപ്പം നമ്മുടെ ആവശ്യങ്ങൾകൂടി കണക്കിലെടുത്താണ് തുക അന്തിമമായി തീരുമാനിക്കുക.

കുടുംബം ?
അച്ഛൻ എം.ഒ.പുഷ്പേന്ദ്രൻ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് കമ്മിഷണറായി വിരമിച്ചു. അമ്മ ദീപ സത്യൻ കോന്നി ഐരവൺ പിഎസ്‌വിപിഎം എച്ച്എസ്എസിൽ ഹൈസ്കൂൾ അധ്യാപികയാണ്. സഹോദരൻ പി.അനന്തകൃഷ്ണൻ കലിഫോർണിയയിൽ ഗൂഗിളിൽ ജോലി ചെയ്യുന്നു.

English Summary:

How a Malayali Engineer Made It to Stanford's Prestigious MBA Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com