ADVERTISEMENT

ഈ വർഷം പോളിടെക്നിക് കോളജുകളിൽ നിന്ന് ക്യാംപസ് പ്ലേസ്മെന്റ് നേടിയ കുട്ടികളുടെ എണ്ണം എൻഐടികളെയും എൻജിനീയറിങ് കോളജുകളെയും പോലും അദ്ഭുതപ്പെടുത്തുന്നതാണ്. അവസാന വർഷ പരീക്ഷയെഴുതി പുറത്തിറങ്ങും മുൻപേ ലക്ഷങ്ങളുടെ ജോലി കീശയിലാക്കിയത് 4,514 പോളിടെക്നിക് വിദ്യാർഥികൾ. 1.8 ലക്ഷം മുതൽ 13.5 ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ് ഇവർക്ക് ലഭിച്ചത്.

‘‘ഞാനേ പോളിടെക്നിക്കിൽ പഠിച്ചതാ, യന്ത്രങ്ങളുടെ പ്രവർത്തനരീതിയൊന്നും താൻ എന്നെ പഠിപ്പിക്കണ്ട’’. ‘തലയണമന്ത്ര’ത്തിൽ ഡ്രൈവിങ് പഠനത്തിനിടെ മാമുക്കോയയോട് ശ്രീനിവാസൻ പറയുന്ന ഹിറ്റ് ഡയലോഗ് ഓർമയില്ലേ? എന്നാൽ ഇനിയത് വെറും തമാശ ഡയലോഗ് അല്ല. പോളിടെക്നിക്കിൽ പഠിച്ചവരൊന്നും അത്ര ചെറിയ പുള്ളികളുമല്ല.

sreenivasan

പോളി തേടി 198 കമ്പനികൾ
സംസ്ഥാനത്തെ 46 സർക്കാർ കോളജുകളടക്കം 105 പോളിടെക്നിക്കുകളി ൽ ഈ വർഷം ഏപ്രിൽ വരെ ക്യാംപസ് പ്ലേസ്മെന്റിന് എത്തിയത് 198 കമ്പനികളാണ്. മാരുതി സുസൂക്കിയും ബിർല പെയ്ന്റ്സും അശോക് ലെയ്‌‌ലൻഡും മുതൽ തോട്ട് വർക്ക്സും സെന്റം ഇലക്ട്രോണിക്സും എച്ച്എൽ മൻഡോയും ഉദ്യോഗാർഥികളെ തേടി പോളിടെക്നിക് കോളജുകളിലെത്തി. അക്കാദമിക് മികവിനോടൊപ്പം ആശയവിനിമയശേഷി ഉൾപ്പെടെയുള്ള കഴിവുകളും കമ്പനികൾ വിലയിരുത്തി. പോളിടെക്‌നിക് വിദ്യാർഥികളായതിനാൽ സാങ്കേതിക ജ്‌ഞാനം ആവശ്യമായ ജോലികൾ മാത്രമേ ലഭിക്കൂ എന്ന ധാരണ ഇത്തവണത്തെ പ്ലേസ്മെന്റ് കണക്കുകൾ കാണുമ്പോൾ മാറും. മാർക്കറ്റിങ്, സെയിൽസ്, ഓഫിസ് അഡ്‌മിനിസ്‌ട്രേഷൻ, ഐടി ജോലികൾ വരെയാണ് വിദ്യാർഥികൾ നേടിയെടുത്തത്. 

poly-table

കൈപിടിച്ച് സ്റ്റേറ്റ് പ്ലേസ്‌മെന്റ് സെൽ
2023-24 വർഷത്തിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ രൂപീകരിച്ച സ്റ്റേറ്റ് പ്ലേസ്‌മെന്റ് സെൽ സംവിധാനത്തിനു കീഴിലാണ് വിവിധ വ്യവസായ സ്ഥാപനങ്ങൾ കേരളത്തിലെ പോളിടെക്‌നിക് കോളജുകളിൽ ക്യാംപസ് പ്ലേസ്മെന്റ് നടത്തിയത്. കേരളത്തിലെ പോളിടെക്നിക് കോളജുകളെ 4 റീജനുകളായി തിരിച്ചായിരുന്നു സെൽ പ്രവർത്തിച്ചത്. തിരുവനന്തപുരം കേന്ദ്രമായി സൗത്ത്, പെരുമ്പാവൂർ കേന്ദ്രമായി സൗത്ത്–സെൻട്രൽ, പാലക്കാട് കേന്ദ്രമായി നോർത്ത് സെൻട്രൽ‌, കോഴിക്കോട് കേന്ദ്രമായി നോർത്ത് റീജിയനുകളിൽ കമ്പനികൾ പ്ലേസ്മെന്റിനെത്തി. സംസ്ഥാന പോളിടെക്നിക് കോളജുകളിലെ കുട്ടികളെ ഒരു കുടക്കീഴിൽ ലഭിച്ചതിനാൽ ഇന്റർവ്യൂ നടത്താനായുള്ള കമ്പനികളുടെ സമയവും യാത്രയും ലാഭിക്കാനായി. 4 ദിവസം കൊണ്ട് കേരളത്തിലെ എല്ലാ പോളി കോളജുകളിലെയും കുട്ടികളെ കമ്പനികൾ ഇന്റർവ്യൂ ചെയ്തു. ആകെ 16 പ്ലേസ്മെന്റ് ഡ്രൈവുകളാണ് നടന്നത്.



അടുത്ത വർഷം മുതൽ ഓയിൽ കോർപറേഷനുകൾക്ക് കീഴിലുള്ള സ്കിൽ ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂഷൻ മുഖേന പോളി വിദ്യാർഥികൾക്ക് ആറുമാസത്തെ കരിയർ ബിൽഡിങ് ട്രെയ്നിങ് നൽകാനും സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിൽ 100% പ്ലേസ്മെന്റ് കൈവരിക്കാനുമാണ് ശ്രമിക്കുന്നതെന്ന് പ്ലേസ്‌മെന്റ് സെൽ സംസ്ഥാന കോഓർഡിനേറ്റർ കെ.വേണുഗോപാലൻ പറ‍ഞ്ഞു. 

aryan
ആര്യൻ.

അവസാന വർഷ പരീക്ഷയ്ക്ക് മുൻപായിരുന്നു ക്യാംപസ് പ്ലേസ്മെന്റിന്റെ ഭാഗമായുള്ള ഇന്റർവ്യൂ. ഇലക്ട്രോണിക്സ് കമ്പനിയായ ടെക്സസ് ഇൻസ്ട്രുമെന്റ്സിലായിരുന്നു ഞാൻ  അപേക്ഷ നൽകിയത്. ആദ്യം ഓൺലൈൻ പരീക്ഷ നടത്തി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പെരുമ്പാവൂർ പോളി കോളജിൽ വച്ച് ഇന്റർവ്യൂ നടത്തി. ഞങ്ങൾ 4 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. 6 മാസം ഇന്റേൺഷിപ്പിനു ശേഷം ഇപ്പോൾ ബെംഗളൂരുവിൽ ജോലിക്ക് കയറി.’
– പി.ഡി.ആര്യൻ 
എംടിഐ പോളിടെക്നിക് തൃശൂർ

English Summary:

Polytechnic Power: How 4,514 Students Landed High-Paying Jobs Before Graduation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com