ADVERTISEMENT

മോഷ്ടിക്കാൻ കയറിയയാൾ പ്രാർഥനയിലായിരുന്ന ആശ്രമാധിപന്റെ കഴുത്തിൽ കത്തിവച്ചിട്ട് പറഞ്ഞു: വേഗം പണമെടുക്കൂ. അദ്ദേഹം പറഞ്ഞു: എന്നെ ശല്യപ്പെടുത്തരുത്. പണം അലമാരയിലുണ്ട്, എടുക്കാം. മുഴുവൻ പണവുമെടുത്തു പോകാനൊരുങ്ങിയ കള്ളനോട് അദ്ദേഹം പറഞ്ഞു: കുറച്ചു പണം അവിടെ വയ്ക്കൂ. എനിക്കു നാളെ അരി വാങ്ങേണ്ടതാണ്. കുറച്ചു പണം തിരിച്ചുവച്ച് പോകാനിറങ്ങിയപ്പോൾ അദ്ദേഹം ചോദിച്ചു: ഇത്രയും പണം വെറുതേ കിട്ടിയിട്ടും നിങ്ങളെന്താണ് ഒരു നന്ദിവാക്കുപോലും പറയാതെ പോകുന്നത്? നന്ദി പറഞ്ഞ് മോഷ്ടാവ് സ്ഥലംവിട്ടു. നേരം വെളുത്തപ്പോൾ കള്ളനെയും പിടിച്ച് പൊലീസ് ആശ്രമത്തിലെത്തി. കാര്യങ്ങൾ വിശദീകരിച്ച പൊലീസിനോട് ആശ്രമാധിപൻ പറഞ്ഞു: ഞാൻ കൊടുത്ത പണമാണിത്. എന്നോടു നന്ദിയും പറഞ്ഞാണ് ഇയാൾ പോയത്. അന്നു മുതൽ കള്ളൻ ആശ്രമത്തിലെ അന്തേവാസിയായി. 

അകക്കാമ്പിൽ വിശുദ്ധിയുള്ളവരെ ആർക്കും ഒരുവിധത്തിലും തോൽപിക്കാനാകില്ല. തൊലിപ്പുറത്തു മാത്രമാണ് ദിവ്യലക്ഷണങ്ങൾ ഉള്ളതെങ്കിൽ ആഘാതമേൽക്കുമ്പോൾ പുറന്തോട് പൊളിഞ്ഞ് യാഥാർഥ്യം പുറത്തുവരും. കുളിർമ നൽകുന്ന കാര്യങ്ങൾ മാത്രം സംഭവിക്കുമ്പോൾ എല്ലാവരും ആത്മസംതൃപ്തിയും സ്വയം നിയന്ത്രണവുമുള്ള വരായിരിക്കും. തങ്ങൾക്കു ലഭിക്കുന്ന ആനന്ദാനുഭൂതികൾക്കനുസരിച്ച് ആത്മഹർഷത്തോടെ പെരുമാറും. അവഹേളനമോ പ്രതിഷേധമോ തിരസ്കരണമോ നേരിടേണ്ടി വന്നാൽ അപ്പോഴറിയാം ഉള്ളിലുള്ളതെന്തെന്ന്. 

സ്വയം നിയന്ത്രണശേഷിയുടെ അളവു പരിശോധിക്കാൻ ചില ചോദ്യങ്ങൾ സ്വയം ചോദിച്ചാൽ മതി. എപ്പോഴൊക്കെ യാണ് പ്രകോപിതനാകുന്നത്, ആരുടെയൊക്കെ മുൻപിലാണ് അതൃപ്തി പ്രകടിപ്പിക്കുന്നത്, പദവിയോ പ്രവൃത്തിയോ ചോദ്യം ചെയ്യപ്പെട്ടാലുള്ള പ്രതികരണം എങ്ങനെ, അപമര്യാദയായി പെരുമാറുന്നവരെ എങ്ങനെ നേരിടും, മനസ്സ് നിയന്ത്രണാതീതമായാൽ ഉപയോഗിക്കുന്ന വാക്കുകളും ചെയ്യുന്ന കാര്യങ്ങളും എന്തൊക്കെ? ഒരു കാരണവശാലും മനോനില തകരാത്തവർക്കാണ് വഴികാട്ടിയാകാനുള്ള അവകാശം. ആകസ്മികമായതിലൊന്നും അവർ തകരാത്തതുകൊണ്ട് പിൻചെല്ലുന്നവർക്ക് ഒരിക്കലും ശരിയായ വഴി നഷ്ടമാകില്ല. വൈകാരികസ്ഥിതിക്കനുസരിച്ച് പെരുമാറ്റവ്യത്യാസം വരാത്ത ഗുരുക്കന്മാർ ശിഷ്യരുടെ മുൻപിൽ ദൃഢതയും സ്ഥിരതയുമുള്ള പാതയൊരുക്കും.

English Summary:

Mastering Inner Peace: Questions to Test Your True Self-Control

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com