ADVERTISEMENT

റോഡിലേതുപോലെ അത്രയെളുപ്പം നിയന്ത്രിക്കാവുന്നതല്ല എയർപോർട്ടിലെ ട്രാഫിക്. ആകാശത്ത്, വിവിധ ദിശകളിൽ നിന്ന് വരുന്ന വിമാനങ്ങൾക്ക് കൃത്യമായ നിർദേശം കൊടുത്ത് കൃത്യമായി റൺവേയിലേക്ക് ലാൻഡ് ചെയ്യിക്കണം. ഇതൊക്കെയാണ് ഒരു വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളർ (ATC) ചെയ്യുന്ന ജോലി. വ്യക്തമായ ദൂരക്കാഴ്ച ആവശ്യമുള്ള ജോലിയായതു കാരണം, വിമാനത്താവളത്തിൽ സ്ഥാപിച്ച ഉയരമുള്ള ഒരു ടവർ (Tower) അടിസ്ഥാനമാക്കിയാണ് ATC പ്രവർത്തിക്കുക. ലോകത്തിലെ തന്നെ ഉയരം കൂടിയ ടവറുകളിലൊന്നായ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ടവറിന് 335 അടി ഉയരമുണ്ട് ! 

വിമാനത്താവളത്തിലെ തിരക്കിനനുസരിച്ച് അനവധി എയർ ട്രാഫിക് കൺട്രോളർമാരും ഒരു ടവറിൽ തന്നെ ഉണ്ടാവാറുണ്ട്. ആകാശത്തെ വിമാനങ്ങളെ ATC നിയന്ത്രിക്കുമ്പോൾ, താഴെയുള്ള ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുകൾ റൺവേയിലെയും (Runway). ടാക്സിവേയിലെയും (Taxiway) വിമാനങ്ങളെ നിയന്ത്രിക്കുന്നു. കാലാവസ്ഥ, വിമാനത്തിന്റെ സ്ഥാനം, ദൂരം, മറ്റു വിമാനങ്ങളുടെ ആപേക്ഷിക സ്ഥാനം എന്നിവ റേഡിയോയിലൂടെ അറിയിച്ച്, സുരക്ഷിതമായി വിമാനങ്ങളെ ലാൻഡിങ്ങിനും ടേക് ഓഫിനും സഹായിക്കുക എന്നതാണ് ATCയുടെ ജോലി. ഇതു കൂടാതെ ചില പ്രത്യേക സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള ഉപദേശങ്ങളും ATC നൽകാറുണ്ട്. ഇത്തരം ഉപദേശങ്ങൾ പൈലറ്റുമാർ അനുസരിക്കണം എന്ന് നിർബന്ധമില്ല. സ്വന്തം വിമാനത്തിന്റെ സുരക്ഷ മുൻനിർത്തി ഉചിതമായ തീരുമാനം അവർക്ക് എടുക്കാവുന്നതാണ്.

ഇന്ത്യയിൽ ATC നിയന്ത്രിക്കുന്നത് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ (AAI) ഉദ്യോഗസ്ഥരാണ്. ശാരീരികവും മാനസികവുമായി ഏറെ ക്ഷമത വേണ്ട ഈ ജോലിയിലേക്ക് ഒരു പൊതുപ്രവേശന പരീക്ഷയ്ക്കും മെഡിക്കൽ പരിശോധനയ്ക്കും ശേഷമാണ് തിരഞ്ഞെടുപ്പ്. വിജയിക്കുന്നവർക്ക് ഡൽഹിയിലെ എയർ ട്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നു മാസം കഠിന പരിശീലനം. അതിൽ വിജയിക്കുന്നവർക്കേ എയർ ട്രാഫിക് ലൈസൻസ് പരീക്ഷ എഴുതാനാകൂ. ഒരിക്കൽ ലൈസൻസ് നേടിയവർ മൂന്നുവർഷം കൂടുമ്പോൾ വീണ്ടും പരീക്ഷയെഴുതി വിജയിച്ച് ലൈസൻസ് പുതുക്കിയാൽ മാത്രമേ ജോലിയിൽ തുടരാനാകൂ.

English Summary:

From Runway to Taxiway: The Unsung Heroes of Air Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com