ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് ഇന്നു തുടക്കമാകുമ്പോൾ ഓവറോൾ ചാംപ്യൻമാർക്കു നൽകേണ്ടിയിരുന്ന ‘സ്വർണക്കപ്പ്’ വെങ്കല മാതൃകാ രൂപത്തിൽ ഇപ്പോഴും ജഗതിയിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഓഫിസിൽ എവിടെയോ ഉണ്ട്. അതിനായി സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളിൽ നിന്ന് 9 വർഷം മുൻപ് പിരിച്ച 40 ലക്ഷത്തിലേറെ രൂപ ബാങ്ക് അക്കൗണ്ടിലും. എ.പി.ജെ.അബ്ദുൽ കലാമിന്റെ പേരിൽ സമ്മാനിക്കുമെന്നു പ്രഖ്യാപിച്ച ‘സ്വർണക്കപ്പ്’ ഇപ്പോഴും സങ്കൽപമായി തുടരുന്നു. 

കലോത്സവ മാതൃകയിൽ ശാസ്ത്രോത്സവത്തിനും സ്വർണക്കപ്പ് സമ്മാനിക്കാൻ 2014ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. കലോത്സവത്തിനു നൽകുന്നത് 101 പവന്റെ കപ്പാണെങ്കിൽ ശാസ്ത്രോത്സവത്തിന് 125 പവന്റെ ഒരു കിലോ സ്വർണക്കപ്പാണ് വിഭാവനം ചെയ്തത്. സർക്കാരിനു ബാധ്യത വരാത്ത വിധം വിദ്യാർഥികളിൽ നിന്ന് ഒരു രൂപ വീതം പിരിച്ചെടുക്കാനും തീരുമാനിച്ചു. 

മിഠായി വാങ്ങാൻ ഉപയോഗിക്കുന്ന ഒരു രൂപ ട്രോഫിക്കായി സംഭാവന ചെയ്യണമെന്ന നിർദേശവുമായി ‘ഒരു മിഠായിക്ക് ഒരു സ്വർണക്കപ്പ്’ എന്ന മുദ്രാവാക്യത്തിലായിരുന്നു പിരിവ്. 40 ലക്ഷത്തോളം രൂപ പ്രത്യേക അക്കൗണ്ടിലേക്കു സ്വരൂപിച്ചു. എന്നാൽ ആ വർഷം പദ്ധതി നടപ്പായില്ല. 

മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ.അബ്ദുൽ കലാം അന്തരിച്ചതോടെ സ്വർണക്കപ്പ് അദ്ദേഹത്തിന്റെ പേരിലാക്കാൻ സർക്കാർ തീരുമാനിച്ചു. പ്രമുഖ ശിൽപി കാനായി കു‍ഞ്ഞിരാമനെ ട്രോഫിയുടെ രൂപകൽപനയ്ക്കായി ചുമതലപ്പെടുത്തി. അദ്ദേഹം റോക്കറ്റടക്കം ശാസ്ത്ര പ്രതീകങ്ങൾ ഉൾപ്പെടുന്ന മോഡൽ തയാറാക്കി നൽകുകയും ചെയ്തു. എന്നാൽ 2016ൽ ഭരണ മാറ്റം ഉണ്ടായപ്പോൾ പുതിയ വിദ്യാഭ്യാസ ഡയറക്ടർ ‘സ്വർണക്കപ്പ്’ ആശയം വെട്ടി.  ആ പണം കൊണ്ട് വിദ്യാർഥികൾക്കായി ശാസ്ത്ര പുരസ്കാരങ്ങൾ ഏർപ്പെടുത്താമെന്നായിരുന്നു നിർദേശം. സർക്കാർ അംഗീകരിച്ചെങ്കിലും അതും ഇതുവരെ നടപ്പായില്ല. ആവശ്യപ്പെട്ടതനുസരിച്ച് വെങ്കലത്തിൽ ഒരു ട്രോഫി മാതൃക തയാറാക്കി ജഗതിയിലെ ഓഫിസിൽ നൽകിയെങ്കിലും പിന്നീട് അതിന് എന്തു സംഭവിച്ചുവെന്നറിയില്ലെന്നു കാനായി കുഞ്ഞിരാമൻ പറഞ്ഞു.

Content Summary:

40 Lakh Rupee Mystery: APJ Abdul Kalam Gold Cup for Science Fair Still Unawarded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com