ADVERTISEMENT

ന്യൂഡൽഹി : കേരളത്തിൽ 4 വർഷ ബിരുദ പ്രോഗ്രാം ഇക്കൊല്ലം ആരംഭിക്കുമെങ്കിലും യുജിസി മാനദണ്ഡങ്ങൾ പലതും ഒഴിവാക്കിയാണു കോഴ്സ് ഘടന തയാറാക്കിയിരിക്കുന്നത്. മൾട്ടിപ്പിൾ എൻട്രി–എക്സിറ്റ്, ക്രെഡിറ്റ് ട്രാൻസ്ഫർ തുടങ്ങി യുജിസിയുടെ പല നിർദേശങ്ങളും കേരളത്തിലില്ല. ഏകീകൃത സ്വഭാവമില്ലാത്തതു വിദ്യാർഥികളെയും പഠനരീതിയെയും പലതരത്തിൽ ബാധിച്ചേക്കാമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (2020) ഭാഗമായി 4 വർഷ ബിരുദ പ്രോഗ്രാം ആവിഷ്കരിച്ചപ്പോൾ മൾട്ടിപ്പിൾ എൻട്രി–എക്സിറ്റ് ഉൾപ്പെടെയുള്ളവ അതിന്റെ ഭാഗമാക്കിയിരുന്നു. ഇതനുസരിച്ച് ഓരോ വർഷവും പഠനം കഴിയുമ്പോൾ നിശ്ചിത ക്രെഡിറ്റ് സ്വന്തമാക്കിയവർക്കു പുറത്തുപോകാനും നിശ്ചിത സമയത്തിനുള്ളിൽ തിരികെയെത്തി കോഴ്സ് പൂർത്തിയാക്കാനും സാധിച്ചിരുന്നു. ആദ്യ വർഷത്തിനു ശേഷം സർട്ടിഫിക്കറ്റ്, രണ്ടാം വർഷത്തിനു ശേഷം ഡിപ്ലോമ, മൂന്നാം വർഷത്തിനു ശേഷം ബിരുദം, നാലാം വർഷത്തിനു ശേഷം ഓണേഴ്സ് ബിരുദം എന്നിവയായിരുന്നു യുജിസിയുടെ നിർദേശം. എന്നാൽ, കേരളത്തിൽ മൂന്നാം വർഷത്തെ ബിരുദം, നാലാം വർഷത്തെ ഓണേഴ്സ് ബിരുദം എന്നിവ മാത്രമാണു വാഗ്ദാനം ചെയ്തിരിക്കുന്നത്. കോഴ്സിന്റെ 40% ക്രെഡിറ്റ് ഓൺലൈൻ കോഴ്സുകളിലൂടെ പൂർത്തിയാക്കാമെന്നാണു യുജിസി നിർദേശം. അതേസമയം, കേരളത്തിൽ എട്ടാം സെമസ്റ്ററിലെ ആകെ ക്രെഡിറ്റിൽ 16 എണ്ണം ഓൺലൈൻ കോഴ്സിലൂടെ നേടണമെന്നാണു നിർദേശിച്ചിരിക്കുന്നത്. ബാക്കി സെമസ്റ്ററുകളിൽ വിജയിക്കാൻ ആവശ്യമായ ക്രെഡിറ്റിന് അധികമായതു നേടാൻ ഓൺലൈൻ കോഴ്സുകളെ ആശ്രയിക്കാമെന്നാണു നിർദേശം. ക്രെഡിറ്റ് ട്രാൻസ്ഫർ രീതിക്കും പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. യുജിസി മാനദണ്ഡപ്രകാരം, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ രേഖപ്പെടുത്തുന്ന ക്രെഡിറ്റുകൾ ഉപയോഗിച്ചു മറ്റൊരു സർവകലാശാലയിലോ കോളജിലോ പഠനം തുടരാം. എന്നാൽ, കേരളത്തിലെ സ്ഥാപനങ്ങൾ നിലവിൽ നൽകിയിരിക്കുന്ന നിർദേശം അനുസരിച്ച് ഒരേ സർവകലാശാലയിലെ കോളജുകളിലേക്കു മാത്രമാണ് ഇത്തരത്തിൽ മാറാൻ സാധിക്കുക. സ്ഥാപനത്തിനു പുറത്തുനിന്നുള്ളവർക്കും വാല്യൂ ആഡഡ് കോഴ്സുകൾ തയാറാക്കി അവതരിപ്പിക്കാമെന്നായിരുന്നു യുജിസിയുടെ നിർദേശമെങ്കിൽ കേരളത്തിലെ കോഴ്സ് ഘടന അനുസരിച്ച് സ്ഥാപനം തന്നെ അവതരിപ്പിക്കുന്ന കോഴ്സുകളാണ് ഇതിൽ ഭാഗമാകുന്നത്.

ആദ്യ സെമസ്റ്ററിലെ ഫൗണ്ടേഷൻ കോഴ്സ് എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തി തയാറാക്കണമെന്നായിരുന്നു യുജിസിയുടെ നിർദേശം. 12–ാം ക്ലാസിൽ പഠിക്കാത്ത വിഷയത്തിൽ ഉപരിപഠനം നടത്താൻ വിദ്യാർഥികളെ പര്യാപ്തമാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കേരളത്തിൽ ഭാഷ, തനതു വിജ്ഞാനം, നൈപുണ്യശേഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണു കോഴ്സിലുള്ളത്.

English Summary:

Kerala's Higher Education Reforms Challenge UGC's Vision for a Uniform Degree Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com