ADVERTISEMENT

തിരുവനന്തപുരം ∙ കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർക്കാർ, എയ്ഡഡ് കോളജുകളിൽ ഗെസ്റ്റ് അധ്യാപക നിയമനം, യോഗ്യത, തിരഞ്ഞെടുപ്പു രീതി തുടങ്ങിയവയ്ക്ക് മാർഗനിർദേശങ്ങൾ അംഗീകരിച്ച് ഉത്തരവായി. എയ്ഡഡ് കോളജുകളിൽ നിയമനത്തിന് അപേക്ഷ വാങ്ങി ഇന്റർവ്യൂവിന് ക്ഷണിക്കുന്നതിനു പകരം പത്രപ്പരസ്യം /വാർത്ത നൽകി വോക് ഇൻ ഇന്റർവ്യൂ നടത്തണമെന്നും അപേക്ഷാ ഫീ ഈടാക്കരുതെന്നും നിർദേശം. ഇന്റർവ്യൂ കഴിഞ്ഞാലുടൻ പട്ടിക പ്രസിദ്ധീകരിക്കണം. തുടർച്ചയായി ഗെസ്റ്റ് അധ്യാപകരാകുന്നത് സ്ഥിരാധ്യാപക നിയമനത്തിന്റെ യോഗ്യതയായി പരിഗണിക്കില്ല.

ഗെസ്റ്റ് നിയമന നടപടികൾ അവസാനിച്ച ഉടൻ തന്നെ അധ്യാപകർക്ക് ശമ്പളം വിതരണം ചെയ്യാനുള്ള നടപടിയെടുത്തില്ലെങ്കിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ വ്യക്തിഗത ബാധ്യതയായി കണക്കാക്കും. സ്ഥിരാധ്യാപകർ ജോലിയിൽ പ്രവേശിക്കുമ്പോൾ അവസാനം ജോലിയിൽ പ്രവേശിച്ച ഗെസ്റ്റ് അധ്യാപകന് ആദ്യം വിടുതൽ ഉത്തരവ് നൽകണം. ഉത്തരവ് ഇറങ്ങിയ ഇന്നലെ വരെ നടന്ന നിയമനങ്ങൾ സാധൂകരിക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.

മറ്റു നിർദേശങ്ങൾ
∙  ഏപ്രിൽ, മേയ് മാസങ്ങളിൽ പത്രപ്പരസ്യം നൽകണം. 
∙ അസിസ്റ്റന്റ് പ്രഫസർ യോഗ്യത ഉണ്ടാകണം. 
∙ നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഇല്ലെങ്കിൽ  55% മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കാം. 
∙  ദീർഘകാല ശൂന്യവേതനാവധി 3 മാസമോ അതിലധികമോ ആയാൽ ആ ഒഴിവിൽ താൽക്കാലിക നിയമനം നടത്താം. പരിവർത്തിതാവധി/ആർജിതാവധി എന്നിവയ്ക്കു  നിയമനം പാടില്ല.
∙ അഭിമുഖത്തിന് എത്തുന്നവരുടെ എണ്ണം ഒഴിവിന്റെ മൂന്നിരട്ടിയിൽ കൂടുതൽ ആണെങ്കിൽ ഷോർട്ട് ലിസ്റ്റ് ചെയ്യാം. എണ്ണം പത്തിൽ താഴെ ആണെങ്കിൽ എല്ലാവരെയും അഭിമുഖത്തിൽ പങ്കെടുപ്പിക്കണം. 

ജോലി സമയത്തിനു ചട്ടം
∙ അതിഥി അധ്യാപകരുടെ പരമാവധി ജോലിഭാരം ആഴ്ചയിൽ 16 മണിക്കൂർ. 
ആഴ്ചയിലെ ജോലിഭാരം 5–7 മണിക്കൂർ ആണെങ്കിൽ പരമാവധി 3 ദിവസം.
8 – 10 മണിക്കൂർ ആണെങ്കിൽ പരമാവധി 4 ദിവസം. 
 11 മണിക്കൂറോ അതിൽ അധികമോ ആണെങ്കിൽ പരമാവധി 5 ദിവസമായും കണക്കാക്കാം.
∙ ആഴ്ചയിൽ 3-4 മണിക്കൂർ മാത്രം ജോലിഭാരമുള്ള ഏകാധ്യാപക വിഷയങ്ങളിൽ അതിഥി അധ്യാപകർക്ക് ആഴ്ചയിൽ 2 ദിവസമായി കണക്കാക്കാം. അവർക്ക് ജോലി ചെയ്യുന്ന ദിവസത്തെ വേതനത്തിനു മാത്രമേ അർഹതയുണ്ടാകൂ. 
∙ ഇൻവിജിലേഷൻ ഡ്യൂട്ടി, മൂല്യനിർണയ ക്യാംപ് തുടങ്ങിയവയ്ക്ക് നിയമിക്കുകയും വേതനം അനുവദിക്കുകയും ചെയ്യാം. 

English Summary:

New Guidelines Released for Guest Teacher Appointments in Government and Aided Colleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com